Sunday 22 March 2020

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 19/03/2020

ലോകമെങ്ങും കൊറോണ എന്ന മഹാമാരി പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി രാഷ്ട്രത്തെ അഭിസംബോധന ചെയ്തുകൊണ്ട് 2020 മാർച്ച് 19നു നടത്തിയ പ്രസംഗം മലയാളത്തിലേയ്ക്ക് പരിഭാഷപ്പെടുത്തുന്നതിനുള്ള ശ്രമം.

എന്റെ പ്രിയപ്പെട്ട നാട്ടുകാരേ,

ലോകം മുഴുവൻ ഇന്ന് വളരെ ഗുരുതരമായൊരു പ്രതിസന്ധിഘട്ടത്തിലൂടെ കടന്നുപോവുകയാണ്. സാധാരണയായി എന്തെങ്കിലും പ്രകൃതിദുരന്തങ്ങൾ ഉണ്ടകുമ്പോൾ അത് ഏതാനും ചില രാജ്യങ്ങളിലോ ചില സംസ്ഥാനങ്ങളിലോ പരിമിതമായിട്ടാണ് അനുഭവപ്പെടാറ്. എന്നാൽ ഇത്തവണത്തെ ദുരന്തം മനുഷ്യരാശിയെതന്നെ പ്രതിസന്ധിയിൽ ആക്കിയിരിക്കുന്ന ഒന്നായി മാറിയിരിക്കുന്നു. ഒന്നും രണ്ടും ലോകമഹായുദ്ധങ്ങൾ പോലും ഇന്ന് കൊറോണയുടെ ആഘാതം ഏല്പിച്ച അത്രയും ലോകരാജ്യങ്ങളെ ബാധിച്ചിരുന്നില്ല. 

കഴിഞ്ഞ രണ്ടു മാസക്കാലമായി കൊറോണ വൈറസുമായി ബന്ധപ്പെട്ട ഭീതിദമായ വാർത്തകൾ നമ്മൾ കാണുകയും നിരീക്ഷിക്കുകയുമാണ്. ഈ രണ്ടുമാസക്കാലം ഇന്ത്യയിലെ 130 കോടി ജനങ്ങളും ലോകമാകെ പടർന്നു പിടിച്ചുകൊണ്ടിരിക്കുന്ന കൊറോണ വൈറസ് ബാധയെ ശരിയായി നേരിടുകയും ആവശ്യമായ മുൻകരുതലുകൾ എടുക്കുകയും ചെയ്തിട്ടുണ്ട്. 

എന്നാൽ കഴിഞ്ഞ ഏതാനും ദിവസങ്ങളായി നമ്മൾ പ്രതിസന്ധി മറികടന്നു എന്നും എല്ലാം ഭദ്രമാണെന്നും ഉള്ള ഒരു കാഴ്ചപാടുള്ളതായി കാണുന്നു. കൊറോണ പോലെ ലോകവ്യാപകമായി പടർന്നു പിടിക്കുന്ന ഒരു അസുഖത്തെ നേരിടുന്നകാര്യത്തിൽ അലംഭാവം വച്ചു പുലർത്തുന്നത് ഉചിതമല്ല. അതുകൊണ്ട് ഓരോ ഇന്ത്യക്കാരനും തുടർന്നും ജാഗ്രതയും മുൻകരുതലും തുടരുക തന്നെ വേണം.

സുഹൃത്തുക്കളെ,

ഞാൻ നിങ്ങളോട് എന്തെങ്കിലും ആവശ്യപ്പെട്ടിട്ടുള്ള ഘട്ടങ്ങളിൽ ഒന്നും നിങ്ങൾ എന്നെ നിരാശപ്പെടുത്തിയിട്ടില്ല. ഞങ്ങളുടെ പ്രവർത്തനങ്ങൾ വിജയത്തിൽ എത്തുന്നത് നിങ്ങളുടെ അനുഗ്രഹത്തിന്റെ ബലം കൊണ്ടാണ്. ഇന്ന് ഞാൻ നിങ്ങളോട്, എന്റെ രാജ്യത്തിലെ ഓരോ പൗരന്മാരോടും, ചിലത് ആവശ്യപ്പെടാനാണ് വന്നത്. എനിക്ക് വരാനിരിക്കുന്ന കുറച്ച് ആഴ്ചകളിലെ നിങ്ങളുടെ സമയം വേണം, സമീപഭാവിയിലെ നിങ്ങളുടെ കുറച്ചു സമയം

സുഹൃത്തുക്കളെ,

കൊറോണ എന്ന പകർച്ചവ്യാധിയിൽ നിന്നും നമ്മളെ രക്ഷിക്കാനുതകുന്ന ഉറപ്പുള്ള ഒരു പരിഹാരമോ വാക്സിനുകളോ ഇന്നുവരെ ശാസ്ത്രം കണ്ടെത്തിയിട്ടില്ല. അത്തരം ഒരു സാഹചര്യത്തിൽ ആശങ്കകൾ ഉണ്ടാകുക സ്വാഭാവികമാണ്. കൊറോണ ഏറ്റവും രൂക്ഷമായി ബാധിച്ച രാജ്യങ്ങളിൽ നടത്തിയിട്ടുള്ള പഠനങ്ങൾ എന്നാൽ ഒന്ന് വ്യക്തമാക്കുന്നു. ആദ്യത്തെ കുറച്ചു ദിവസങ്ങൾക്ക് ശേഷം സ്ഫോടനാത്മകമായ രീതിയിൽ ആണ് ഈ രോഗം അവിടങ്ങളിൽ പടർന്നു പിടിച്ചത്. കൊറോണ രോഗബാധിതരുടെ എണ്ണം അനിയന്ത്രിതമായ രീതിയിൽ വർദ്ധിക്കുകയായിരുന്നു. ഭാരത സർക്കാർ കൊറോണയുടെ വ്യാപനവും സ്ഥിതിഗതികളും നിരന്തരമായി വീക്ഷിച്ചു കൊണ്ടിരിക്കുകയാണ്. 

ചില രാജ്യങ്ങൾ ശക്തമായ നടപടികളിലൂടേയും ആ രാജ്യത്തെ പരമാവധി ജനങ്ങളെ സുരക്ഷിതരായി ഒറ്റപ്പെടുത്തിയും ഈ രോഗത്തിന്റെ വ്യാപനം തടഞ്ഞിട്ടുണ്ട്.

കൊറോണ പോലെ വളർന്നുകൊണ്ടിരിക്കുന്ന ഈ പ്രതിസന്ധി ഭാരതത്തെ പോലെ 130 കോടി ജനസംഖ്യയുള്ള വികസനത്തിനായി നിരന്തരപരിശ്രമത്തിലുള്ള ഒരു രാജ്യത്തെ സംബന്ധിച്ച് നിസ്സാരമായ ഒന്നല്ല.

പ്രധാനപ്പെട്ട പല വികസിത രാജ്യങ്ങളിലും കൊറോണ എന്ന അതിവേഗം പടർന്നു പിടിക്കുന്ന ഈ മഹാമാരി ഏല്പിക്കുന്ന വ്യാപകമായ ആഘാതം വീക്ഷിച്ചുകൊണ്ടിരിക്കുന്ന നമുക്ക് ഇന്ത്യയിൽ ഇതിന്റെ ആഘാതം ഉണ്ടാകില്ല എന്ന് അനുമാനിക്കാൻ സാധിക്കില്ല. അതിനാൽ ലോകവ്യാപകമായ ഈ മഹാമാരിയെ നേരിടാൻ രണ്ട് പ്രധാന ഘടകങ്ങൾ മനസ്സിൽ ഉറപ്പിക്കേണ്ടത് അനിവാര്യമാണ്. ദൃഢനിശ്ചയവും സഹനവും. ഇന്ന് 130 കോടി വരുന്ന മുഴുവൻ ഇന്ത്യൻ പൗരന്മാരും ഈ ആഗോളപ്രതിസന്ധിയെ മറികടക്കാൻ നമ്മുടെ പൗരധർമ്മം പാലിച്ചുകൊണ്ട് കേന്ദ്ര-സംസ്ഥാനസർക്കാരുകൾ നൽകുന്ന നിർദ്ദേശങ്ങൾ അനുസരിച്ച് പ്രവർത്തിക്കും എന്ന് ദൃഢനിശ്ചയം ചെയ്യേണ്ടതാണ്. നമ്മൾ സ്വയം രോഗബാധിതരാവില്ലെന്നും മറ്റുള്ളവരെ രോഗബാധിതരാകാൻ അനുവദിക്കില്ലെന്നും ഇന്ന് നമ്മൾ തീരുമാനിക്കേണ്ടതാണ്.

സുഹൃത്തുക്കളെ,

ഇന്ന് ഇത്തരം ഒരു മഹാമാരിയുടെ കാലത്ത് ഒരു മന്ത്രത്തിനു മാത്രമേ നമ്മെ മുന്നോട്ട് നയിക്കാൻ ആകൂ "നമ്മൾ ആരോഗ്യവാന്മാരെങ്കിൽ ഈ ലോകവും ആരോഗ്യമുള്ളത്". ഈ രോഗത്തിനു അറിയപ്പെടുന്ന മരുന്നുകൾ ഒന്നും ലഭ്യമല്ലാത്ത ഈ അവസരത്തിൽ നമ്മൾ ആരോഗ്യത്തോടെ ഇരിക്കുക എന്നതാണ് അനിവാര്യം. ഈ ഘട്ടത്തിൽ അസുഖബാധിതനാകാതിരിക്കുന്നതിനും ആരോഗ്യത്തോടെ ഇരിക്കുന്നതിനും അത്യാവശ്യം വേണ്ടത് സഹനം ആണ്. എത്തരത്തിലുള്ള സഹനം ആണ് ഒരാൾ അനുവർത്തിക്കേണ്ടത്? ആൾക്കൂട്ടത്തിൽ നിന്നും ഒത്തു ചേരലുകളിൽ നിന്നും ഒഴിഞ്ഞു നിൽക്കുകയും വീട് വിട്ട്നിൽക്കാതിരിക്കുകയും ചെയ്യുക. ഇതിനെ ഈ കാലഘട്ടത്തിൽ "Social Distancing" (സാമൂഹ്യമായ അകലം പാലിക്കൽ) എന്നാണ് വിളിക്കുന്നത്, ആഗോളവ്യാപകമായി കൊറോണ പടരുന്ന ഈ സമയത്ത് ഇത് അത്യന്തം ആവശ്യവുമാണ്.

നമ്മുടെ ദൃഢനിശ്ചയവും സഹനവും ഈ പകർച്ചവ്യാധിയുടെ വ്യാപനം തടയുന്നതിൽ നിർണ്ണായകമായ പങ്കുവഹിക്കും. നിങ്ങൾ അസുഖബാധിതനല്ലാത്തതിനാൽ നിങ്ങൾക്ക് പതുവുപോലെ മാർക്കറ്റുകളിലും തെരുവുകളിലും അലയാം എന്നും നിങ്ങളെ അസുഖം ബാധിക്കില്ല എന്നും നിങ്ങൾ കരുതുന്നത് തെറ്റാണ്. അങ്ങനെ ചെയ്യുന്നതിലൂടെ നിങ്ങൾ നിങ്ങളോട് മാത്രമല്ല നിങ്ങളുടെ കുടുംബത്തോടും അനീതിയാണ് ചെയ്യുന്നത്.

ഇത് മനസ്സിൽ വച്ചുകൊണ്ട് ഞാൻ നിങ്ങളോട് അഭ്യർത്ഥിക്കുന്നത് വരുന്ന കുറച്ച് ആഴ്ചകളി അത്യാവശ്യം ഉള്ള അവസരങ്ങളിൽ മാത്രം വീടിനു വെളിയിൽ ഇറങ്ങിയാൽ മതി എന്നാണ്. നിങ്ങളുടെ വ്യവസായവും ജോലിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ പരമാവധി വീട്ടിൽ ഇരുന്നു തന്നെ ചെയ്യുക. 

എന്നാൽ സർക്കാർ ജീവനക്കാർ, ആരോഗ്യമേഖലയിൽ പ്രവർത്തിക്കുന്നവർ, ജനപ്രതിനിധികൾ, മാദ്ധ്യമപ്രവർത്തകർ എന്നിവർ പ്രവർത്തനോന്മുഖരായിരിക്കേണ്ടത് ആവശ്യമാണ്. മറ്റുള്ള ആളുകൾ സാധിക്കുന്ന അത്രയും സമൂഹത്തിൽ നിന്നും ഒറ്റപ്പെട്ട് മാറിനിൽക്കേണ്ടതാണ്. 

നമ്മുടെ കുടുംബത്തിലെ പ്രായമാറ്റവർ, 65 വയസ്സിനു മുകളിൽ ഉള്ളവർ വരുന്ന കുറച്ച് ആഴ്ചകൾ വീടിനു വെളിയിൽ ഇറങ്ങരുതെന്ന് ഞാൻ അഭ്യർത്ഥിക്കുന്നു. ഇന്നത്തെ പുതിയ തലമുറയ്ക്ക് ഒരു പക്ഷെ അത്രപരിചയമില്ലാത്ത ഒരു കാര്യം, മുൻപ് യുദ്ധസമയത്ത് രാത്രികാലങ്ങളിൽ "Blackout" ആചരിക്കുമായിരുന്നു. ഇത് ചില അവസരങ്ങളിൽ വളരെ കാലം നീണ്ടു നിന്നിട്ടുണ്ട്. യുദ്ധം ഇല്ലാത്ത സമയത്തും പിന്നീട് ചിലപ്പോൾ ഇത് പരിശീലിച്ചിരുന്നു.

സുഹൃത്തുക്കളെ,

ഇന്ന് ഒരു കാര്യത്തിൽ കൂടി ഞാൻ എന്റെ എല്ലാ പൗരന്മാരുടേയും പിന്തുണ ആവശ്യപ്പെടുകയാണ് "ജനത കർഫ്യു". ജനത കർഫ്യു എന്നാൽ ജനങ്ങൾക്ക് വേണ്ടി ജനങ്ങൾ ജനങ്ങളുടെ മേൽ ഏല്പിക്കുന്ന കർഫ്യു.

ഈ ഞായറാഴ്ച അതായത് മാർച്ച് 22നു എല്ലാ പൗരന്മാരും രാവിലെ 7 മണി മുതൽ രാത്രി 9 മണി വരെ ജനത കർഫ്യുവിന്റെ ഭാഗമാകണം. ഈ സമയത്ത് നമ്മൾ വീടിനു വെളിയിൽ ഇറങ്ങുകയോ തെരുവുകളിൽ അലയുകയോ നമ്മുടെ സമീപപ്രദേശങ്ങളിൽ പോവുകയോ ഒന്നും ചെയ്യരുത്. അവശ്യസേവനങ്ങളിൽ ഏർപ്പെട്ടിട്ടുള്ളവരും അടിയന്തിരാവശ്യങ്ങൾ ഉള്ളവരും മാത്രമേ വീടിനു വെളിയിൽ പോകാവൂ. 

സുഹൃത്തുക്കളെ,

മാർച്ച് 22 നമ്മുടെ രാജ്യത്തോടുള്ള നമ്മടെ കടമ നിറവേറ്റാനുള്ള നമ്മുടെ നിശ്ചയത്തിന്റെ സ്വയം വിട്ടുനിൽക്കലിന്റെ ഒരു മാതൃക ആയിരിക്കും. ജനത കർഫ്യുവിന്റെ വിജയവും അതിൽ നിന്നും ഉൾക്കൊള്ളുന്ന പാഠങ്ങളും വരാനിരിക്കുന്ന വലിയ വെല്ലുവിളികളെ നേരിടാൻ നമ്മളെ പ്രാപ്തരാക്കും. 

ജനത കർഫ്യു നടപ്പിലാക്കുന്നു എന്ന് ഉറപ്പുവരുത്തുന്നതിനുള്ള നേതൃത്വം ഓരോ സംസ്ഥാന സർക്കാരുകളും ഏറ്റെടുക്കണം എന്ന് ഞാൻ അഭ്യർത്ഥിക്കുന്നു. 

വരുന്ന രണ്ട് ദിവസങ്ങളിൽ ഈ ജനത കർഫ്യുവിനെ കുറിച്ചുള്ള അവബോധം സാമാന്യജനങ്ങളിൽ എത്തിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ഈ രാജ്യത്തെ യുവാക്കളിൽ നിന്നും, എൻ സി സി, എൻ എസ് എസ്, സാമൂഹ്യസംഘടനകൾ, മറ്റുള്ള എല്ലാത്തരം സംഘടനകൾ എന്നിവയുടെ ഭാഗത്തുനിന്നും ഉണ്ടാകണം എന്നും ഞാൻ അഭ്യർത്ഥിക്കുന്നു. സാധ്യമാകുന്ന പക്ഷം ഓരോരുത്തരും കൊറോണ വൈറസിൽ നിന്നും രക്ഷനേടുന്നതിനെ പറ്റിയും ജനത കർഫ്യുവിനെ പറ്റിയും ഒരോ ദിവസവും പത്ത് പേരെയെങ്കിലും ഫോൺ ചെയ്ത് വിശദീകരിച്ചു കൊടുക്കണം എന്നും അഭ്യർത്ഥിക്കുന്നു.

ജനത കർഫ്യു ഒരർത്ഥത്തിൽ നമ്മൾക്കും നമ്മുടെ രാജ്യത്തിനും ഒരു ലിറ്റ്മസ് പരീക്ഷണം ആണ്. ആഗോളതലത്തിൽ പടർന്നു പിടിക്കുന്ന കൊറോണ പോലെ ഒരു മഹാവ്യാധിയെ നേരിടുന്നതിൽ ഇന്ത്യ എത്രമാത്രം സജ്ജമാണെന്നതിന്റെ പരീക്ഷകൂടിയാണ് ജനത കർഫ്യു.

സുഹൃത്തുക്കളേ,

മാർച്ച് 22 നു നടത്തേണ്ടുന്ന ജനത കർഫ്യുവിനെ കുറിച്ച് പറയുന്നതിനൊപ്പം അതേ ദിശയിലുള്ള മറ്റൊരു വിഷയത്തിൽ കൂടി അതേ ദിവസം ഞാൻ നിങ്ങളുടെ പിന്തുണ
ആവശ്യപ്പെടുകയാണ്. കഴിഞ്ഞ രണ്ടുമാസക്കാലമായി ആശുപത്രികളിലും വിമാനത്താവളങ്ങളിലുമായി ലക്ഷക്കണക്കിനു ആളുകൾ രാപകൽ വ്യത്യാസമില്ലാതെ 
പരിശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ഡോക്ടർമാർ, നേഴ്സുമാർ, ആശുപത്രി ജീവനക്കാർ, സാനിറ്റേഷൻ ജീവനക്കാർ, വിമാന ജീവനക്കാർ, സർക്കാർ ജീവനക്കാർ, പോലീസുകാർ, മാദ്ധ്യമപ്രവർത്തകർ, ട്രയിൻ-ബസ്-ഓട്ടോറിക്ഷ എന്നിവയുമായി ബന്ധപ്പെട്ട ജീവനക്കാർ, വീടുകളിൽ സാധങ്ങൾ എത്തിക്കുന്നവർ എന്നിങ്ങനെ നിരവധി ആളുകൾ ആത്മാർത്ഥമായി, തങ്ങളെ കുറിച്ച് ആശങ്കപ്പെടാതെ ജോലിചെയ്യുകയാണ്. 

ഇന്നത്തെ സാഹചര്യത്തിൽ ഈ സേവനങ്ങൾ സാധരണമാണെന്ന് കരുതാൻ ആവില്ല. ഇന്ന് അവർക്ക് രോഗം പിടിപെടാനുള്ള അപകടസാധ്യതയുണ്ട്. എന്നിട്ടും മറ്റുള്ളവരെ 
സേവിച്ചുകൊണ്ട് അവർ അവരുടെ ജോലിചെയ്യുന്നു. രാജ്യത്തെ സംരക്ഷിച്ചുകൊണ്ട് അവർ നമുക്കും കൊറോണയ്ക്കും ഇടയിൽ ഉറച്ചു നിൽക്കുന്നു. രാജ്യം അവർ എല്ലാവരോടും കടപ്പെട്ടിരിക്കുന്നു.

അത്തരത്തിലുള്ള എല്ലാ ആളുകളോടും നമ്മുടെ കടപ്പാട് മാർച്ച് 22നു നമ്മൾ പ്രകടിപ്പിക്കണം എന്ന് ഞാൻ ആഗ്രഹിക്കുന്നു. ഞായറാഴ്ച വൈകീട്ട് കൃത്യം അഞ്ചുമണിയ്ക്ക് നമ്മുടെ പടിവാതിലിൽ, ബാൽക്കണിയിൽ, വീട്ടിലെ ജനാലയ്ക്കൽ അഞ്ചു മിനിറ്റ് നിന്ന് നമ്മൾ അവരോടുള്ള ആദരം പ്രകടിപ്പിക്കണം. അവരുടെ മനോവീര്യം വർദ്ധിപ്പിക്കുന്നതിനു അവരുടെ സേവനത്തെ ആദരിക്കുന്നതിനു നമ്മൾ കൈ കൊട്ടുകയോ, മണികൾ അടിക്കുകയോ, ഥാലികൾ (थाली) മുട്ടുകയോ ചെയ്യണം. 

ജനങ്ങളെ ഇത് ഓർമ്മിപ്പിക്കുന്നതിനു രാജ്യത്തെമ്പാടുമുള്ള തദ്ദേശസ്ഥാപനങ്ങൾ മാർച്ച് 22നു വൈകീട്ട് അഞ്ചു മണിയ്ക്ക് സൈറൺ മുഴക്കണം എന്നും ഞാൻ അഭ്യർത്ഥിക്കുന്നു. 

സേവനം ഏറ്റവും ഇത്കൃഷ്ടമായ പ്രവർത്തിയാണെന്ന നമ്മുടെ മൂല്യം ഉയർത്തിപ്പിടിക്കുന്ന നമ്മുടെ സഹപൗരന്മാരോടുള്ള നമ്മുടെ ആദരം സത്യസന്ധമായി നാം പ്രകടിപ്പിക്കണം.

സുഹൃത്തുക്കളേ,

ഇത്തരം ഒരു പ്രതിസന്ധിഘട്ടത്തിൽ നമ്മുടെ അവശ്യസേവനവിഭാഗം ആയ ആശുപത്രികളുടെ മേലുള്ള ജോലിഭാരം കൂടിവരികയാണെന്നത് നാം മനസ്സിലാക്കണം. 
അത്തരം സാഹചര്യത്തിൽ പതിവായുള്ള പരിശോധനകൾക്കായി ആശുപത്രികളിൽ പോകുന്നത് ഒഴിവാക്കണം എന്ന് ഞാൻ നിങ്ങളോട് അഭ്യർത്ഥിക്കുന്നു. ആവശ്യമെങ്കിൽ നിങ്ങൾക്ക് പരിചയമുള്ള ഡോക്ടറിൽ നിന്നോ, കുടുംബ ഡോക്ടറിൽ നിന്നോ, ബന്ധുക്കളായുള്ള ഡോക്ടറിൽ നിന്നോ ഫോണിൽ ഉപദേശം തേടാവുന്നതാണ്. അടിയന്തിര പ്രാധാന്യമില്ലാത്ത ഏതെങ്കിലും ശസ്ത്രക്രിയകൾ നിങ്ങൾ നടത്താൻ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ അതും ഒരു മാസത്തേയ്ക്ക് മാറ്റിവെയ്ക്കണമെന്ന് ഞാൻ നിങ്ങളോട് അഭ്യർത്ഥിക്കുന്നു.

സുഹൃത്തുക്കളേ,

ആഗോളവ്യാപകമായി പടർന്നു പിടിക്കുന്ന കൊറോണ സാമ്പത്തിക രംഗത്തും പല വിധത്തിലുള്ള പ്രത്യാഘാതങ്ങൾക്ക് കാരണമാകും. ഇത് മനസ്സിലാക്കിക്കൊണ്ട് സാമ്പത്തികരംഗത്ത് കൊറോണ ഉണ്ടാക്കിയേക്കാവുന്ന വെല്ലുവിളികളെ നേരിടാൻ ധനകാര്യമന്ത്രിയുടെ നേതൃത്വത്തിൽ കോവിഡ്-19 എകോണമിക് റെസ്പോൺസ് ടാസ്ക് ഫോഴ്സിനു രൂപം നൽകാൻ ഭാരതസർക്കാർ തീരുമാനിച്ചിട്ടുണ്ട്. സ്ഥിതിഗതികൾ വിലയിരുത്തിക്കൊണ്ടും ബന്ധപ്പെട്ട കക്ഷികളിൽ നിന്നുള്ള നിർദ്ദേശങ്ങൾ പരിഗണിച്ചുകൊണ്ടും ഈ ടാസ്ക് ഫോഴ്സ് സമീപഭാവിയിൽ തന്നെ ആവശ്യമായ തീരുമാനങ്ങൾ കൈക്കൊള്ളുന്നതാണ്. സാമ്പത്തിക രംഗത്തുണ്ടാകുന്ന എല്ലാ വിഷമതകളും പരിഹരിക്കുന്നതിനു സ്വീകരിച്ചിട്ടുള്ള സമഗ്രമായ നടപടികൾ  നടപ്പിലാക്കുന്നു എന്നും ഈ സമിതി ഉറപ്പുവരുത്തും.

നമ്മുടെ രാജ്യത്തെ മദ്ധ്യവർഗ്ഗത്തിന്റേയും, പാവപ്പെട്ടവരുടേയും സാമ്പത്തിക സ്ഥിതിയേയും സുരക്ഷയേയും ഈ മഹാവ്യാധി ആഴത്തിൽ മുറിവേല്പിക്കും എന്നത് വ്യക്തമാണ്. രാജ്യത്തെ വ്യവസായ വാണിജ്യ മേഖലയോടും സമൂഹത്തിലെ ഉയർന്ന വരുമാനം ഉള്ളവരോടും അവർക്ക് സേവനങ്ങൾ നൽകുന്നവരുടെ സാമ്പത്തികമായ ആവശ്യങ്ങൾക്ക് മതിയായ പരിഗണന സാധ്യമാകുന്ന എല്ലാവിധത്തിലും നൽകണമെന്ന് അഭ്യർത്ഥിക്കുന്നു. വരും ദിവസങ്ങളിൽ ഈ ആളുകൾക്ക് നിങ്ങളുടെ ഓഫീസിലോ വീടുകളിലോ എത്താൻ സാധിച്ചു എന്ന് വരില്ല. അത്തരം സാഹചര്യം ഉണ്ടായാൽ അവരോട് സഹാനുഭൂതിയും മാനുഷികപരിഗണയും കാണിക്കണം അവരുടെ ശംബളത്തിൽ കുറവ് വരുത്തരുത്. അവർക്കും അവരുടെ കുടുംബത്തെ 
പരിപാലിക്കേണ്ടതുണ്ടെന്നും അസുഖങ്ങൾ വരാതെ സംരക്ഷിക്കേണ്ടതുണ്ടെന്നും മനസ്സിലാക്കണം. 

മരുന്നുകൾ അവശ്യവസ്തുക്കൾ പാൽ എന്നിവയ്ക്ക് ഒരു വിധത്തിലുമുള്ള ക്ഷാമം ഉണ്ടാകാതിരിക്കാനുള്ള എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്ന് ഞാൻ നിങ്ങൾക്ക് ഉറപ്പുനൽകുന്നു. അതുകൊണ്ട് അനാവശ്യമായി സാധനങ്ങൾ വാങ്ങിക്കൂട്ടാതെ സാധാരണ പോലെ സാധനങ്ങൾ വാങ്ങമെന്ന് എല്ലാ ഇന്ത്യക്കാരോടും ഞാൻ അഭ്യർത്ഥിക്കുന്നു. 

സുഹൃത്തുക്കളേ,

കഴിഞ്ഞ രണ്ടുമാസമായി രാജ്യം നേരിടുന്ന ഈ പ്രതിസന്ധി 130 കോടി ഇന്ത്യക്കാരിൽ ഓരോരുത്തരും സ്വന്തം പ്രതിസന്ധിയായി കണ്ട് രാജ്യത്തിനു സമൂഹത്തിനും വേണ്ടി 
ചെയ്യാനാവുന്നതെല്ലാം ചെയ്തിട്ടുണ്ട്. വരും കാലത്തും നിങ്ങളുടെ ഉത്തരവാദിത്വങ്ങളും കടമകളും നിങ്ങൾ ഇതേ പോലെ തുടർന്നും ചെയ്യുമെന്ന പൂർണ്ണവിശ്വാസം എനിക്കുണ്ട്. 

ഇത്തരം ഘട്ടങ്ങളിൽ പലതരം ബുദ്ധിമുട്ടുകൾ ഉണ്ടാകുന്നു എന്നത് ഞാൻ മനസ്സിലാക്കുന്നു, ആശങ്കളും ഊഹാപോഹങ്ങളും നിറഞ്ഞ ഒരു അന്തരീക്ഷം ആണുള്ളത്. പൗരന്മാർ എന്ന നിലയിൽ ഉള്ള നമ്മുടെ പ്രതീക്ഷകളും പല സമയത്തും നിറവേറ്റപ്പെടാതെ പോകുന്നുണ്ട്. എന്നാൽ ഈ പ്രതിസന്ധി വളരെ വിഷമംപിടിച്ചതാകയാൽ ഓരോ പൗരന്മാരും എല്ലാ വിഷമസന്ധികളിലും ഉറച്ച തീരുമാനത്തോടേയും നിശ്ചയദാർഢ്യത്തോടേയും അതിനെ നേരിടണം.

സുഹൃത്തുക്കളെ,

നമ്മുടെ മുഴുവൻ ശേഷിയും കഴിവുകളും കൊറോണ വൈറസിൽ നിന്നും നമ്മെ രക്ഷിക്കുന്നതിനു വേണ്ടി നമ്മൾ പ്രയോജനപ്പെടുത്തണം. ആഗോളവ്യാപകമായ ഈ പകർച്ചവ്യാധിയെ നേരിടുന്നതിനു കേന്ദ്രസർക്കാരും സംസ്ഥാനസർക്കാരുകളും തദ്ദേശസ്ഥാപനങ്ങളും പഞ്ചായത്തുകളും ജനപ്രതിനിധികളും സാമൂഹ്യസംഘടനകളും അവരാലാകുന്ന എല്ലാ സംഭാവനകളും ചെയ്യുന്നുണ്ട്. നിങ്ങളും നിങ്ങളാൽ ആവുന്നതെല്ലാം ചെയ്യണം.

ഈ ലോകവ്യാപകമായ പകർച്ചവ്യാധിയുടെ അവസ്ഥയിൽ മാനുഷ്യത്വം വിജയിക്കണം ഇന്ത്യ വിജയിക്കണം എന്നത് അത്യന്തം ആവശ്യമാണ്.

നവരാത്രി മഹോത്സവം ഏതാനും ദിവസങ്ങൾക്കുള്ളിൽ വരുകയാണ്. ഇത് ശക്തിയെ ഉപാസിക്കുന്ന ഉത്സവമാണ്. ഇന്ത്യ പൂർണ്ണശക്തിയോടെ, പൂർണ്ണ ഊർജ്ജത്തോടെ മുന്നോട്ട് പോകണം എന്നതാണ് നിങ്ങൾ ഏവർക്കുമുള്ള എന്റെ ആത്മാർത്ഥമായ ആശംസ. 

വളരെ അധികം നന്ദി. 

Sunday 15 March 2020

ഡൽഹി കലാപം രാജ്യസഭയിൽ അമിത് ഷായുടെ മറുപടി

ഡൽഹി കലാപത്തെ കുറിച്ച് 12/03/2020നു രാജ്യസഭയിൽ നടന്ന ചർച്ചയ്ക്ക് മറുപടി നൽകിക്കൊണ്ട് ആഭ്യന്തര മന്ത്രി അമിത് ഷാ നടത്തിയ പ്രസംഗം.

ഈ സഭ ഡൽഹിയിൽ അടുത്ത സമയത്ത് ഉണ്ടായ വർഗ്ഗീയ കലാപത്തിൽ ആ സമയത്തെ ക്രമസാധന നിലയെ കുറിച്ച് ചർച്ച ചെയ്യുക ആണ്. ചർച്ച ആരംഭിച്ചു കൊണ്ട് സംസാരിച്ചത് ശ്രീ കപിൽ സിബിൽ ആണ്. തുടർന്ന് ശ്രീ ഡെറിക് ഒബ്റോയ്, ശ്രീ ബാലസുബ്രഹ്മണ്യം,ശ്രീ  ജാവേദ് അലി ഖാൻ, ശ്രീ പ്രസന്ന് ആചാര്യ, ബൃന്ദാ പ്രകാശ്, ശ്രീ കരീം, ശ്രീ തിരുച്ചി ശിവ, ശ്രീ തപൻദാസ് ഗുപ്ത, ശ്രീ നരേഷ് ഗുജ്‌രാൾ, ശ്രീ അശോക് സിദ്ധാർത്ഥ്,   ശ്രീ ആനന്ദ് ശർമ്മ, ശ്രീ വിജയ് ഗോയൽ, ശ്രീ മനോജ് ഝാ, ശ്രീ സഞ്ജയ് സിങ്, ശ്രീ പ്രകാശ് ജാവഡേക്കർ, ശ്രീ അബ്ദുൾ വഹാബ്, മുതിർന്ന അംഗം ശ്രീ വൈക്കൊ, ശ്രീ ഭൂപേന്ദ്ര യാദവ്, ശ്രീ ബിനോയ് വിശ്വം,  ശ്രീ അമർ പട്നായക് എന്നിവർ ഈ ചർച്ചയെ അർത്ഥപൂർണ്ണമാക്കുന്നതിനു തങ്ങളുടെ നിർദ്ദേശങ്ങൾ ഈ സഭയിൽ, ഈ സഭയിലെ അംഗങ്ങളിലൂടെ രാജ്യത്തിനു മുൻപാകെ വയ്ക്കുന്നതിനുള്ള ശ്രമം നടത്തി. 

ആദ്യമായി ഞാൻ ഏറ്റവും ദൗർഭാഗ്യപൂർണ്ണമായ  ഈ കലാപത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ ബന്ധുക്കൾ, സ്വത്ത് നഷ്ടപ്പെട്ടവർ, മുറിവേറ്റവർ എന്നിവരോടെല്ലാം എന്റെ വ്യക്തിപരമായ പേരിലും സർക്കാരിന്റെ പേരിലും ഉള്ള അനുശോചനം ഈ സഭയിൽ രേഖപ്പെടുത്താൻ ആഗ്രഹിക്കുന്നു. കൂടാതെ കലാപത്തിൽ ഏർപ്പെട്ടവർ, കലാപത്തിനു കാരണമായവർ, കലാപത്തിനുള്ള ഗൂഢാലോചന നടത്തിയവർ, അവർ ഏത് ജാതിയിൽ പെട്ടവരായാലും ഏത് വിശ്വാസത്തിൽ പെട്ടവരായാലും ഏത് പാർട്ടിയിൽ പെട്ടവരായാലും അവരെ വെറുതെ വിടുകയില്ലെന്ന് ഈ സഭയ്ക്കും സഭയിലൂടെ ഈ രജ്യത്തെ ജങ്ങൾക്കും ഉറപ്പു നൽകുന്നു. കുറ്റവാളികൾ എന്ന് കണ്ടെത്തുന്നവർ ആരായാലും അവരെ സമഗ്രമായ ശാസ്ത്രീയമായ തെളിവുകളുടെ പിൻബലത്തോടെ കോടതിയുടെ മുൻപിൽ എത്തിക്കുകയും, കോടതികൾ അവരെ ശിക്ഷിക്കുന്നത് വരെ അന്വേഷണ ഏജൻസികൾ ഗൗരവമായും വിട്ടിവീഴ്ച ഇല്ലാതെയുമുള്ള നടപടികൾ സ്വീകരിക്കുകയും ചെയ്യും. നമ്മുടെ ഭരണഘടനയേയും ഐപിസിയേയും സിആർപിസിയേയും കുറിച്ചുള്ള ഭയം ഇത്തരം കലാപങ്ങൾ ഉണ്ടാക്കുന്നവർക്കും അതിൽ പങ്കെടുക്കുന്നവർക്കും അവരുടെ മനസ്സിൽ ദീർഘകാലം നിലനിൽക്കുന്നതിനു ഇത്തരം ഒരു നടപടി ആവശ്യമാണ്. 

ഞാൻ എല്ലാ അംഗങ്ങളുടേയും പ്രസംഗം കേട്ടിട്ടുണ്ട്. അതിൽ മിക്കവാറും എല്ലാ അംഗങ്ങളും ഉന്നയിച്ച ഒരു ചോദ്യം ഈ വിഷയം സഭയിൽ ചർച്ച ചെയ്യുന്നതിൽ സർക്കാർ എന്തുകൊണ്ട് ഇത്രയും കാലതാമസം വരുത്തി എന്നതാണ്. ഇരുപത്തി അഞ്ചാം തീയതി കലാപങ്ങൾ അവസാനിച്ചു. രണ്ടാം തീയതി മുതൽ സഭ സമ്മേളനം ആരംഭിച്ചു. എന്തുകൊണ്ട് അടിയന്തിരമായി ഈ വിഷയം ചർച്ചയ്ക്ക് എടുത്തില്ല? അത് ചോദിക്കാൻ അവർക്ക് അവകാശം ഉണ്ട്. ആ ചോദ്യത്തിനു ഉത്തരം നൽകേണ്ടത് എന്റെ കടമയാണ് ചുമതലയാണ്. ഞാൻ ഇത്രമാത്രം പറയാൻ ആഗ്രഹിക്കുന്നു. കലാപത്തെ കുറിച്ചുള്ള ആദ്യവിവരം പുറത്തുവരുന്നത് ഇരുപത്തി നാലാം തീയതി ഉച്ചയ്ക്കാണ്. അവസാനത്തെ വിവരം ഇരുപത്തി അഞ്ചാം തീയതി രാത്രി പതിനൊന്ന് മണിയ്ക്കാണ്. സിബിൽ സാഹബ് ഈ വിഷയം ഉന്നയിച്ചുട്ടുണ്ട് അതിനു ഞാൻ പിന്നീട് മറുപടി നൽകുന്നതാണ്. എന്നാൽ രേഖകളെ അടിസ്ഥാനമാക്കി ഞാൻ പറയുന്നത് ഇരുപത്തി ആറിനു രാത്രി 11 മണിയ്ക്കാണ് അവസാനത്തെ വിവരം വന്നിട്ടുള്ളത്. രണ്ടാം തീയതി സഭ ആരംഭിക്കുമ്പോൾ കലാപങ്ങൾ അവസാനിച്ചിരുന്നു. കലാപങ്ങളെ തുടർന്ന് റോഡുകൾ ശുചിയാക്കുക, കലാപബാധിതരുടെ പുനഃരധിവാസം നടത്തുക എന്നിവ ഏകോപിപ്പിക്കുന്നതിനുള്ള പദ്ധതികൾ ആലോചിച്ചു വരുകയായിരുന്നു. കലാപം നടന്നുകൊണ്ടിരിക്കുകയും, അത് പരിഹരിക്കുന്നതിനുള്ള മാർഗ്ഗങ്ങൾ ആരിലെങ്കിലും നിന്നും സ്വീകരിക്കുകയും ചെയ്യേണ്ടതുണ്ടായിരുന്നു എങ്കിൽ ഈ വിഷയം അടിയന്തിരമായി ചർച്ച ചെയ്യുമായിരുന്നു. എന്നാൽ കലാപം അവസാനിച്ചിരുന്നു, പോലീസുകാർ കലാപത്തിൽ പങ്കെടുത്തവരേയും അതിനുള്ള ഗൂഢാലോചന നടത്തിയവരേയും കണ്ടെത്തുന്നതിനുള്ള പരിശ്രമത്തിൽ ആയിരുന്നു. ഡോക്ടർമാർ പരിക്കേറ്റവരെ പരിചരിക്കുന്ന തിരക്കിൽ ആയിരുന്നു, കൂടാതെ  ഹോളിയുടെ ഒരുക്കങ്ങളും ആരംഭിച്ചിരുന്നു. ഹോളിയുടെ സമയത്ത് ഈ രാജ്യത്ത് മുൻപ് പലപ്പോഴും കലാപങ്ങൾ ഉണ്ടായിട്ടൂണ്ട്. ഹോളി സാഹോദര്യത്തിന്റേയും ഉത്സവമാണ്. അതുകൊണ്ട് ഹോളിയുടെ സമയത്ത് ഒരു ഭാഗത്തു നിന്നും വീണ്ടും പ്രശ്നങ്ങൾക്ക് കാരണമായേക്കാവുന്ന പ്രസ്താവനകൾ, നടപടികൾ ഒന്നും ഉണ്ടാവാതെ നോക്കേണ്ടത് അത്യാവശ്യമായിരുന്നു. അതുകൊണ്ട് മാത്രമാണ് പതിനൊന്നും പന്ത്രണ്ടും തീയതികളിൽ ഈ വിഷയം രണ്ട് സഭകളിലും ചർച്ചചെയ്യാം എന്ന് ഞങ്ങൾ പറഞ്ഞത്. പതിനൊന്നാം തീയതി ലോക്സഭയിൽ ചർച്ചചെയ്യാം പന്ത്രണ്ടാം തീയതി രാജ്യ സഭയിൽ ചർച്ചചെയ്യാം.  അല്ലാതെ ഇതിനു പുറകിൽ ചർച്ചയിൽ നിന്നും ഒളിച്ചോടാനുള്ള ഒരു തന്ത്രവും ഉണ്ടായിരുന്നില്ല, ഉണ്ടാവുകയുമില്ല.  കാരണം ഈ വിഷയം സഭയിൽ ചർച്ച ചെയ്യണം എന്നത് ഏറ്റവും ആവശ്യമുള്ള കാര്യമാണ്. സഭ എപ്പോളാണോ ചേരുന്നത് ആ സമയത്ത് ഈ വിഷയം ചർച്ചചെയ്യുന്നതിനും ഞങ്ങൾ ബഹുമാനപ്പെട്ട സ്പീക്കർ മുഖാന്തരം പാർലമെന്റിന്റെ കാര്യോപദേശകസമിതിയിലും സർവ്വകക്ഷി നേതാക്കളുമായി ഞങ്ങൾ നടത്തിയ മീറ്റിങ്ങിലും നിർദ്ദേശം വച്ചിരുന്നു. അതുകൊണ്ട് ഈ ചർച്ച നടത്തുന്നതിൽ ഞങ്ങൾ മനഃപൂർവ്വമായ കാലവിളംബം വരുത്തി, ഞങ്ങൾക്ക് എന്തൊക്കയോ മറക്കാനുണ്ടായിരുന്നു എന്നൊക്കെ ഉള്ള സന്ദേഹം ഒരു തരത്തിലും ഉണ്ടാകരുത്. അങ്ങനെ ഒന്നും ഇല്ല. ജനാധിപത്യത്തിൽ ഭാരതത്തിൽ നമ്മൾ ഇപ്പോൾ എത്തിയിരിക്കുന്ന ഈ ഘട്ടത്തിൽ ഒരു കാര്യവും ആരിൽ നിന്നും മറച്ചു വയ്ക്കാൻ സാധികില്ല.കുറഞ്ഞപക്ഷം എന്തെങ്കിലും മറയ്ക്കണമെന്ന് ആഗ്രഹിച്ചാലും അത് സാധിക്കില്ല എന്ന പൂർണ്ണ ബോധ്യം എനിക്ക് ഉണ്ട്. അതുകൊണ്ട് ആരിൽ നിന്നെങ്കിലും ഒളിച്ചോടണം എന്ന് പ്രശ്നം ഉദിക്കുന്നില്ല. കലാപം വീണ്ടും ഉണ്ടാകാതിരിക്കുന്നതിനും, കലാപകാരികളെ പിടികുന്നതിനു പോലീസിന്റെ ശ്രദ്ധ പൂർണ്ണമായും ആ വിഷയത്തിൽ ആവശ്യമായതിനാലും കലാപത്തിൽ അകപ്പെട്ടവരുടെ ചികിത്സയ്ക്കും പുനഃരധിവാസം പെട്ടന്ന് സാധ്യമാക്കുന്നതിനു സർക്കാർ കൂടുതൽ ശ്രദ്ധ ചെലുത്തേണ്ടിയിരുന്നതു കൊണ്ടും അല്പം സമയം ആവശ്യമായിരുന്നു. അതുകൊണ്ടാണ് ചർച്ചകൾ അല്പം നീട്ടിവച്ചത്.

രണ്ടാമത്തെ പ്രധാന പ്രശ്നം ഉന്നയിച്ചത് കലാപം നടക്കുമ്പോൾ അത് ഇല്ലാതാക്കാൻ സർക്കാർ എന്തു ചെയ്തു എന്നതാണ്? ഏതെങ്കിലും ഒരു വിഭാഗത്തിൽ പെട്ടവരെ മാത്രം കുറ്റക്കാരാക്കുമോ? നിരപരാധികളായവരെ കുടവാളികൾ ആക്കുമോ? നിങ്ങൾക്ക് ശത്രുതയുള്ളവർക്കെതിരെ നടപടി ഉണ്ടാകുമോ? ഇങ്ങനെ പല വിധത്തിലും ഉള്ള ആശങ്കകൾ സഭാംഗങ്ങളുടെ ഭാഗത്തു നിന്നും ഉന്നയിക്കപ്പെട്ടു. ആദ്യമായി ഇതുവരെ എടുത്ത നടപടികൾ അംഗങ്ങളുടെ മുൻപാകെ അവതരിപ്പിക്കാൻ ആഗ്രഹിക്കുന്നു. കലാപങ്ങൾക്ക് ശേഷം ഇതുവരെ എഴുന്നൂറിൽ അധികം എഫ് ഐ ആർ രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുണ്ട്. ആരെല്ലാം പരാതി നൽകിയിട്ടുണ്ടോ അതിലെല്ലാം എഫ് ഐ ആർ രജിസ്റ്റർ ചെയ്യുന്നതിൽ പോലീസ് ഒരു എതിർപ്പും പറഞ്ഞിട്ടില്ല. കപിൽ സിബിൽ ഒരു എൺപതാം നമ്പർ എഫ് ഐ ആറിനെ പറ്റി ഇവിടെ പരാമർശിച്ചു. ഒരു പാട് സ്റ്റേഷനുകൾ ഉണ്ട്. ഏത് സ്റ്റേഷനിലെ എൺപതാം നമ്പർ എഫ് ഐ ആർ ആണ് എന്നത് അന്വേഷിച്ച് അതിനെ കുറിച്ചുള്ള വിവരങ്ങൾ ഞാൽ കപിൽ സിബിൽ സാഹബിനെ വ്യക്തിപരമായി അറിയിക്കുന്നതാണ്. എന്നാൽ ചില എഫ് ഐ  ആറുകളിൽ സാക്ഷി മൊഴിഎടുക്കാൻ ആളെ വിളിപ്പിക്കുമ്പോൾ അവരും ഇതേ വിഷയത്തിൽ പരാതി നൽകിയിട്ടുണ്ടെന്ന് മനസ്സിലാക്കുകയും അത്തരം പരാതികൾ എല്ലാം ഒരുമിച്ച് ചേർക്കുകയും ചെയ്തിട്ടുണ്ട്. കാരണം ഒരു കുറ്റകൃത്യത്തിനു എഫ് ഐ ആർ രജിസ്റ്റർ ചെയ്താൻ അതേ കുറ്റത്തിൽ വേറെ വകുപ്പുകൾ ചേർക്കണമെന്നു കണ്ടാൽ അത് ചെയ്യുക അല്ലാതെ ഒരേ കുറ്റത്തിൽ മറ്റൊരു എഫ് ഐ ആർ രജിസ്റ്റർ ചെയ്യാൻ സാധിക്കില്ല. എന്നാൽ എല്ലാ സാക്ഷിമൊഴികളും എഫ് ഐ ആറിൽ ഉൾപ്പെടുത്തിയിട്ടുണ്ട് അതെല്ലാം അന്വേഷണത്തിന്റെ ഭാഗമായി സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. കൂടാതെ പന്ത്രണ്ട് പോലീസ് സ്റ്റേഷനുകൾക്കും ഓരോ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ വീതം ഞങ്ങൾ നിശ്ചയിച്ചിട്ടുമുണ്ട്.അവരുടെ നിർദ്ദേശങ്ങൾ അനുസരിച്ച് പോലീസ് നടപടികൾ സ്വീകരിക്കും. എഴുന്നൂറിൽ അധികം പ്രഥമ വിവര റിപ്പോർട്ടുകൾ തയ്യാറുക്കുന്ന ജോലി പോലീസ് ചെയ്തിട്ടുണ്ട്, അതിൽ വളരെ വേഗത്തിൽ നടപടികൾ സ്വീകരിച്ചുവരുന്നുമുണ്ട്. ആകെ 2647 പേരുടെ കസ്റ്റഡിയും അറസ്റ്റും രേഖപ്പെടുത്തിയിട്ടുണ്ട്. തികച്ചും ശാസ്ത്രീയമായ രീതിയിൽ തെളിവുകളുടെ അടിസ്ഥാനത്തിൽ മാത്രമാണ് മുന്നോട്ട് പൊയ്ക്കൊണ്ടിരിക്കുന്നത്. കലാപം അവസാനിച്ചതിന്റെ അടുത്ത ദിവസം തന്നെ പൊതുജനങ്ങളോടും മാദ്ധ്യമങ്ങളോടും കലാപത്തിന്റെ ഏതെങ്കിലും ചിത്രങ്ങളോ ദൃശ്യങ്ങളോ അവരുടെ പക്കൽ ഉണ്ടെങ്കിൽ അത് പോലീസിന്റെ ഒരു ഇമെയിൽ അഡ്രസ്സിൽ / വാട്ട്സ് അപിൽ അയച്ചു കൊടുക്കണം എന്ന് ആവശ്യപ്പെട്ടിരുന്നു. അതനുസരിച്ച് എല്ലാവരുടേയും പക്കൽ നിന്നും, മാദ്ധ്യമങ്ങളിൽ നിന്ന്, പൊതുജനങ്ങളിൽ നിന്നും, സാമൂഹ്യ സേവകരിൽ നിന്ന് ഒക്കെയായി വളരെയധികം ദൃശ്യങ്ങൾ ഞങ്ങൾക്ക് ലഭിച്ചിട്ടുണ്ട്. ഇരുപത്തിയഞ്ച് കമ്പ്യൂട്ടറുകളിലായി ഈ ദൃശ്യങ്ങൾ എല്ലാം വിശദമായി ഡൽഹി പോലീസ് ആസ്ഥാനത്ത് പരിശോധിച്ചുകൊണ്ടിരിക്കുകയാണ്. ഇതിലൂടെ വളരെ വലിയ ശാസ്ത്രീയമായ തെളിവുകൾ നമുക്ക് ലഭിക്കുകയാണ്. ഞാൻ ഇന്നലെ പറഞ്ഞ മുഖം തിരിച്ചറിയുന്നതിനു നമ്മൾ ഉപയോഗിക്കുന്ന സാങ്കേതികവിദ്യ ആളുകളുടെ സ്വകാര്യത ഹനിക്കുന്നതാണെന്ന്  ശ്രീ ഒബ്റോയ് ആശങ്ക അറിയിച്ചിട്ടുണ്ട്. ആളുകളുടെ സ്വകാര്യതയെ ഞാൻ വളരെ മാനിക്കുന്നു. ഇതിൽ നമ്മൾ ആധാർ ഡാറ്റ ഉപയോഗിച്ചിട്ടില്ല. അത് തെറ്റിദ്ധാരണ കൊണ്ട് ഏതോ മാദ്ധ്യമങ്ങൾ പ്രചരിപ്പിച്ചതാണ്. ഡ്രൈവിങ് ലൈസൻസ്, വോട്ടർ ഐ ഡികാർഡ് എന്നിവയുടെ ഡാറ്റ ആണ് ആളുകളെ തിരിച്ചറിയാൻ നമ്മൾ ഉപയോഗിക്കുന്നതെന്ന് സഭയിൽ ഞാൻ ഇന്നലെ വ്യക്ത്മാക്കിയതാണ്. കുറച്ചു പേരുടെ ജീവൻ നഷ്ടപ്പെട്ടു, കുറെ ആളുകൾക്ക് അംഗഭംഗം സംഭവിച്ചു, കുറെ ആളുകളുടെ ജീവനോപാധികൾ നഷ്ടമായി,  അപ്പോളും നമ്മൾ ചിലരുടെ സ്വകാര്യതയെ കുറിച്ചാണോ പറയേണ്ടതെന്ന് വിനയപൂർവ്വം ഈ സഭയെ ഓർമ്മിപ്പിക്കുന്നു. ഈ കലാപം ഉണ്ടാക്കിയവരെ കോടതിമുൻപാകെ ഹാജരാക്കി അവർക്ക് കടുത്ത ശിക്ഷ വാങ്ങി നൽകുന്നതിനു പോലീസിനു ഇതിനുള്ള (ഡാറ്റകൾ ഉപയോഗിക്കുന്നതിനുള്ള) അധികാരം ഉണ്ടാകണം. ഇതിൽ നമ്മൾ സുപ്രീംകോടതി മുന്നോട്ട് വച്ചിട്ടുള്ള മാർഗ്ഗനിർദ്ദേശങ്ങളുടെ ലംഘനം ഒന്നും നടത്തിയിട്ടില്ല. അതിനാൽ ആരുടേയും സ്വകാര്യത ഹനിക്കുന്ന ഒരു നടപടിയും നമ്മൾ സ്വീകരിച്ചിട്ടില്ല എന്ന ഉറപ്പ് ഞാൻ നൽകുന്നു.

ഇന്നലെ വരെ 1117 മുഖങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ടായിരുന്നു, ഇന്ന് രാവിലെ വരെ കലാപ സമയത്ത് ആളുകളെ കൊലപ്പെടുത്തുകയോ കല്ലെറിയുകയോ തീവെയ്പു നടത്തുകയോ ഒക്കെ  ചെയ്ത 1922 മുഖങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ട്. അതിൽ 336 ആളുകൾ ഉത്തർപ്രദേശിൽ നിന്നുള്ളവർ ആണ്. ഉത്തർ പ്രദേശിലെ നാല് ജില്ലകളിൽ നിന്നുള്ളവരുടെ ഡാറ്റയും ഞങ്ങൾ ആവശ്യപ്പെട്ടിരുന്നു. മറ്റൊരു ചോദ്യം ഉയർന്നു വന്നത് ഉത്തർപ്രദേശിൽ നിന്നും ആളുകളെ കൊണ്ടുവരുന്നത് എന്തു കൊണ്ട് തടഞ്ഞില്ല എന്നതാണ്. ഇരുപത്തി നാലാം തീയതി രാത്രി തന്നെ ഉത്തർപ്രദേശുമായുള്ള അതിർത്തികൾ അടച്ചിട്ടുണ്ട്. ഞങ്ങളുടെ ശ്രദ്ധയിൽ ഈ വിഷയം വന്ന ഉടൻ തന്നെ. ഈ കലാപം ഉണ്ടായ പല പ്രദേശങ്ങളും ഉത്തർപ്രദേശിനോട് ചേർന്നു കിടക്കുന്നതാണ്. ജനാധിപത്യ രാജ്യത്ത് രണ്ട് രാജ്യങ്ങളുടെ അതിർത്തികൾ സീൽ ചെയ്യുന്നതു പോലെ സംസ്ഥാനങ്ങളുടെ അതിർത്തികൾ സീൽ ചെയ്യുക എന്നത് എളുപ്പമല്ല. എന്നിട്ടും എല്ലാ വാഹങ്ങളും പരിശോധിച്ചു, അതിലുള്ള വസ്തുക്കൾ പരിശോധിച്ചു, വണ്ടിയുടെ നമ്പർ രേഖപ്പെടുത്തി. ഡ്രൈവിങ്ങ് ലൈസൻസും വണ്ടിയുടെ ഉടമസ്ഥന്റെ വിവരങ്ങളും ഒക്കെ പരിശോധിക്കും. ഈ നടപടികൾ എല്ലാം നടക്കുന്നുണ്ട്.  ആളുകൾ കൊല്ലപ്പെട്ടത്, ആരാധനാലയങ്ങൾ നശിപ്പിക്കപ്പെട്ടത്, ആശുപത്രികൾ നശിപ്പിക്കപ്പെട്ടത് വിദ്യാഭ്യാസ സ്ഥാപനങ്ങൾ നശിപ്പിക്കപ്പെട്ടത് നമ്മുടേ സമർത്ഥരായ രണ്ട് പോലീസ് ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടത് പോലെയുള്ള കടുത്ത കുറ്റകൃത്യങ്ങളുടെ പ്രത്യേകം പട്ടിക തയ്യാറാക്കിയിട്ടുണ്ട്. ഈ അൻപത് സംഭവങ്ങൾ മൂന്ന് അന്വേഷണ സംഘങ്ങൾക്ക് വീതിച്ച് നൽകിയിട്ടുണ്ട്.അതിൽ സമഗ്രമായ അന്വേഷണം ഡി ഐ ജി / ഐ ജി റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ മേൽനോട്ടത്തിൽ നടത്തുന്നുണ്ട്. അങ്ങനെ അൻപത് കടുത്ത കുറ്റകൃത്യങ്ങൾ നമ്മൾ പ്രത്യേകം അന്വേഷിക്കുന്നുണ്ട്. 

ആക്രമണങ്ങൾക്ക് പ്രാദേശികമായി ഉണ്ടാക്കിയ ആയുധങ്ങൾ (തോക്കുകൾ) വളരെയധികം ഉപയോഗിച്ചതായി റിപ്പോർട്ട് ഉണ്ട്. പലതും ലൈസൻസ് ഇല്ലാത്തവ ആയിരുന്നു. അധികവും പ്രാദേശികമായി ആയി ഉണ്ടാക്കിയതായിരുന്നു. അത്തരത്തിലുള്ള 49 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. മൃതദേഹങ്ങളുടെ പരിശോധനയിൽ നിന്നും ഏതുതരം ആയുധം കൊണ്ടാണ് ആക്രമിക്കപ്പെട്ടത് എന്ന് മനസ്സിലാക്കാൻ സാധിക്കും. ഓട്ടോമാറ്റിക് ആണോ, പ്രാദേശീകമായി ഉണ്ടാക്കിയതാണോ എല്ലാം അറിയാൻ കഴിയും. ഇതെല്ലാം കണക്കിലെടുത്ത് 49 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. അതിൽ 52 ആളുകളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇത്തരത്തിലുള്ള, കലാപത്തിനു ഉപയോഗിച്ചതെന്ന് സംശയിക്കപ്പെടുന്ന 107 ആയുധങ്ങൾ പിടിച്ചെടുത്തിട്ടുണ്ട്. ഇത് ഇതുവരെയുള്ള കണക്കാണ്. ഇത് പൂർണ്ണമാണെന്ന് ഞാൻ കരുതുന്നില്ല. അന്വേഷണം നടക്കുന്നുണ്ട്. 

സമുദായ സംഘടനകളെ രണ്ട് ഭാഗത്തുനിന്നുള്ള സമുദായ സംഘടനകളെ ഒരുമിച്ച് ഇരുത്തി ചർച്ച നടത്തണമായിരുന്നു എന്ന നിർദ്ദേശം ഇവിടെ വന്നു, 25നു രാവിലെ മുതൽ തന്നെ ഡൽഹിലെ എല്ലാ പോലീസ്റ്റേഷനുകളിലും, കലാപം നടന്നയിടങ്ങളിലെ മാത്രമല്ല എല്ലാ പൊലീസ് സ്റ്റേഷനുകളിലും സമാധാനസമിതികളുടെ മീറ്റിങ്ങ് നടത്തിയിരുന്നു. 26 ആറാം തീയതിയോടെ ഞങ്ങൾ അത്തരത്തിൽ 331 സമാധാന സമ്മേളനങ്ങൾ നടത്തിയിരുന്നു. അതിൽ എല്ലാ മതത്തിലും എല്ലാ ജാതിയിലും എല്ലാ രാഷ്ട്രീയപാർട്ടികളിലും പെടുന്ന തിരഞ്ഞെടുക്കപ്പെട്ട ആളുകളെ പങ്കെടുപ്പിച്ചു കൊണ്ട് പോലീസ് തങ്ങളാലാവുംവിധം കലാപം പടരുന്നത് ഒഴിവാക്കാനുള്ള ശ്രമങ്ങൾ നടത്തണമെന്ന് അഭ്യർത്ഥിച്ചിരുന്നു.

കലാപങ്ങളിൽ പങ്കെടുത്തതായി ഡ്രൈവിങ്ങ് ലൈസൻസിന്റെ സഹായത്താൽ തിരിച്ചറിഞ്ഞ ആളുകളെ പിടിക്കുന്നതിനായി പോലീസിന്റെ നാല്പതിൽ അധികം പ്രത്യേക ടീമുകൾ രൂപീകരിച്ചിട്ടുണ്ട്. അവർ കുറ്റവാളികളുടെ വീട്ടിൽ പോയിയും, അവരുടെ ഫോൺ ട്രേസ് ചെയ്തും, സമീപവാസികളോട് അന്വേഷിച്ചും ആ ആളുകളെ അറസ്റ്റ് ചെയ്യുന്നതിനുള്ള നടപടികൾ അതിവേഗത്തിൽ ചെയ്തു വരുന്നുണ്ട്. ഈ നാല്പതിലധികം വരുന്ന ടീമുകളുടെ ജോലി ഇതുമാത്രമാണ്. അവർ അന്വേഷണം നടത്തുന്നില്ല. അറസ്റ്റ് ചെയ്ത് ആളെ കൊണ്ടുവരുക മാത്രമാണ് അവരുടെ ജോലി.

പിന്നെ വന്ന ചോദ്യം ഇതൊരു ഗൂഢാലോചന ആണെന്ന് ഞാൻ പറഞ്ഞതിനെ കുറിച്ചാണ്. അതിലേയ്ക്ക് ഞാൻ പിന്നീട് വരാം. എന്നാൽ ഞാൻ ഇപ്പോൾ സഭയിൽ ഇത്രമാത്രം പറയാം, സംഘടനയുടെ പേര് ഞാൻ പറയുന്നില്ല, എന്നാൽ ഇരുപത്തി നാലാം തീയതിയ്ക്ക് മുൻപ് തന്നെ ഞങ്ങൾക്ക് വിദേശത്തു നിന്നും നാട്ടിൽ നിന്നും ഈ സംഘടനയ്ക്ക് കിട്ടുന്ന പണത്തെ കുറിച്ച് വിവിധ ഏജൻസികൾ വഴി വിവരം ലഭിച്ചിരുന്നു. ഈ പണം ഡൽഹിയിൽ പലർക്കും വീതിച്ചു നൽകുകയും ചെയ്തിരുന്നതിനെക്കുറിച്ചും അറിയിപ്പ് ഉണ്ടായിരുന്നു. അതിനെ കുറിച്ച് ആ സമയത്ത് തന്നെ ഞങ്ങൾ അന്വേഷണം ആരംഭിച്ചിരുന്നു. എന്നാൽ ദൗർഭാഗ്യവശാൽ അന്വേഷണം പ്രാഥമികഘട്ടത്തിൽ നടക്കുന്ന അവസരത്തിൽ തന്നെ കലാപം ആരംഭിച്ചിരുന്നു. ഈ വിഷയത്തിൽ ഡൽഹി പോലീസ് അടുത്ത് തന്നെ ചില വിവരങ്ങൾ പ്രഖ്യാപിക്കും. എന്നാൽ പണം അയച്ചതിനും കൈപ്പറ്റിയതിനും വിതരണം ചെയ്തതിനും  ഞങ്ങൾ അഞ്ച് ആളുകളെ ഇതിനോടകം തന്നെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇന്നലെ രണ്ട് പേരെ അറസ്റ്റ് ചെയ്തു ഇന്ന് മൂന്നു പേരെ അറസ്റ്റു ചെയ്തിട്ടുണ്ട്. ആകെ അഞ്ചു പേർ അറസ്റ്റിലായിട്ടുണ്ട്. ഇത് അടിസ്ഥാനമാക്കി ആണ് ഇന്നലെ സഭയിൽ ഈ കലാപങ്ങൾക്ക് പിന്നിൽ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് ഞാൻ പറഞ്ഞത്.

ബഹുമാനപ്പെട്ട അംഗം വളരെ വ്യക്തമായ ഒരു ചോദ്യം ചോദിച്ചു നിങ്ങൾ സാമൂഹ്യമാദ്ധ്യമങ്ങളിൽ എത്ര അക്കൗണ്ടുകൾ പൂട്ടിച്ചിട്ടുണ്ട് എന്ന്.  ഡൽഹിയിൽ സ്പെഷ്യൽ സെൽ സാമൂഹ്യമാദ്ധ്യമങ്ങളിൽ നടത്തിയ സമഗ്രമായ അന്വേഷണത്തിൽ കലാപത്തിന്റെ സമയത്ത് അത് ആളികത്തിക്കാൻ ശ്രമിച്ച നൂറുകണക്കിനു അക്കൗണ്ടുകൾ പൂട്ടിച്ചിട്ടുണ്ട്. എന്നാൽ ചില അക്കൗണ്ടുകൾ കലാപത്തിനു രണ്ട് ദിവസം മുൻപ് പുതുതായി തുറന്നതും ഇരുപത്തി ആറാം തീയതി രാത്രിയ്ക്ക് മുൻപ് ഡിലീറ്റ് ചെയ്യപ്പെട്ടതുമായിട്ടുണ്ട്. ആ അക്കൗണ്ടുകൾ പൂർണ്ണമായും തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുന്നതിനും കലാപം ആളിക്കത്തിക്കുന്നതിനും പ്രത്യേക പ്രസ്താവനകൾ പ്രചരിപ്പിക്കുന്നതിനും മാത്രം ഉപയോഗിച്ചതാണ്. ആ അക്കൗണ്ടുകൾ കൈകാര്യം ചെയ്തിരുന്നവരും ഒരു പക്ഷെ എന്റെ ഈ പ്രസ്തവന കേൾക്കുന്നുണ്ടാവും. അവർ കരുതുന്നുണ്ടാവും അക്കൗണ്ട് അവർ ഡിലീറ്റ് ചെയ്തതുകൊണ്ട് രക്ഷപ്പെട്ടു എന്ന്. എന്നാൽ പാതാളത്തിൽ പോയി ഒളിച്ചാലും അവരെ അവിടെ നിന്നും കണ്ടെത്തി പിടിച്ചുകൊണ്ടുവന്ന് നിയമത്തിനു മുന്നിൽ ഞങ്ങൾ നിറുത്തും കാരണം അവർക്ക് രക്ഷപ്പെടാൻ സാധിക്കില്ല.  അവർ ചെയ്തതിനെല്ലാം തെളിവുകൾ ഉണ്ട്, അവർക്ക് ഇന്നത്തെ കാലത്ത് രക്ഷപ്പെടാൻ സാധിക്കില്ല.  അവരെ കണ്ടെത്തും നിയമത്തിനു മുന്നിൽ കൊണ്ടുവന്ന് നിറുത്തുകയും ചെയ്യും.    

ഈ കൂട്ടത്തിൽ രണ്ടാളുകൾ ഐഎസുമായി ബന്ധമുള്ളവരാണെന്നും കണ്ടെത്തിയിട്ടുണ്ട്.  അവർക്ക് ഐഎസിൽ നിന്നും നിർദ്ദേശങ്ങൾ ലഘുലേഖകൾ കിട്ടുന്നുണ്ടായിരുന്നു. ആ ലഘുലേഖകൾ ഭാരതത്തിലെ ഭാഷകളിൽ തർജ്ജമ ചെയ്ത് ഇവിടെ വിദ്വേഷം പരത്താൻ അവർ വിതരണം ചെയ്തിരുന്നു. അവരേയും നമ്മൾ നിലവിൽ അറസ്റ്റ് ചെയ്തിട്ടുണ്ട്. 

നമ്മുടെ സമർത്ഥരായ രണ്ട് പോലീസ് ഉദ്യോഗസ്ഥർ അങ്കിത് ശർമ്മയും രത്തൻ ലാലും തികച്ചും ദൗർഭാഗ്യകരമായ രീതിയിൽ ആണ് കൊല്ലപ്പെട്ടത്. ഇവരെ കൊലപ്പെടുത്തിയ വ്യക്തികളെ  സമൂഹങ്ങളെ ദില്ലി പോലീസ് പൂർണ്ണമായും അറസ്റ്റ് ചെയ്തിട്ടുണ്ട് എന്ന് ഞാൻ ഈ സഭയെ അറിയിക്കുകയാണ്. അതിന്റെ ഗൂഢാലോചനയെ കുറിച്ചുള്ള അന്വേഷണം മുന്നോട്ട് പോയിക്കൊണ്ടിരിക്കുകയാണ്. എന്നാൽ (അങ്കിത് ശർമ്മയെ) കുത്തി കൊലപ്പെടുത്തുന്നതിന്റെ വീഡിയൊ ലഭ്യമായിട്ടുണ്ട്. അതിന്റെ ശബ്ദരേഖയും ലഭ്യമാണ്. ആ വ്യക്തി ഇപ്പോൾ പോലീസ് കസ്റ്റഡിയിൽ ഉണ്ട്. രത്തൻ ലാലിനെ കല്ലെറിയുന്നതിന്റെ വീഡിയോകൾ എല്ലാം ലഭ്യമായിട്ടുണ്ട്. അതിൽ കൊലപാതകത്തിനു കാരണമായ വിധത്തിൽ കല്ലെറിഞ്ഞവരെ തിരിച്ചറിയുകയും അവരെ അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. 

ഡൽഹികലാപത്തിൽ നടന്നത് ദീർഘകാലത്തേയ്ക്ക് ആവർത്തിക്കാതിരിക്കാൻ കലാപകാരികളിൽ നിന്നും നഷ്ടം ഈടാക്കുന്നതിനായി ഒരു കമ്മീഷനെ നിയോഗിക്കണം എന്ന് ഡൽഹി പോലീസ് ഡൽഹി ഹൈക്കോടതി രജിസ്റ്റ്രാർ ജനറലിനോട് കത്ത് മുഖാന്തരം അഭ്യർത്ഥിച്ചിട്ടുണ്ട്. ക്ലെയിം കമ്മീഷണറെ (നഷ്ടപരിഹാരം നിശ്ചയിക്കുന്നതിനുള്ള കമ്മീഷണറെ) എങ്ങനെ ആണ് നിയമിക്കുന്നത് എന്ന് ഇന്നലെ ലോക്സഭയിൽ ചോദ്യം ഉന്നയിക്കപ്പെട്ടിരുന്നു. കുറച്ച് പേർക്ക് ക്ലെയിം കിട്ടും കുറച്ചുപേർക്ക് ക്ലെയിം കിട്ടിയില്ല എന്നിങ്ങനെ ആരോപണങ്ങൾ ഉണ്ടാകും. ഞങ്ങൾ ക്ലെയിം കമ്മീഷണറായി ആരുടേയും പേര് നിർദ്ദേശിച്ചിട്ടില്ല. ഡൽഹി പോലീസ് ഡൽഹി ചീഫ് ജസ്റ്റിസിനു കത്തെഴുതി അദ്ദേഹം തന്നെ ഏതെങ്കിലും ഒരു ജഡ്ജിയെ ക്ലെയിം കമ്മീഷണറായി നിയമിക്കണം എന്ന് അഭ്യർത്ഥിച്ചിട്ടുണ്ട്. ഞാൻ ഇത് പറയുന്നത് നരേന്ദ്ര മോദി സർക്കാർ അന്വേഷണത്തെ ഗൗരവമായിട്ടാണ` എടുത്തിട്ടുള്ളതെന്നും, ശാസ്ത്രിയമായി നീതിയുക്തമായ വളരെ വേഗത്തിൽ ഉള്ള അന്വേഷണം ആണ് നടക്കുന്നതെന്നുള്ള വിശ്വാസം  എല്ലാവരുടെയും ഉള്ളിൽ ഉണ്ടാകണമെന്നതുകൊണ്ടാണ്. രാജ്യത്തെ ഏതൊരു കോണിലുള്ള ആളുടെ ഉള്ളിലും പ്രത്യേകിച്ച് ഡൽഹിയുള്ള ആളുകളുടെ ഉള്ളിൽ ഞങ്ങൾക്ക് നേരെ ഉയരുന്ന ആരോപനങ്ങൾ ശരിയാണോ എന്ന കാര്യത്തിൽ യാതൊരു വിധ ശങ്കയുംഉണ്ടാകേണ്ട കാര്യമില്ല. ഈ സഭയുടെ മുൻപാകെ എനിക്ക് പറയാനുള്ളത് അത്തരത്തിലുള്ള അരോപണങ്ങൾ ഉണ്ടെങ്കിൽ ദയവുചെയ്ത അടിസ്ഥാനമില്ലാതെ ഉന്നയിക്കരുതെന്നാണ്. എല്ലാത്തിനു ഉത്തരം പറയുന്നതിനു ഞാൻ തയ്യാറാണ്, ബാധ്യസ്ഥനാണ്. കലാപത്തിൽ ഏർപ്പെട്ടവർ ഏത് മതത്തിൽ പെട്ടവരാണെങ്കിലും ഏത് പാർട്ടിയിൽ പെട്ടവരാണെങ്കിലും ഏത് വിശ്വാസത്തിൽ പെട്ടവരാണെങ്കിലും അവർക്ക് രക്ഷപ്പെടുന്നതിനുള്ള യാതൊരു വിധ പഴുതുകളും നൽകില്ല എന്ന ഉറപ്പ് അങ്ങയിലൂടെ ഈ സഭയ്ക്ക് ഞാൻ നൽകുന്നു. അതിനാൽ നഷ്ടപരിഹാരം നിശ്ചയിക്കുന്നതിനുള്ള കമ്മീഷണറുടെ നിയമനം പോലും ഞങ്ങൾ ഡൽഹി ഹൈക്കോടതിയ്ക്ക് വിട്ടുകൊടുത്തിരിക്കുകയാണ്. 

മറ്റൊരു വലിയ കാര്യം പറഞ്ഞത് ഡൽഹി പോലീസ് പരാജയപ്പെട്ടിരിക്കുന്നു. വിവരങ്ങൾ മുൻകൂട്ടി അറിയിക്കേണ്ട ഉദ്യോഗസ്ഥന്മാർ പരാജയപ്പെട്ടിരിക്കുന്നു. ഞാൻ രാഷ്ട്രീയക്കാരനാണ്, രാജ്യത്തിന്റെ ആഭ്യന്തര മന്ത്രിയാണ്, ഉത്തരവാദിത്വം ഉള്ള ആളാണ്. നിങ്ങൾ എന്റെമേൽ ആരോപണങ്ങൾ ഉന്നയിക്കണം എന്നാണ് എനിക്ക് നിങ്ങളോട് അഭ്യർത്ഥിക്കാനുള്ളത്, ഡെൽഹി പോലീസിനുമേൽ ആരോപണങ്ങൾ ഉന്നയിക്കാതിരുന്നാലും. സ്ഥിതിഗതികൾ പൂർണ്ണമായും പഠിച്ച് മനസ്സിലാക്കിയ എനിക്ക് കൃത്യമായി പറയാനുള്ളത് ഡൽഹി പോലീസ് ശരിയായ വിധമാണ് പ്രവർത്തിച്ചത് എന്നാണ്. ഞാൻ 161 കിലോമീറ്റർ എന്ന് ഞാൻ പറഞ്ഞു എന്നാണ് ശ്രീ ആനന്ദ് ശർമ്മ ഇന്നലെ പറഞ്ഞത് . എനിക്ക് തെറ്റിയതാണോ ശ്രീ ആനന്ദ് ശർമ്മ കേട്ടതിൽ വന്ന പിഴവാണോ എന്ന് ഞാൻ വീഡിയോ പരിശോധിക്കാം. എനിക്ക് തെറ്റിയതാണെങ്കിൽ ഞാൻ അത് തിരുത്താം. എന്നാൽ യഥാർത്ഥത്തിൽ അത് 16 കിലോമീറ്റർ ആണ്. ഞാൻ ശതമാനവും കൂടി പറഞ്ഞിരുന്നു. ഞാൻ പറഞ്ഞത് ഡൽഹിയിൽ ആകെ 1.17കോടി ആളുകൾ വസിക്കുന്നു എന്നാണ്. കലാപം ഉണ്ടായ സ്ഥലങ്ങൾ ഏതാണ്ട് 20 ലക്ഷം ആളുകൾ വസിക്കുന്നുണ്ട്. ഡൽഹിയുടെ ആകെ വിസ്തൃതിയുടെ 4% സ്ഥലം, 13% ആളുകൾ ആണ് കലാപബാധിതമായത്. 4% ,13% എന്നത് വളരെ ചെറിയ വിഭാഗം ആണെന്നല്ല ഞാൻ പറയുന്നത്. ഇത് ഞാൻ ഗൗരവതരമായി തന്നെ ആണ് കാണുന്നത്. ഒരാളുടെ എങ്കിലും ജീവൻ നഷ്ടമാവുക എന്നത് വളരെ ഗുരുതരമായ കാര്യമാണ്. ഇവിടെ അൻപതിൽ അധികം ആളുകൾക്കാണ് ജീവൻ നഷ്ടപ്പെട്ടത്. ഇത് വളരെ ചെറുതാണെന്നോ ഇതിൽ വലിയ പ്രസക്തി ഇല്ലെന്നോ ഞാൻ പറയില്ല. ഇത്രയും കലുഷിതമായ അന്തരീക്ഷമായിരുന്നിട്ടുകൂടി ഡൽഹിയുടെ 4% വിസ്തൃതിയ്ക്ക് അപ്പുറം 13% ജനങ്ങൾക്ക് അപ്പുറം കലാപം പടരാതെ നോക്കുന്നതിൽ ഡൽഹി പോലീസ് വിജയിച്ചു എന്നാണ് ഞാൻ പറയാൻ ആഗ്രഹിക്കുന്നത്. അതും നമ്മൾ പരിഗണിക്കേണ്ടതാണ്. ഡൽഹിയിലെ ഓരോ ജില്ലയിലും ഹിന്ദുക്കളും മുസ്ലീങ്ങളും ഇടകലർന്നാണ് താമസിക്കുന്നത്. സിഖ് സഹോദരങ്ങൾ വസിക്കുന്നുണ്ട്. കൃസ്ത്യാനികൾ വസിക്കുന്നുണ്ട്. എന്നാൽ കലാപം പടർന്നില്ല, പടരാൻ അനുവദിച്ചില്ല. ആ നേട്ടം ഡൽഹിപോലീസിനു മാത്രം അവകാശപ്പെട്ടതാണ്. ഡൽഹി പോലീസ് ആണ് പരിശ്രമിച്ചത്. ഇത് അംഗീകരിക്കേണ്ടത് ഡൽഹി പോലീസിന്റെ മനോവീര്യം സംരക്ഷിക്കുന്നതിനും ആവശ്യമാണ്. വടക്ക് കിഴക്കൻ മേഖലയിലെ പന്ത്രണ്ട് സ്റ്റേഷനുകൾ കലാപം ബാധിച്ചു, അവയുടെ പേര് ഞാൻ പറയുന്നില്ല. എന്നാൽ വളരെ കുറച്ച് സമയത്തിനുള്ളിൽ, കുറച്ചു സമയം എന്നത് ആധികാരികമായി ഒരിക്കൽക്കൂടി ഞാൻ പറയാൻ ആഗ്രഹിക്കുന്നു ഇരുപത്തി നാലാം തീയതി ഉച്ചയ്ക്ക് കലാപത്തിന്റെ ആദ്യത്തെ സൂചന കിട്ടി, ധർണ്ണകളും ജാഥകളും 23 മുതൽ നടക്കുന്നുണ്ടായിരുന്നു, എന്നാൽ കലാപം എന്ന് പറയാവുന്ന രണ്ട് വിഭാഗങ്ങൾ തമ്മിൽ ഏറ്റുമുട്ടുന്ന, അല്ലെങ്കിൽ പോലീസുമായി ഏറ്റുമുട്ടുന്ന സംഭവങ്ങൾ ആദ്യം ഉണ്ടാകുന്നത് ഇരുപത്തി നാലാം തീയതി ഉച്ചയ്ക്കാണ്, അവസാനത്തെ സൂചന ഗോകുൽപൂർ മേഖലയിൽ നിന്നും 25നു രാത്രി 11 മണിയ്ക്കാണ് ലഭിക്കുന്നത്. അതിനു ശേഷം ഏറ്റുമുട്ടൽ ഒന്നും തന്നെ റിപ്പോർട്ട് ചെയ്തിട്ടില്ല. അതിനു ശേഷം മൃതദേഹങ്ങൾ പലതും കണ്ടുകിട്ടിയിട്ടുണ്ട്. എന്നാൽ പൊസ്റ്റ്മോർട്ടം റിപ്പോർട്ട് അനുസരിച്ച് അവരെല്ലാം കൊല്ലപ്പെട്ടിരിക്കുന്നത് ഇരുപത്തി അഞ്ചാം തീയതി വൈകീട്ട് ആറ് മണിയ്ക്ക് മുൻപായിട്ടാണ്. ഇത്രയും വലിയ ഏറ്റുമുട്ടലുകൾ നടന്നു. ഇത്രയും വലിയ കലാപം നടന്നു, അതിൽ ആക്രമിക്കപ്പെട്ടവർ കൊല്ലപ്പെട്ടവർ എല്ലാം പോലീസ് നടത്തിയ ആദ്യ കണക്കെടുപ്പിൽ വന്നില്ല. പലരേയും പിന്നീട് മുൻസിപ്പൽ കോർപ്പറേഷനേയും ചേർത്ത് അന്വേഷണം നടത്തി കണ്ടെത്തേണ്ടതായി വന്നിട്ടുണ്ട്. എന്നാൽ ആ ഹതഭാഗ്യരുടെ പൊസ്റ്റ്മോർട്ടം റിപ്പോർട്ട് അനുസരിച്ച് അവരെല്ലാം മരണപ്പെട്ടിരിക്കുന്നത് ഫെബ്രുവരി 25നു രാത്രി 11 മണിയ്ക്ക് മുൻപാണ്. അതായത് ഈ കലാപം നീണ്ടുനിന്നത് വെറും മുപ്പത്തിയാറു മണിക്കൂർ മാത്രമാണ്. “വെറും’ എന്ന് ഞാൻ പറഞ്ഞത് തെറ്റായ  അർത്ഥത്തിൽ എടുക്കരുതെന്ന് ഞാൻ നിങ്ങളോട് ഒരിക്കൽക്കൂടി അഭ്യർത്ഥിക്കുന്നു. ഒരു മിനിറ്റു പോലും കലാപം ഉണ്ടാകരുതെന്നാണ് എന്റേയും സർക്കാരിന്റേയും ഡൽഹി പോലീസിന്റേയും ആഗ്രഹം. എന്നാൽ ഇത്രയും കലുഷിതമായ അന്തരീക്ഷം രണ്ട് ഭാഗത്തു നിന്നും ഉണ്ടായിട്ടും മുപ്പത്താറു മണിക്കൂറിനുള്ളിൽ കലാപം നിയന്ത്രിക്കാൻ സാധിച്ചു എന്നത് തീർച്ചയായും നല്ലകാര്യമാണ്.

മറ്റൊരു കാര്യം ശ്രീ സഞ്ജയ് സിങ്ങ് പറഞ്ഞത് ഡൽഹി മുഖ്യമന്ത്രി കേജ്‌രിവാൾ ഉന്നയിച്ച സൈന്യത്തെ വിളിക്കണം എന്ന ആവശ്യത്തെ കുറിച്ചാണ്. ഇരുപത്തി അഞ്ചാം തീയതി പതിന്നൊന്ന് മണിയ്ക്ക് ഞങ്ങൾ ഒരു മീറ്റിങ്ങ് വിളിച്ചിരുന്നു. അതിൽ ഡൽഹി പി സി സി പ്രസിഡന്റ് ഉണ്ടായിരുന്നു, ശ്രീ കേജ്‌രിവാൾ ഉണ്ടായിരുന്നു പ്രതിപക്ഷ നേതാവ് ഉണ്ടായിരുന്നു, പ്രതിപക്ഷത്തെ പാർടികളുടെ നേതാക്കൾ ഉണ്ടായിരുന്നു, ലഫ്റ്റനന്റ് ഗവർണ്ണർ ഉണ്ടായിരുന്നു, ഞാൻ ഉണ്ടായിരുന്നു, ഡൽഹിയുടെ ആഭ്യന്തരവകുപ്പ് സെക്രട്ടറി ഉണ്ടായിരുന്നു, ഇന്റെലിജൻസ് ബ്യൂറോയുടെ ഉയർന്ന ഉദ്യോഗസ്ഥർ ഉണ്ടായിരുന്നു, അങ്ങനെ നിവധി പ്രധാനപ്പെട്ട ആളുകൾ ഉണ്ടായിരുന്നു. ആ സമയത്ത് ഇത്തരത്തിലുള്ള ഒരു ആവശ്യവും അദ്ദേഹം ഉന്നയിച്ചില്ല. ഇരുപത്തി ഏഴാം തീയതി പട്ടാളത്തെ വിളിക്കണം എന്ന് അദ്ദേഹം ആവശ്യപ്പെട്ടു. എന്നാൽ അപ്പോൾ കലാപം ശമിച്ചിരുന്നു. ഇരുപത്തി അഞ്ചാം തീയത് രാത്രി 11 മണിയ്ക്ക് കലാപം അവസാനിച്ചു.  എന്നാൽ രാഷ്ടീയമായി വെറുതെ ആരോപണം ഉന്നയിക്കുക എന്തുകൊണ്ട് പട്ടാളത്തെ വിളിച്ചില്ല എന്തുകൊണ്ട് പട്ടാളത്തെ വിളിച്ചില്ല. അതിൽ ഒരു കാര്യവും ഇല്ല. കാരണം ഇരുപത്തി അഞ്ചാം തീയതി രാത്രി കലാപം അവസാനിച്ചു. അദ്ദേഹം പറയുന്നത് എനിക്ക് മനസ്സിലാവും അദ്ദേഹത്തിന്റെ ഇമോഷനും എനിക്ക് മനസ്സിലാകും. കാരണം അദ്ദേഹത്തിന്റെ കൗൺസിലറുടെ വീട്ടിൽ നിന്നും ഒരുപാട് സാധനങ്ങൾ പിടിച്ചെടുത്തിട്ടുണ്ട്. ആ കൗൺസിലറെ പുറത്താക്കേണ്ടി വന്നു. ഞാൻ ഈ പ്രസംഗം മുഴുവൻ രാഷ്ട്രീയവത്കരിക്കാൻ ആഗ്രഹിക്കുന്നില്ല. എന്നാൽ നിങ്ങൾ ഇത്രയും രാഷ്ട്രീയം പറയുമ്പോൾ എനിക്കും ചില കാര്യങ്ങളിൽ വ്യക്തത വരുത്തേണ്ടി വരും. കാര്യങ്ങൾ ആധികാരികമായ വ്യക്തത വരുത്തുന്നതിനു വേണ്ടി ഇത്രയും കാര്യങ്ങൾ പറയാൻ ഞാൻ ആഗ്രഹിക്കുന്നു. 22, 23, 24, 25. 26, തീയതികളിൽ എത്രമാത്രം സി ആർ പി എഫ് ജവാന്മാരെ ആവശ്യമുണ്ടായിരുന്നോ അത്രയും ആളുകളെ പോലീസിനെ സഹായിക്കാൻ വേണ്ടി വിന്യസിച്ചിട്ടുണ്ടായിരുന്നു. ദില്ലി പോലീസിനേയും അതിർത്തികളിൽ വിന്യസിച്ചിട്ടുണ്ടായിരുന്നു. എന്നാൽ അതിനൊപ്പം കലാപം ഉണ്ടാകാൻ സാധ്യതയുള്ള സ്ഥലങ്ങളിലും പോലീസിനെ വിന്യസിക്കേണ്ടതായിട്ടുണ്ട്. എൺപത് കമ്പനി ഉണ്ടായിട്ടും എന്തുകൊണ്ട് ഇങ്ങനെ സംഭവിച്ചു എന്ന ആരോപണം ആണ് ഉന്നയിക്കപ്പെടുന്നത്. ഇത്ര ചെറിയ സ്ഥലത്ത് എൺപതി കമ്പനി എന്തെടുക്കുകയായിരുന്നു? ഞങ്ങൾക്ക് ചാന്ദ്നിചൗക്ക് സംരക്ഷിക്കണമായിരുന്നു. ഞങ്ങൾക്ക് മുസ്തഫബാദും സംരക്ഷിക്കണമായിരുന്നു. കലാപം ഉണ്ടാകാൻ സാധ്യതയുള്ള സ്ഥലങ്ങളിലും പോലീസിനെ വിന്യസിക്കേണ്ടതായിട്ടുണ്ട്. ഞാൻ ഏതെങ്കിലും അംഗത്തിന്റെ ചോദ്യത്തിനുള്ള ന്യായീകരണം അല്ല പറയുന്നത്, യഥാർത്ഥത്തിൽ പോലീസിന്റെ അവസ്ഥ എന്തായിരുന്നു എന്നതാണ് വിശദീകരിക്കുന്നത്.

വിദ്വേഷപ്രസംഗങ്ങളെ കുറിച്ച് ഇവിടെ പലരും വലിയ പരാമർശങ്ങൾ നടത്തി. വിദ്വേഷപ്രസംഗങ്ങൾ സി എ എ പാസാക്കിയതു മുതൽ ആരംഭിച്ചിട്ടുണ്ട്. വളരെ ദുഃഖത്തോടെ ഞാൻ പറയുകായാണ് രാജ്യം മുഴുവനുമുള്ള ന്യൂനപക്ഷങ്ങളുടെ മനസ്സിൽ, പ്രത്യേകിച്ചും മുസ്ലീം സഹോദരീ സഹോദരന്മാരുടെ മനസ്സിൽ സി എ എ അവരുടെ പൗരത്വം ഇല്ലാതാക്കും എന്ന അനാവശ്യമായ ഒരു ഭയം ഉണ്ടാക്കിക്കൊണ്ടിരിക്കുകയാണ്. പാർലമെന്റിൽ എല്ലാ പാർടികളുടെയും നേതാക്കൾ ചർച്ചയിൽ പങ്കെടുത്തിരുന്നു. അവരുടെ ആശങ്കകൾക്ക് ഓരോരുത്തരുടേയും പേരെടുത്ത് പറഞ്ഞ ഞാൻ മറുപടിയും നൽകിയിരുന്നു. സി എ എയിൽ ഉള്ള ഏത് നിബന്ധനയാണ് ഈ രാജ്യത്തെ ഏതെങ്കിലും ഒരു പൗരന്റെ പൗരത്വം എടുത്തുകളയുന്നതെന്ന് സുഹൃത്തുക്കളേ നിങ്ങൾ എന്നെ കാണിച്ചുതരൂ. സി എ എയിലെ ഏതെങ്കിലും വ്യവസ്ഥ ഉപയോഗിച്ച് ഒരു പൗരന്റെ പൗരത്വം എടുത്തുകളയാനുള്ള വിദൂരമായ ഒരു സാധ്യതപോലും നിങ്ങൾ കാണുന്നുണ്ടോ? രാജ്യത്തെ മുസ്ലീം സഹോദരീ സഹോദരന്മാരോട് ഞാൻ ഇന്നും പറയുന്നു, നിങ്ങളെ തെറ്റിദ്ധരിപ്പിച്ചുകൊണ്ടിരിക്കുകയാണ്. സി എ എ പൗരത്വം നൽകാനുള്ള നിയമം ആണ്, പൗരത്വം എടുത്തുകളയാനുള്ളതല്ല. ഇന്ന് എല്ലാ രാഷ്ട്രീയപാർടിയിലെ നേതാക്കളും ഉണ്ട്. നമുക്ക് ഒരുമിച്ച് പറയാം സി എ എ ആരുടേയും പൗരത്വം എടുത്തുകളയില്ല എന്ന് നമുക്ക് ഒരുമിച്ച് പറയാം. പിന്നെ ഈ കലാപങ്ങൾ ഒന്നും ഉണ്ടാകില്ല. പിന്നെ ഈ വിദ്വേഷം പടരില്ല. എന്ത് അടിസ്ഥാനത്തിൽ ആണ് നമ്മൾ നമ്മുടെ രാഷ്ട്രീയ തന്ത്രങ്ങൾ നടപ്പാക്കുന്നത്? ആരാണ് അതിന്റെ ദുരിതം അനുഭവിക്കുന്നത്? ഈ സദസ്സിൽ അറിവുള്ള ധാരാളം ആളുകൾ ഉണ്ട്. കപിൽ സിബിൽ സുപ്രീം കോടതിയിലെ മുതിർന്ന അഭിഭാഷകൻ ആണ്. സി എ എ യിലെ ഏത് വ്യവസ്ഥയാണ് മുസ്ലീം പൗരന്മാരുടെ പൗരത്വം എടുത്തുകളയുന്നതെന്ന് അദ്ദേഹം പറയട്ടെ. ദയവുചെയ്ത് എന്നോട് പറയൂ.

കപിൽ സിബിൽ: ബഹുമാനപ്പെട്ട ആഭ്യന്തര മന്ത്രി, ഇവിടെ ആരും സി എ എ ആരുടെയെങ്കിലും പൗരത്വം ഇല്ലാതാക്കും എന്ന് പറയുന്നില്ല. പ്രത്യേകിച്ചും ഞങ്ങൾ (കോൺഗ്രസ്സ്). എന്നാൽ നിയമം പറയുന്നത് എൻ പി ആർ നടപ്പിലാക്കുമ്പോൾ അതിൽ പത്ത് ചോദ്യങ്ങൾ അധികമായി ഉണ്ടാകും. അത് സംസ്ഥാന സർക്കാരിന്റെ ഉദ്യോഗസ്ഥൻ ചോദിക്കും. അതിനു വ്യക്തമായ ഉത്തരം നൽകിയില്ലെങ്കിൽ ‘D’ എന്ന് (Doubtful) അടയാളപ്പെടുത്തും. അതിനു ശേഷം അന്വേഷണം നടക്കും. ഇത് മുസൽമാൻമാർക്ക് മാത്രമല്ല ദരിദ്രരായവർക്കും ബാധകമാണ്.  ഇത് ദളിതുകൾക്ക് ബാധകമാണ്. ഇത് എല്ലാവർക്കും ബാധകമാണ്. 

അമിത് ഷാ: സിബൽ സാഹബ് താങ്കൾക്ക് കൂടി പ്രയോജനമുള്ള ആധികാരികമായ ചില വസ്തുതകൾ പറയാൻ ഞാൻ ആഗ്രഹിക്കുന്നു, ദയവായി എന്നെ അനുവദിച്ചാലും. സി എ എ ന്യൂനപക്ഷങ്ങൾക്ക് എതിരാണെന്ന് കപിൽ സിബിലിന്റെ നേതാക്കൾ നടത്തിയ നിയവധി പ്രസംഗങ്ങൾ എനിക്ക് ഇവിടെ ചൂണ്ടിക്കാണിക്കാൻ ആകും. എങ്ങനെ ആണ് ന്യൂനപക്ഷങ്ങൾക്ക് എതിരാകുന്നതെന്ന് പറയൂ. ബഹുമാനപ്പെട്ട അംഗം പറഞ്ഞത് എൻ പി ആർ നടപ്പിലാക്കുമ്പോൾ രേഖകൾ ആവശ്യപ്പെടും എന്നാണ്. എൻ പി ആർ നടപ്പിലാക്കുമ്പോൾ ഒരു രേഖയും ആവശ്യപ്പെടില്ലെന്ന് ഞാൻ വ്യക്തമാക്കിയിട്ടുണ്ട്, പത്രപ്രസ്താവനകൾ ഇറക്കിയിട്ടുണ്ട്. എൻ പി ആർ ആദ്യം നടപ്പിലാക്കിയപ്പോളും രേഖകൾ ആവശ്യപ്പെട്ടിട്ടില്ല, ഇപ്പോഴും ആവശ്യപ്പെടുകയുമില്ല. രണ്ടാമതായി അദ്ദേഹം ചോദിച്ചത് ഉത്തരങ്ങൾ അറിയില്ലെങ്കിൽ ഞങ്ങൾ എന്തു ചെയ്യും എന്നാതാണ്. അതിനും പത്രപര്യങ്ങൾ നൽകി വ്യക്തത വരുത്തിയിട്ടുണ്ട്. അറിയാവുന്ന ഉത്തരങ്ങൾ മാത്രം നൽകാനുള്ള അവകാശം നിങ്ങൾക്ക് ഉണ്ട്. ഉത്തരങ്ങൾ അറിയില്ല എങ്കിൽ നിങ്ങൾക്ക് നൽകാതിരിക്കാം. ഉത്തരങ്ങൾ എല്ലാത്തിനും നൽകണമെന്ന് ഒരു നിർബന്ധവും ഇല്ല.

ഗുലാം നബി ആസാദ്: ഇത് മുൻപ് നിങ്ങൾ പറഞ്ഞിട്ടില്ല. മുൻപ് നിങ്ങൾ പറഞ്ഞിട്ടില്ല.

അമിത് ഷാ: ഒരു മിനിട്ട്. ഞാൻ ലോക്സഭയിൽ……….      ശരി ഞാൻ പറഞ്ഞത് ഇതുവരെ താങ്കൾ കേട്ടില്ല. അല്ലെങ്കിൽ ആ വസ്തുത ഇതുവരെ താങ്കളുടെ അടുത്ത് എത്തിയില്ല. ഇപ്പോൾ നമ്മൾ മുഖാമുഖം ഇരിക്കുകയാണല്ലൊ. ഞാൻ പറഞ്ഞത് താങ്കൾ കേട്ടല്ലൊ. അപ്പോൾ ഇനിയെങ്കിലും പിന്തുണനൽകൂ. ഞാൻ വീണ്ടും വ്യക്തമായി പറയുന്നു. എൻ പി ആർ നടപ്പാക്കുമ്പോൾ ഒരു രേഖയും ചോദിക്കില്ല. രണ്ടാമതായി നിങ്ങൾക്ക് അറിയാത്ത ഉത്തരങ്ങൾ നിങ്ങൾ നൽകേണ്ടതില്ല. മൂന്നാമത്   ആഭ്യന്തരമന്ത്രി എന്ന നിലയിൽ ഞാൻ പറയുന്നു ആരുടെയും നേരെ ഒരു D യും ചേർക്കാൻ പോകുന്നില്ല. ആരുടേയും നേരെ. ഈ രാജ്യത്തെ ആർക്കും എൻ പി ആർ നടപടികളെ ഭയപ്പെടേണ്ടകാര്യം ഇല്ല. 

(കപിൽ സിബിൽ വീണ്ടും വ്യക്തത ആവശ്യപ്പെടുന്നു) അതിനുള്ള മറുപടി ആയി അമിത് ഷാ പറയുന്നു. ഞാൻ പറഞ്ഞല്ലൊ. വ്യക്തമായ ഉത്തരം നൽകാത്തവരെ D പട്ടികയിൽ പെടുത്തും എന്ന് പറഞ്ഞത് അങ്ങാണ്. ഞാൻ പറഞ്ഞത് അങ്ങനെ ഉണ്ടാകില്ല എന്നാണ്. (വീണ്ടും സഭയിൽ ബഹളം) ഡെറിക് സാഹബ് ഇരിക്കൂ. ബിനോയ് വിശ്വംജി എന്നെ മറുപടി പറയാൻ അനുവദിക്കൂ. ഞാൻ പറയാം വ്യക്തമാക്കാം. ഏതെങ്കിലും ഉത്തരം നൽകാതിരുന്നാൽ ഡി എന്ന് ചേർക്കപ്പെടും എന്ന് താങ്കൾ പറയുന്നത് പോലെ സംഭവിക്കുകയില്ല. 

ഗുലാം നബി ആസാദ്: ബഹുമാനപ്പെട്ട ആഭ്യന്തര മന്ത്രി പറഞ്ഞത് ഞാൻ കേട്ടത് ശരിയാണെങ്കിൽ ആരുടെയും കൂടെ ഡി ചേർക്കപ്പെടില്ല

അമിത് ഷാ: ശരിയാണ്. 

ഗുലാം നബി ആസാദ്: അതുതന്നെ അല്ലെ പറഞ്ഞത്. ഡി ആർക്കും ഇടില്ല.

അമിത് ഷാ: അതെ. അതുതന്നെ ആണ് പറഞ്ഞത്. ഞാൻ വീണ്ടും പറയുന്നു. ഗുലാം നബി അസാദ് മുതിർന്ന അംഗമാണ്, പ്രതിപക്ഷ നേതാവാണ്. ആനന്ദ് ശർമ്മജി ആഭ്യന്തരകാര്യ സ്റ്റാന്റിങ്ങ് കമ്മറ്റിയുടെ ചെയർമാൻ ആണ്. പ്രതിപക്ഷത്തിലെ ഏതെങ്കിലും അംഗത്തിനു ഈ വിഷയത്തിൽ ഇനിയും എന്തെങ്കിലും സംശയം ഉണ്ടെങ്കിൽ ഗുലാം നബി സാഹബ് താങ്കൾ അവരേയും കൂട്ടി വരൂ. ഞാൻ താങ്കൾക്ക് മുൻഗണന നൽകി സമയം അനുവദിക്കാം. ഞാൻ ചർച്ച ചെയ്യാൻ തയ്യാറാണ്. അതിൽ എനിക്ക് യാതൊരു സങ്കോചവും ഇല്ല.  ഉദ്യോഗസ്ഥരുടേയും സാന്നിദ്ധ്യത്തിൽ… (വീണ്ടും ബഹളം) ഞാൻ പറഞ്ഞു ഗുലാം നബി സാഹബ് പ്രതിപക്ഷത്തെ ഒന്നോരണ്ടോ അംഗങ്ങൾക്കൊപ്പം ഈ വിഷയം ചർച്ചചെയ്യാൻ ആഗ്രഹികുന്നു എങ്കിൽ ഞാൻ തയ്യാറാണ്. ആനന്ദ് ശർമ്മ നമ്മുടെ സ്റ്റാന്റിങ്ങ് കമ്മറ്റിയുടെ ചെയർമാൻ ആണ് അദ്ദേഹവും വരട്ടെ. 

സ്പീക്കർ: മന്ത്രി സംസാരിക്കുമ്പോൾ അതിനെ തടസ്സപ്പെടുത്തിക്കൊണ്ട് ഇടയ്ക്ക് പറയുന്നത് സഭയുടെ മാന്യതയ്ക്ക് യോജിച്ചതല്ല. അദ്ദേഹം പ്രസംഗം അവസാനിപ്പിച്ചതിനു ശേഷം അദ്ദേഹം അനുവദിക്കുന്നു എങ്കിൽ നിങ്ങൾക്ക് ചോദ്യങ്ങൾ ചോദിക്കാനുള്ള അവസരം ഞാൻ നൽകാം. 

അമിത് ഷാ: നമ്മൾ ഇപ്പോൾ ചർച്ച ചെയ്യുന്നത് കലാപത്തെ കുറിച്ചാണ്. എൻ പി ആർ സംബന്ധിച്ച് ചർച്ച ചെയ്യാൻ ഗുലാം നബി സാഹബ് അങ്ങേയ്ക്ക് എപ്പോൾ വേണമെങ്കിലും വരാം. ഒന്നോ രണ്ടോ ദിവസം മുൻപ് പറയണം. നമ്മൾ സാർത്ഥകമായ ചർച്ച നടത്തും. ഉദ്യോഗസ്ഥരേയും വിളിച്ചു വരുത്താം.  അങ്ങനെ എല്ലാ തെറ്റിദ്ധാരണകളും ദൂരീകരിക്കാം. പ്രതിപക്ഷത്തെ എല്ലാ അംഗങ്ങളോടും വിനയപൂർവ്വം എനിക്ക് പറയാനുള്ളത് സി എ എ, എൻ പി ആർ ഇവയെ സംബന്ധിച്ചുള്ള തെറ്റിദ്ധാരണകൾ പ്രചരിപ്പിക്കുന്നത് അവസാനിപ്പിക്കാനുള്ള സമയം ആയി എന്നാണ്. കുറെ ആയി. ഡെറിക് ഭായ് അതാങ്കളും ഗുലാം നബി സാഹബിനൊപ്പം വരൂ. 

രണ്ടു ഭാഗത്തു നിന്നും വിദ്വേഷപ്രസംഗങ്ങളെ കുറിച്ചുള്ള പരാമർശം ഉണ്ടായി. നിങ്ങൾക്ക് സി എ എയെ കുറിച്ച് ആശങ്കളും സംശയങ്ങളും ഉണ്ടായിട്ടുണ്ടാവാം. എന്നാൽ രാജ്യത്തെ മുസ്ലീം സഹോദരീ സഹോദരന്മാരുടെ മനസ്സിൽ വലിയ ആശങ്കയുടെ അന്തരീക്ഷം ആണ് നിലവിൽ ഉണ്ടായിട്ടുള്ളത്. അവർക്ക് കാര്യങ്ങൾ വ്യക്തമാക്കിക്കൊടുക്കേണ്ടതുണ്ട്, അവരുടെ ആശങ്കകൾ മാറ്റേണ്ടതുണ്ട്. ഞാൻ ആരുടേയും പേരെടുത്ത് പറയാൻ ആഗ്രഹിക്കുന്നില്ല. എന്നാൽ വിദ്വേഷപ്രസംഗങ്ങളെ കുറിച്ച് പറഞ്ഞ കാര്യങ്ങളിൽ ചില അംഗങ്ങൾ സി ആർ പി സിയുടേയും ഐ പിസിയുടേയും വകുപ്പുകളും പറഞ്ഞു. ഞാൻ ഒരു കാര്യം വ്യക്തമാക്കാം. അടുത്ത കാലത്ത് ഈ കലാപം നടക്കുന്നത് മുൻപ് എന്താണ് സംഭവിച്ചത്. ഡിസംബർ 15നു .. ഡിസംബർ 14 നു ഷഹീൻ ബാഗിൽ സമരമില്ല. ഷഹീൻ ബാഗ് സമാധാനപൂർണ്ണമായ സമരം ആണ്. അതിനുള്ള അവകാശം ഇല്ല എന്ന് ഞങ്ങൾ പറഞ്ഞിട്ടില്ല. പക്ഷെ പ്രശ്നം ജനങ്ങളുടെ സൗകര്യങ്ങൾ ഇല്ലാതാവുന്നതാണ്. ജനങ്ങളുടെ സൗകര്യങ്ങൾ ഇല്ലാതാക്കരുത്. സമരം ചെയ്യുന്നതിനു ഓരോ സ്ഥലങ്ങൾ ഉണ്ട്. അവടെ സമരം ചെയ്യാം. ഡൽഹിയിലും അത്തരം സ്ഥലങ്ങൾ തീരുമാനിക്കപ്പെട്ടിട്ടുണ്ട്. ഞങ്ങളും നിങ്ങളും അവിടെയെല്ലാം ആയിരക്കണക്കിനു സരങ്ങൾ നടത്തിയിട്ടുമുണ്ട്. അത് ജനാധിപത്യപരമായ അവകാശമാണ്. അതിൽ ആശങ്കകൾ ഒന്നും ഇല്ല. എന്നാൽ ഡിസംബർ 14നു രാംലീലമൈതാനിയിൽ നടന്ന പ്രസംഗത്തെ ഇവിടെ പലരും പറഞ്ഞു കഴിഞ്ഞു ശക്തമായ സമരം ആണ് നടത്തേണ്ടത്, അല്ലെങ്കിൽ ഭീരുക്കൾ ആയിപ്പോകും എന്നെല്ലാം പരാമർശങ്ങൾ ഉണ്ടായി. അതിനെ തുടർന്നാണ് ഡിസംബർ 15നു ഷഹീൻ ബാഗിലെ സമരം ആരംഭിക്കുന്നത്.  ആ ദിവസങ്ങൾ ആദ്യമായി സംഘർഷവും ഉണ്ടായി. അത് വർഗ്ഗീയ സംഘർഷങ്ങൾ ആയിരുന്നില്ല. സമരക്കാരും പോലീസും തമ്മിലുള്ള സംഘർഷം ആയിരുന്നു. ആരുടെ വിദ്വേഷപ്രസംഗത്തിന്റെ ഫലമായാണ് അതുണ്ടായതെന്നാണ് ഞാൻ പറഞ്ഞത്. ഫെബ്രുവരി 17നു മഹാരാഷ്ട്രയിലെ അമരാവതിയിൽ നടന്ന ഒരു പ്രസംഗത്തിൽ ഒരു യുവാവ് പറഞ്ഞത് ലോകത്തിലെ ഏറ്റവും അധികാരമുള്ള ട്രമ്പ് ഇവിടെ വരുമ്പോൾ ഹിന്ദുസ്ഥാനിലെ ഭരണാധികാരികളോട് നമുക്കുള്ള അതിർപ്പ് നമ്മൾ കാണിക്കണം, തെരുവിൽ ഇറങ്ങണം, നമ്മുടെ ശക്തിതെളിയിക്കണം എന്നാണ്. ഈ വിദ്വേഷപ്രസംഗത്തിന്റെ നേരിട്ടുള്ള പ്രഭാവം ഇരുപത്തി മൂന്നാം തീയതി ഉണ്ടായി. ഇരുപത്തി മൂന്നാം തീയതി ഏഴെട്ട് ധർണ്ണകൾ പലസ്ഥലങ്ങളിൽ ആയി നടന്നു. ഇത് ആ വിദ്വേഷപ്രസംഗത്തിന്റെ ഫലമാണ്. ഫെബ്രുവരി 19ന്  ഒരു പാർടിയുടെ നേതാവ് പറഞ്ഞത് നമ്മൾ പന്ത്രണ്ട് കോടിയുണ്ട്, എന്നാൽ ഈ പന്ത്രണ്ട് കോടി നൂടികോടിയെ നേരിടാൻ പോന്നതാണെന്നാണ്.  (ബഹളം..) തുടർന്ന് ഇരുപത്തി മൂന്നാം തീയതി വടക്കു പടിഞ്ഞാറൻ (ഡൽഹിയിൽ) ഏഴെട്ടു സ്ഥലങ്ങളിൽ ധർണ്ണകൾ നടന്നു. അങ്ങനെ സി എ എ വിരുദ്ധസമരമായി തുടങ്ങിയ ധർണ്ണങ്ങൾ പതിയെ പതിയെ വളർന്ന് വർഗ്ഗീയ കലാപം ആയി മാറി. ഞാൻ ഇത്രമാത്രം പറയാൻ ആഗ്രഹിക്കുന്നു വിദ്വേഷപ്രസംഗങ്ങളുടെ പരിണിതി ആരുടേയും നിയന്ത്രണത്തിൽ നിൽക്കില്ല.

ജഡ്ജിയെ സ്ഥലം മാറ്റിയ വിഷയം പരാമർശിക്കപ്പെട്ടു. നിയമമന്ത്രി അതിനെ പറ്റി വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ ജഡ്ജിയുടെ നിയമനത്തിന്റേയും സ്ഥലംമാറ്റത്തിന്റേയും ഉത്തരവ് മാത്രമാണ് ഭാരത സർക്കാർ പുറപ്പെടുവിക്കുന്നതെന്ന് ജനങ്ങളും ലോകവും അറിയണം. അതിനുള്ള തീരുമാനം എടുക്കുന്നത് കൊളീജിയം ആണ്. കൊളീജിയം സുപ്രീംകോടതി ചീഫ് ജസ്റ്റീസിന്റെ അദ്ധ്യതക്ഷയിൽ ഉള്ളതാണ്. ആദ്യം അവരുടെ ശുപാർശവരുന്നു. തുടർന്ന് ജഡ്ജിയുടെ സമ്മതം ചോദിക്കുന്നു. ഈ വിഷയത്തിൽ ശുപാർശ വന്നത് ഫെബ്രുവരി 12നു ആണ്. ജഡ്ജിയുടെ സമ്മതം രണ്ട് ദിവസം മുൻപ്  ലഭിച്ചിരുന്നു. നടപ്പിലാക്കിക്കൊണ്ടുള്ള ഉത്തരവ് മാത്രമാണ് ആ ദിവസം ഇറങ്ങിയത്.  ഇതിനു ഏതെങ്കിലും ഒരു കേസുമായി ഒരു ബന്ധവും ഇല്ല. മൂന്ന് ആളുകളെ സ്ഥലം മാറ്റി. എല്ലാവരുടേയും അനുമതി ലഭ്യമായിട്ടുണ്ട്. എല്ലാത്തിനു രേഖകളും ഉണ്ട്.  ഞാൻ മറ്റൊരു വാദം കൂടി ഉന്നയിക്കുകയാണ്.  ഒരു ജഡ്ജിമാത്രമേ ന്യായം നടപ്പിലാക്കൂ എന്നത് എന്തൊരു ചിന്താഗതിയാണ്? മറ്റുള്ള ജഡ്ജിമാർ ന്യായം നടപ്പിലാക്കില്ലെ?  ഒരു ജഡ്ജി മാത്രമേ നീതിനടപ്പാക്കുകയുള്ളോ? ഇത് സാധാരണ നടന്നുവരുന്ന ഒരു സ്ഥലംമാറ്റം മാത്രമാണ്. നിങ്ങളും സർക്കാർ ആയിരുന്നതല്ലെ? ജഡ്ജിമാരുടെ നിയമനം സ്ഥലംമാറ്റം ഇവയിൽ സർക്കാരിന്റെ പങ്കെന്താണെന്ന് നിങ്ങൾക്കും അറിവുള്ളതല്ലെ? വളരെ കുറവാണ്. കൂടിപ്പോയാൽ ശുപാർശ മടക്കി അയക്കാം. അതേ ശുപാർശ വീണ്ടും അയക്കുകയാണെങ്കിൽ സ്വീകരിക്കണം. അല്ലാതെ മറ്റുമാർഗ്ഗമില്ല. ഭരണഘടനാപരമായ ബാധ്യതയാണ്. ഒരു ജഡ്ജി മാത്രമേ നീതി നടപ്പിലാക്കൂ എന്ന മാനസികാവസ്ഥയ്ക്ക് തന്നെ ഞാൻ എതിരാണ്. എന്തുകൊണ്ട് ഒരു ജഡ്ജിമാത്രം? മറ്റുള്ള ജഡ്ജിമാരിൽ എന്തുകൊണ്ട് വിശ്വാസം ഇല്ല? വേറെയും ജഡ്ജിമാരുണ്ടല്ലൊ. എന്തെല്ലാം അടിസ്ഥാനമില്ലാത്ത കാര്യങ്ങൾ ആണ് നമ്മൾ ജനങ്ങൾക്ക് മുൻപിൽ അവതരിപ്പിക്കുന്നത്? സഭയുടെ ഉള്ളിൽ പറയുന്നത്? നമ്മുടെ ജുഡീഷ്യറിയെ കുറിച്ച് എന്തു സന്ദേശം ആണ് നൽകുന്നത്? ഇങ്ങനെ മുന്നോട്ട് പോകാൻ ആവില്ല. 

വിദ്വേഷപ്രസംഗങ്ങൾ ഇങ്ങനെ നടന്നത്, പണം അയക്കുന്നതിനുള്ള ഗൂഢാലോചന, കുറച്ചു അക്കൗണ്ടുകൾ ഇരുപത്തിമൂന്നാം തീയതിയ്ക്ക് മുൻപായി പുതുതായി തുടങ്ങി ഇരുപത്തി അഞ്ചാം തീയതി ഇല്ലാതായത്, ട്രമ്പ് വരുമ്പോൾ ശക്തി തെളിയിക്കണം എന്ന് പറഞ്ഞത്, അതേ സമയം തന്നെ ഒരു നിശ്ചിത സമയപരിധിക്കുള്ളിൽ കലാപങ്ങൾ ഉണ്ടായത് എല്ലാം പരസ്പരം ബന്ധമുള്ളതാണ്. കുറച്ച് ആളുകൾ അല്പം കടന്ന് പറഞ്ഞത്  ഈ കലാപങ്ങൾ സർക്കാർ സ്പോൺസേഡ് ആണെന്നാണ്. അമേരിക്കയുടെ രാഷ്ട്രപതി രാജ്യത്ത് സന്ദർശനം നടത്തുകയും ആതിഥേയൻ പ്രധാനമന്ത്രി ആയിരിക്കുകയും ചെയ്യുന്ന അവസരത്തിൽ സർക്കാർ അങ്ങനെ ഒരു സ്പോൺസേഡ് കലാപം നടത്തുമോ? അത്രയും സാമാന്യബുദ്ധി എങ്കിലും നിങ്ങൾ ഉപയോഗിക്കൂ. അങ്ങനെ ഒരു മുഹൂർത്തത്തിലാണോ കലാപം നടത്തുന്നത്. സാമാന്യബുദ്ധി ഉപയോഗിച്ച് ആലോചിച്ചു നോക്കൂ സഹോദരാ. എന്തെല്ലാം ആരോപണങ്ങളാണ് ഉന്നയിക്കുന്നത്. കലാപം ഉണ്ടാക്കുന്നത് ഞങ്ങളുടെ പാരമ്പര്യം അല്ല, ഞങ്ങളുടെ പാരമ്പര്യം കലാപം ഉണ്ടാക്കുന്നവരെ തിരഞ്ഞുപിടിച്ചു ജയിലിൽ അടയ്ക്കുക എന്നതാണ്. എന്റെ പാർടിയോടും എന്റെ നയങ്ങളോടുമൊപ്പം കലാപങ്ങളെ കൂട്ടിച്ചേർത്ത് ആരോപിക്കുന്ന പണി സ്വാതന്ത്ര്യം കിട്ടിയകാലം മുതൽ തുടങ്ങിയതാണ്. എന്നാൽ കണക്കുകൾ മറിച്ചാണ് പറയുന്നത്. 1967 ബിജെപി അധികാരത്തിൽ ഇല്ലായിരുന്നു. 69 ബിജെപി അധികാരത്തിൽ ഇല്ലായിരുന്നു. 67 റാംഝി ഞങ്ങൾ അധികാരത്തിൽ ഇല്ലായിരുന്നു. 69 അഹമ്മദാബാദ് ഞങ്ങൾ അധികാരത്തിൽ ഇല്ലായിരുന്നു. എല്ലാം പറയാം കേൾക്കൂ. 70 ജൽഗാം ഞങ്ങൾ അധികാരത്തിൽ ഇല്ലായിരുന്നു.  ജംഷഡ്പൂർ 79 ഞങ്ങൾ അധികാരത്തിൽ ഇല്ലായിരുന്നു. മുറാദാബാദ് 80 ഞങ്ങൾ അധികാരത്തിൽ ഇല്ലായിരുന്നു.  ആസ്സാം 83 ഞങ്ങൾ അധികാരത്തിൽ ഇല്ലായിരുന്നു. അഹമ്മദാബാദ് 85 ഞങ്ങൾ അധികാരത്തിൽ ഇല്ലായിരുന്നു. ബാദല്പൂർ 89 ഞങ്ങൾ അധികാരത്തിൽ ഇല്ലായിരുന്നു. 89 ഡൽഹി ഞങ്ങൾ അധികാരത്തിൽ ഇല്ലായിരുന്നു. 90 ഹൈദരാബാദ് ഞങ്ങൾ അധികാരത്തിൽ ഇല്ലായിരുന്നു. അലിഗഡ് 90 ഞങ്ങൾ അധികാരത്തിൽ ഇല്ലായിരുന്നു. സൂറത്ത് 92 ഞങ്ങൾ അധികാരത്തിൽ ഇല്ലായിരുന്നു. കാൺപൂർ 92 ഞങ്ങൾ അധികാരത്തിൽ ഇല്ലായിരുന്നു. ഭോപാൽ 92 ഞങ്ങൾ അധികാരത്തിൽ ഇല്ലായിരുന്നു. 93 മുംബൈ ഞങ്ങൾ അധികാരത്തിൽ ഇല്ലായിരുന്നു. ഞങ്ങൾ അധികാരത്തിൽ ഉണ്ടായിരുന്നത് ഗുജറാത്തിൽ കലാപം ഉണ്ടായപ്പോൾ മാത്രമാണ്. കലാപങ്ങളിൽ കൊല്ലപ്പെട്ടവരിൽ 76% ആളുകൾ കൊല്ലപ്പെട്ടത് കോൺഗ്രസ്സ് ഭരിക്കുന്ന കാലഘട്ടത്തിൽ ആണ്.  എന്നിട്ടും എന്റെ പാർടിയുടെ മേൽ ആരോപണം ഉന്നയിക്കുന്നത് എന്തിനാണ്? ഞാൻ പറയാൻ ആഗ്രഹിക്കുന്നത് ഇത്രമാത്രമാണ്. കോൺഗ്രസ്സിന്റെ കാലഘട്ടത്തിലും കലാപങ്ങൾ ഉണ്ടായിട്ടുണ്ട്. അവ ശാന്തമാക്കാനുള്ള ശ്രമം കോൺഗ്രസ്സിന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടുണ്ട്. ഞങളുടെ കാലത്തും കലാപം ഉണ്ടായി, അത് ശാന്തമാക്കാനുള്ള ശ്രമം ഞങ്ങളും നടത്തുകയാണ്. എന്നാൽ ഈ കലാപങ്ങളെ എന്റെ പാർട്ടിയുടേയും എന്റെ നയങ്ങളുടേയും  തലയിൽ വച്ചുകെട്ടാനുള്ള ശ്രമം അപലപനീയമാണ്. സത്യാവസ്ഥ മറിച്ചാണ്. 76% ആളുകൾ കൊല്ലപ്പെട്ടിട്ടുള്ളത് കോൺഗ്രസ്സ് ഭരിക്കുന്ന കാലഘട്ടത്തിൽ ആണ്. ഇത് രേഖകളുടെ അടിസ്ഥാനത്തിൽ പറയുന്നതാണ്. തുടക്കമിട്ടത് ഞാനല്ല അതുകൊണ്ട് അവർ ഇത് കേൾക്കേണ്ടി വരും.

അവസാനമായി എനിക്ക് അപേക്ഷിക്കാനുള്ളത് സാമൂഹ്യമാദ്ധ്യമങ്ങൾ ഉപയോഗിക്കുന്നവരോടും കക്ഷി നേതാക്കളോടും ഇത്രമാത്രമാണ്. കലാപത്തിന്റെ മുറിവുകൾ ഉണങ്ങാൻ തുടങ്ങിയതേ ഉള്ളു. അത് വീണ്ടും തുറക്കുന്ന നീക്കങ്ങൾ ഒന്നും ആരും നടത്തരുത്. കൊല്ലപ്പെട്ടവരുടെ കുടുബാംഗങ്ങളുടെ പുനരധിവാസത്തിനും വീടുകൾ നഷ്ടപ്പെട്ടവരുടെ പുനരധിവാസത്തിനും എല്ലാവരും സർക്കാരിനോട് സഹകരിക്കണം. എല്ലാവരും ഡൽഹി പോലീസിനോട് സഹകരിക്കണം. അവസാനമായി ഒന്നു കൂടി പറയാനുള്ളത് സി എ എയെ പറ്റി എൻ പി ആറിനെ പറ്റി ഈ രാജ്യത്തെ ന്യൂനപക്ഷ വിഭാഗങ്ങളിൽ പെടുന്ന ഒരാൾക്ക് പോലും ഒരു ആശങ്കയും ഉണ്ടാകേണ്ട കാര്യം ഇല്ല. ഞാൻ എല്ലാ അംഗങ്ങളോടും പറയുന്നു ഗുലാം നബിയുടെ നേതൃത്വത്തിൽ ആനന്ദ് ശർമ്മയുടെ നേതൃത്വത്തിൽ ഈ വിഷയങ്ങളിൽ സംശയങ്ങൾ ഉള്ളവർ ചർച്ചയ്ക്ക് വരണം. ഇത് എപ്രകാരമാണ് ആർക്കും ദോഷം ചെയ്യാത്തതെന്ന്  ഞാൻ വ്യക്തമാക്കാം. കൊല്ലപ്പെട്ടുവരുടെ കുടുംബാംഗങ്ങൾക്കുണ്ടായ നഷ്ടം നികത്താൻ എനിക്കാവില്ല. ഞാൻ ഈശ്വരനല്ല. എന്നാൽ വീട് കത്തിക്കപ്പെട്ടവരോട്, കടകൾ കത്തിക്കപ്പെട്ടവരോട്, ശരീരത്തിനു ക്ഷതം ഏൽക്കേണ്ടിവന്നവരോട് എനിക്ക് പറയാനുള്ളത് നിങ്ങൾക്ക് എന്നെ വിശ്വസിക്കാം, കലാപകാരികൾ അവർ ഏത് മതത്തിൽ പെട്ടാവരായാലും ഏത് രാഷ്ട്രീയകക്ഷിയിൽ പെട്ടവരായാലും, ഏത് വിശ്വാസത്തിൽ ഉള്ളവരായാലും ഒരാളെപ്പോലും വെറുതെ വിടാതെ തിരഞ്ഞു പിടിച്ച് നിയമത്തിനുമുന്നിൽ എത്തിച്ച് ഏറ്റവും കടുത്ത ശിക്ഷ തന്നെ വാങ്ങി നൽകും എന്ന് ഉറപ്പ് നൽകുന്നു.


Monday 20 January 2020

ബംഗാളി അഭയാർത്ഥികളുടെ അവകാശങ്ങൾക്ക് വേണ്ടി


"ബംഗാളി അഭയാർത്ഥികളിൽ വലിയൊരു വിഭാഗത്തെ ഈ രാജ്യത്തെ പൗരന്മാരായി സ്വീകരിക്കണം എന്ന ന്യായമായ അവരുടെ അവകാശം അനുഭാവപൂർവ്വം പരിഗണിക്കുമെന്ന് പ്രധാനമന്ത്രി നൽകിയ ഉറപ്പ് പാലിക്കുന്നതിലേയ്ക്ക് ഈ സമ്മേളനം കേന്ദ്രസർക്കാരിന്റെ ശ്രദ്ധക്ഷണിക്കുന്നു. മുൻപ് കിഴക്കൻ പാകിസ്ഥാൻ എന്ന് അറിയപ്പെട്ടിരുന്ന അവരുടെ രാജ്യമായ ഇന്നത്തെ ബംഗ്ലാദേശിൽ നിന്നും പാലായനം ചെയ്യേണ്ടിവന്നവരാണ് അവർ. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി താമസിക്കുന്ന ഈ അഭയാർത്ഥികളിൽ വളരെയധികം ആളുകൾ നാമശൂദ്ര (Namasudra) എന്ന പട്ടികജാതി വിഭാത്തിൽ പെടുന്നവരാണ്.

പൗരന്മാർക്ക് തിരിച്ചറിയൽ രേഖയായ ആധാർ നൽകുന്നതിനുള്ള പദ്ധതിയിൽ നിന്നും ഈ വിഭാഗത്തെ ഒഴിവാക്കിയത് അവരുടെ സുരക്ഷിതത്വം മുൻപ് എന്നത്തേക്കാളും കൂടുതൽ അപകടത്തിൽ ആക്കിയിരിക്കുന്നു എന്ന് ഈ സമ്മേളനം വിലയിരുത്തുന്നു. ചരിത്രപരമായ സാഹചര്യങ്ങളുടെ ഇരകളായ ഈ പൗരന്മാരെ സംരക്ഷിക്കുന്നതിനുള്ള ഭേദഗതികൾ ഉണ്ടാകണമെന്ന ആവശ്യത്തെ പാർലമെന്റിൽ 2003-ൽ നടന്ന പൗരത്വ നിയമ ഭേദഗതി ചർച്ചകളിൽ പങ്കെടുത്ത എല്ലാ വിഭാഗത്തിൽ പെടുന്ന രാഷ്ട്രീയ കക്ഷികളും പിന്തുണച്ചിട്ടുള്ളതാണ്. എന്നിട്ടും ഇത്രയും വർഷങ്ങൾ കഴിഞ്ഞിട്ടും നിയമം അവരെ അനധികൃത കുടിയേറ്റക്കാർ ആയിട്ടാണ് കാണുന്നത്. അവരെ കുറ്റവാളികളെ പോലെ കൈകാര്യം ചെയ്ത സംഭവങ്ങൾ പോലും ഉണ്ടായിട്ടുണ്ട്. ബംഗ്ലാദേശിൽ നിന്നുള്ള ന്യൂനപക്ഷവിഭാഗത്തിൽ പെടുന്ന അഭയാർത്ഥികൾക്ക് പ്രയോജനം കിട്ടുന്ന വിധത്തിൽ പൗരത്വ നിയമത്തിന്റെ ക്ലോസ് 2(i)(b)യിൽ ഭേദഗതികൾ വരുത്തണമെന്ന് ഈ സമ്മേളനം ആവശ്യപ്പെടുന്നു. ഇത് നടപ്പിലാക്കുന്നത് അസാമിലെ പ്രത്യേക സാഹചര്യം പരിഗണിച്ച് നടപ്പാക്കിയ ആസാം അക്കോഡ് സംരക്ഷിക്കുന്ന രീതിയിൽ ആകണം. പാർലമെന്റിന്റെ വരാനിരിക്കുന്ന ബഡ്ജസ്റ്റ് സെഷനിൽ തന്നെ കേന്ദ്രസർക്കാർ ഈ ഭേദഗതി കൊണ്ടുവരണം എന്ന് ഈ സമ്മേളനം ആവശ്യപ്പെടുന്നു. ഈ വിഭാഗങ്ങളുടെ ന്യായമായ അവകാശ സംരക്ഷണത്തിനായുള്ള സമരത്തിനു സി പി ഐ (എം) അതിന്റെ എല്ലാ പിന്തുണയും വാഗ്ദാനം ചെയ്യുന്നു."



അവസാനത്തെ വാചകം വായിക്കുന്നതു വരെ നിങ്ങൾക്ക് ഇതെന്താണെന്നത് വ്യക്തമായിക്കാണില്ല എന്ന് എനിക്ക് ഉറപ്പ് ഉണ്ട്. അവസാനത്തെ വാചകം വായിച്ചപ്പോൾ നിങ്ങൾ കുറച്ചു പേരെങ്കിലും അമ്പരന്നിട്ടുണ്ടാകും. ങേ! സി പി മ്മോ എന്ന്. ഇപ്പോൾ ഇതേ ഭേദഗതികൾ ഉൾപ്പെടുന്ന 2019 -ലെ പൗരത്വ നിയമ ഭേദഗതിയ്ക്കെതിരെ സമരം ചെയ്യുന്ന സിപിഎം തന്നെ ആണോ ഈ പ്രമേയം പാസാക്കിയതെന്ന്. അതെ, അതേ സിപിഎം തന്നെ പാസാക്കിയ പ്രമേയം ആണ് ഇത്. എന്ന് എന്നതാണ് നിങ്ങളുടെ ചോദ്യമെങ്കിൽ അതിനുള്ള ഉത്തരം 2012 ഏപ്രിൽ 4 മുതൽ 9 വരെ കോഴിക്കോട് വച്ച് നടന്ന സിപിഎമ്മിന്റെ ഇരുപതാം പാർടി കോൺഗ്രസ്സിൽ അവതരിപ്പിച്ച് പാസാക്കിയ പ്രമേയത്തിന്റെ മലയാള പരിഭാഷയാണ് മുകളിൽ നിങ്ങൾ വായിച്ചത്. ഈ കാലഘട്ടത്തിൽ ഇന്ത്യ ഭരിച്ചിരുന്നത് കോൺഗ്രസ്സ് നേതൃത്വം നൽകുന്ന യുപിഎ സർക്കാർ ആയിരുന്നു. 2003-ൽ പൗരത്വ ഭേദഗതി നിയമം പാസാക്കിയ അവസരത്തിൽ മുതൽ അല്ലെങ്കിൽ അതിനും വളരെ മുൻപ് മുതൽ ഇന്ത്യയിലെ മിക്കവാറും എല്ലാ രാഷ്ട്രീയകക്ഷികളും ആവശ്യപ്പെട്ടിരുന്നതാണ് പാകിസ്ഥാനിൽ നിന്നും ബംഗ്ലാദേശിൽ നിന്നും മതത്തിന്റെ പേരിൽ പീഡനം സഹിക്കാനാവാതെ പാലായനം ചെയ്ത അഭയാർത്ഥികളായി ഇന്ത്യയിൽ വന്ന അവിടങ്ങളിലെ ന്യൂനപക്ഷവിഭാഗത്തിൽ പെടുന്ന ജനങ്ങൾക്ക് ഇന്ത്യൻ പൗരത്വം നൽകണം എന്നത്. ആ ആവശ്യം ഇപ്പോൾ 2019ലെ പൗരത്വ ഭേദഗതി നിയമത്തിലൂടെ നടപ്പിലാക്കപ്പെടുമ്പോൾ അവർ തന്നെ അതിനെ എതിർക്കുന്നത് അന്ധമായ ബിജെപി വിരോധം കൊണ്ട് മാതമാണ്. അവർ ഇല്ലാതാക്കാൻ ശ്രമിക്കുന്നത് ആലംബഹീനരായ വലിയൊരു വിഭാഗത്തിനു തുറന്നു കിട്ടുന്ന രക്ഷാമാർഗ്ഗത്തെ ആണ്. ഈ രാജ്യങ്ങളിൽ നിന്നുവന്ന  ന്യൂനപക്ഷവിഭാഗത്തിൽ പെടുന്ന ഈ മനുഷ്യരിൽ വലിയൊരു വിഭാഗം പട്ടികജാതിക്കാർ ആണെന്ന് CPI(M) തന്നെ സമ്മതിക്കുന്നു. ഈ വിഭാഗങ്ങൾ എന്തുകൊണ്ട് പാകിസ്ഥാനിൽ പെട്ടുപോയി എന്നാണ് ചോദ്യമെങ്കിൽ അത് പാക്സർക്കാർ തന്നെ വിഭജനകാലത്ത് ഇവരെ തടഞ്ഞതുകൊണ്ടാണെന്നാണ് മറുപടി. "എല്ലാവരും തിരിച്ചു പോയാൽ നമ്മുടെ കക്കൂസുകൾ പിന്നെ ആര് വൃത്തിയാക്കും" എന്നാണ് അന്നത്തെ പാക്പ്രധാനമന്ത്രി ചോദിച്ചത്. അത്രയും നരകതുല്ല്യമായ സാഹചര്യത്തിൽ നിന്നും രക്ഷപ്പെട്ട് ഈ രാജ്യത്ത് അഭയം തേടി ഇവിടെയും ടെന്റുകളിലും മറ്റും യാതനകൾ സഹിച്ച് ദശാബ്ദങ്ങളായി ജീവിക്കുന്ന വലിയൊരു വിഭാഗം അഭയാർത്ഥികൾക്ക് ഇന്ത്യൻ പൗരത്വം കിട്ടാനുള്ള ഒരു സാഹചര്യം വരുമ്പോൾ ഈ പാർട്ടികൾ അത് ഇല്ലാതാക്കാൻ ശ്രമിക്കുന്നത് എന്തിനാണ്?
#SupportCAA #IndiaSupportCAA

Monday 13 January 2020

മരടിലെ ഫ്ലാറ്റുകൾ തർക്കപ്പെടുമ്പോൾ

(മരടിലെ മൂന്ന് ഫ്ലാറ്റുകൾ പൊളിക്കുന്നതിനു മുൻപ്
ചിത്രം: മലയാള മനോരമ)
ഇന്ന് ചിലരുടെ ആശങ്കകൾ നിലച്ചു, ചിലരുടെ ആശങ്കകൾ ഇരട്ടിയായി. നിയമം ലംഘിച്ച് അംബരചുംബികൾ പണിതാലും അതെല്ലാം പണിയുന്നതിനു ഉപയോഗിച്ച അതേ മണിപവ്വർ ഉപയോഗിച്ച് ആ നിയമലംഘനങ്ങളെ എക്കാലത്തും നിലനിറുത്തിപ്പോരാം എന്ന ചിലരുടെ ധാർഷ്ട്യത്തിനേറ്റ അടിയാണ് മരടിലെ അഞ്ചു കെട്ടിടങ്ങൾ തകർന്നു വീണപ്പോൾ സംഭവിച്ചത്. അനധികൃതമായി കെട്ടിപ്പൊക്കിയ കെട്ടിടങ്ങൾ പൊളിക്കണം എന്ന് പലപ്പോഴും കോടതികൾ പറയുമ്പോൾ പ്രധാനമായും ഉയർന്നുവന്നിരുന്ന എതിർ‌വാദം സമീപത്തെ കെട്ടിടങ്ങൾക്ക് നാശം ഉണ്ടാകും എന്നതായിരുന്നു, ആ ഒരു ഭീതിപരത്തിയാണ് നിയമം ലഘിച്ചു കെട്ടിപ്പൊക്കിയ പല അംബരചുംബികളും നാമമാത്രമായ തുക പിഴയൊടുക്കി നിലനിന്നു പോന്നത്. ഇന്നത്തോടെ ആ വാദം അപ്രസക്തമായിരിക്കുന്നു. ജനവാസ കേന്ദ്രങ്ങളിൽ തലയുയർത്തി നിന്ന അഞ്ച് ഫ്ലാറ്റ് സമുച്ചയങ്ങൾ സമീപത്തുള്ള 60 വർഷം പഴക്കം ചെന്ന കെട്ടിടത്തിനു പോലും ഒരു നാശവും ഉണ്ടാക്കാതെ പൊളിച്ചുമാറ്റാനുതകുന്ന സാങ്കേതിക വിദ്യ ഇന്ന് ലഭ്യമാണെന്ന് മരടിലെ ഫ്ലാറ്റ് സമുച്ചയങ്ങൾ പൊളിച്ചു മാറ്റിയ കമ്പനികൾ തെളിയിച്ചിരിക്കുന്നു. ഇതിൽ ഒന്നെങ്കിലും പാളിയിരുന്നെങ്കിൽ ഭാവിയിൽ പൊളിക്കേണ്ടി വരുന്ന ഓരോ കെട്ടിടത്തിന്റെ കാര്യത്തിലും കോടതിയിൽ ഉന്നയിക്കപ്പെടുക ആ പാളിച്ച കാണിച്ചുള്ള ബ്ലാക്ക്‌മെയിലിങ് ആകുമായിരുന്നു, അതിനുള്ള അവസരം ഉണ്ടാക്കാതെ അഞ്ചു കെട്ടിടസമുച്ചയങ്ങളും കൃത്യമായി പൊളിച്ചിട്ട സാങ്കേതികവിദഗ്ദ്ധർ തീർച്ചയായും അഭിനന്ദനം അർഹിക്കുന്നു. അവർക്ക് എല്ലാ പിന്തുണയും നൽകിയ എറണാകുളം ജില്ലാ കളക്ടർ സുഹാസ് ശിവണ്ണ ഐ എ എസ്, എല്ലാ എതിർപ്പുകളും, നിരുത്സാഹപ്പെടുത്തുന്നതിനുള്ള ശ്രമങ്ങളും മറികടന്ന് മുന്നോട്ട് പോയ ഫ്ലാറ്റ് പൊളിക്കലിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥൻ ആയ സബ്കളക്ടർ  സ്നേഹിൽ കുമാർ ഐ എ എസ് എന്നിവരും അവർക്കൊപ്പം പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ.

(മരടിലെ ഒരു ഫ്ലാറ്റ് സമുച്ചയം നിയന്ത്രിതസ്ഫോടനത്തിലൂടെ തകർക്കുന്നു
ചിത്രം: മാതൃഭൂമി)
നിയമപോരാട്ടം ഇവിടെ അവസാനിക്കുന്നില്ല. ഫ്ലാറ്റുടമകൾക്ക് അവർ അർഹിക്കുന്ന നഷ്ടപരിഹാരം (അത് കേവലം വസ്തുവിന്റെ വില മാത്രമല്ല, അവർ അനുഭവിച്ച മാനസീക പീഢകൾക്കും, വ്യപ്തിപരമായ കഷ്ടതകൾക്കും എല്ലാം ചേർന്ന ഒരു നഷ്ടപരിഹാരം ആകണം) ബിൽഡർമാരിൽ നിന്നും അവർക്ക് ഒത്താശ ചെയ്ത ഉദ്യോഗസ്ഥരിൽ നിന്നും രാഷ്ട്രീയക്കാരിൽ നിന്നും മറ്റ് ഇടനിലക്കാരിൽ നിന്നും ഒക്കെ ആയി ഈടാക്കി നൽകേണ്ടതുണ്ട്. അതിനൊപ്പം തന്നെ നിയമലംഘകരെ അർഹിക്കുന്ന ജയിൽ ശിക്ഷയ്ക്ക് വിധേയരാക്കേണ്ടതും ഉണ്ട്. അതും സുപ്രീംകോടതിയിൽ നിന്നും ഉണ്ടാകും എന്ന് കരുതുന്നു. ഈ വിഷയത്തിൽ ശക്തമായ നിലപാടെടുത്ത സുപ്രീംകോടതിയും തീർച്ചയായും അഭിനന്ദനം അർഹിക്കുന്നു. പ്രത്യേകിച്ചും ജസ്റ്റിസ് അരുൺ മിശ്ര. ചിലവന്നൂർ കായൽ 150 മീറ്ററോളം കൈയ്യേറ്റി ഫ്ലാറ്റ് സമുച്ചയം നിർമ്മിച്ച ഡി എൽ എഫ് കമ്പനിയ്ക്ക് ഒരു കോടി രൂപമാത്രം പിഴ വിധിച്ച് ആ നിർമ്മാണം നിയമവിധേയമാക്കിയ ജസ്റ്റിസ് റോഹിങ്ടൺ ഫാലി നരിമാനെ മാറ്റിചിന്തിപ്പിച്ചതും കാപികോയുടെ കാര്യത്തിൽ അത് പൊളിച്ചുമാറ്റണം എന്ന് വിധിയെഴുതാൻ കാരണമാക്കിയതും ജസ്റ്റിസ് അരുൺ മിശ്ര മരട് വിഷയത്തിൽ സ്വീകരിച്ച കർശന നിലപാടാണെന്ന് വിശ്വസിക്കാൻ ഇഷ്ടപ്പെടുന്ന ആളാണ് ഞാൻ. നിയമനടപടികൾ തുടരട്ടെ. ഉപ്പുതിന്ന എല്ലാവരും വെള്ളം കുടിക്കട്ടെ.

Saturday 4 January 2020

കേരള ഗവർണ്ണർ ദൂരദർശനു നൽകിയ അഭിമുഖം

ബൈബിളിൽ നിന്നുള്ള രണ്ട് വരികൾ ഉദ്ധരിച്ചുകൊണ്ട് ഞാൻ തുടങ്ങട്ടെ “സത്യം ചെരിപ്പിടാൻ തുടങ്ങുമ്പോഴേയ്ക്കും നുണ ഒരു തവണ ലോകം ചുറ്റിക്കഴിഞ്ഞിരിക്കും. ഇത് ബൈബിളിലെ വളരെ പ്രശസ്തമായ ഒരു വാക്യം ആണ്. ഇന്ന് ഭാരതത്തിൽ പ്രത്യേകിച്ച് നമ്മുടെ കേരളത്തിൽ സി എ എ (പൗരത്വ ഭേദഗതി നിയമം) ത്തെ സംബന്ധിക്കുന്ന പല അസത്യങ്ങളും അർദ്ധസത്യങ്ങളും വലംവച്ചു കഴിഞ്ഞു. സി എ എ യെ സംബന്ധിക്കുന്ന സത്യങ്ങൾ ചൂണ്ടിക്കാണിക്കാനും അസത്യങ്ങളും അർത്ഥസത്യങ്ങളും വ്യക്തമാക്കാനും ഇന്ന് നമ്മോടൊപ്പം കേരളത്തിന്റെ ബഹുമാന്യനായ ഗവർണ്ണർ ശ്രീ ആരിഫ് മുഹമ്മദ് ഖാൻ ഉണ്ട്. ദൂരദർശനിലേയ്ക്ക് അങ്ങേയ്ക്ക് സ്വാഗതം സാർ. 

ഗവർണ്ണർ: വളരെ നന്ദി

ചോദ്യകർത്താവ്: ഞാൻ വ്യക്തിപരമായ ഒരു ചോദ്യം ചോദിച്ചുകൊണ്ട് തുടങ്ങട്ടെ. താങ്കൾ വ്യത്യസ്തനായ ഒരു വ്യക്തിയാണ്. അലിഗഡ് മുസ്ലീം യൂണിവേഴ്സിറ്റി വിദ്യാർത്ഥിയൂണിയൻ ചെയർമാൻ എന്ന നിലയിൽ താങ്കൾ വ്യത്യസ്തനായി. വിവിധ രാഷ്ട്രീയകക്ഷികളിൽ അംഗമായിരുന്നപ്പോൾ താങ്കൾ വ്യത്യസ്തനായിരുന്നു. കേന്ദ്രമന്ത്രി എന്ന നിലയിൽ രാജീവ് ഗാന്ധി മന്ത്രി സഭയിൽ അംഗമായിരുന്നപ്പോൾ താങ്കൾ വ്യത്യസ്തനായിരുന്നു. ഒടുവിൽ കേരള ഗവർണ്ണർ എന്ന നിലയിലും താങ്കൾ വ്യത്യസ്തനാണ്. ശരി എന്ന് താങ്കൾ വിശ്വസിക്കുന്ന കാര്യങ്ങൾക്ക് വേണ്ടി ജീവിക്കുകയും ശക്തിയുക്തം വാദിക്കുകയും ചെയ്യുന്നതുകൊണ്ടാണ് താങ്കൾ വ്യത്യസ്തനാകുന്നതെന്ന് ഞാൻ കരുതുന്നു. എന്നാൽ ഈ പോരാട്ടങ്ങൾക്കൊടുവിൽ, മറ്റുള്ളവരിൽ വ്യത്യസ്തനാവുന്നതിനിടയിൽ താങ്കൾ ധാരാളം വിവാദങ്ങൾക്കും വഴിതെളിക്കുന്നുണ്ട്. വ്യക്തിപരമായി തുറന്നു പറഞ്ഞാൽ ഇത്തരത്തിൽ വിവാദങ്ങളിൽ അകപ്പെടുന്നത് താങ്കൾ ആസ്വദിക്കുന്നുണ്ടോ? അതോ വിവാദങ്ങൾ താങ്കളെ വേദനിപ്പിക്കുന്നുണ്ടോ?

ഗവർണ്ണർ: ഞാൻ വിവാദങ്ങൾ ആസ്വദിക്കുന്നില്ല, പക്ഷെ എന്റെ നിലപാടുകളിൽ ഉറച്ചു നിൽക്കുന്നത്, എനിക്ക് ശരി എന്ന് തോന്നുന്ന കര്യങ്ങളിൽ ഉറച്ചു നിൽക്കുന്നത് ഞാൻ ആസ്വദിക്കുന്നുണ്ട്. എന്നാൽ ഈ വിവാദങ്ങൾക്കെല്ലാം കാരണം ഞാൻ മാത്രമല്ല. ഏറ്റവു ഒടുവിൽ കണ്ണൂരിൽ നടന്ന സംഭവത്തിൽ പോലും ഞാൻ എന്റെ വക്കുകൾ ആരംഭച്ചതു തന്നെ ഞാൻ എന്റെ നിലപാട് ശരിയാണെന്ന് വിശ്വസിക്കുന്നു, അത് തെറ്റാവാനുള്ള സാദ്ധ്യതയുണ്ടെന്ന വസ്തുതയും ഞാൻ മനസ്സിലാക്കുന്നു. നിങ്ങൾ ഉയർത്തുന്ന വിമർശങ്ങൾ എല്ലാം മാന്യമല്ലാത്തതാണെന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു. അത് ശരിയാവാനുള്ള സാദ്ധ്യതയുണ്ടെന്ന ബോധ്യവും എനിക്ക് ഉണ്ട്. അപ്പോൾ എന്താണ് അതിനുള്ള പരിഹാരം. പരിഹാരം ഒന്നുമാത്രമാണ് ചർച്ചകൾ, ആരോഗ്യകരമായ ചർച്ചകൾ അതുമാത്രമാണ് പരിഹാരം. പക്ഷെ കഴിഞ്ഞ പതിനഞ്ചു ദിവസമായി നടക്കുന്നത് പ്രതിഷേധങ്ങൾ, രക്തം ചിന്തുന്ന പ്രതിഷേധങ്ങൾ, പ്ലക്കാർഡുകൾ, അനാവശ്യ പ്രസ്താവനകൾ മാത്രമാണ്. അവരെ എല്ലാവരേയും ഞാൻ ചർച്ചകൾക്കായി ക്ഷണിച്ചിട്ടുണ്ട്. അവർ രാജ്ഭവനു മുന്നിൽ പ്രതിഷേധിക്കുമ്പോൾ ഞാൻ കൊച്ചിയിൽ ആയിരുന്നു. ഞാൻ അവരോട് ഒരു വാക്കുപറഞ്ഞു. നിങ്ങൾ പുറത്താണിരിക്കുന്നത്. എനിക്ക് അതിൽ ഒരു എതിർപ്പുമില്ല. നാളെ രാവിലെ നിങ്ങൾ രാജ്ഭവനുള്ളിൽ വരൂ. നമുക്ക് ചർച്ച ചെയ്യാം. ഇനി രാജ്ഭവനിൽ വരാൻ നിങ്ങൾക്ക് താല്പര്യമില്ലെങ്കിൽ നിങ്ങൾ പറയുന്ന സ്ഥലത്ത് ഞാൻ വരാം. എന്നാൽ ഞാൻ തിരുവനന്തപുരത്ത് എത്തുന്നതിനു ഒരുമണിക്കൂർ മുൻപ് തന്നെ അവർ രംഗത്തു നിന്നും അപ്രത്യക്ഷരായി. അവർ ചർച്ച ചെയ്യാൻ തയ്യാറല്ല എന്നാണ് ഞാൻ മനസ്സിലാക്കുന്നത്. എനിക്ക് അവരോട് സംസാരിക്കാനുള്ള എല്ലാ സാധ്യതകളും അവർ തന്നെ ഇല്ലാതാക്കി. അതുപോലെ തന്നെ കോഴിക്കോടും. ഞാൽ സർവ്വകലാശാലയുടെ അതിഥിമന്ദിരത്തിനുള്ളിൽ ഇരിക്കുകയാണ്. അവർ പുറത്തിരുന്ന് എനിക്കെതിരായി മുദ്രാവാക്യങ്ങൾ വിളിക്കുന്നത് ഞാൻ കേട്ടു. പുറത്തു പോയി അവരെ ചായകുടിയ്ക്കാനും ചർച്ച ചെയ്യാനും വിളിച്ചു കൊണ്ട് വരാൻ ഞാൻ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. അവർ വന്നില്ല. ഞാൻ കരുതിയത് ഉദ്യോഗസ്ഥർ ഞാൻ പറഞ്ഞത് ശരിയായി അവരെ ധരിപ്പിച്ചു കാണില്ല എന്നാണ്. ഒരു മുതിർന്ന മലായാളി എഴുത്തുകാരൻ ഷാജഹാൻ മടമ്പത്ത് (Shajahan Madampat), എന്റെ ഒരു പഴയ സുഹൃത്താണ്, ഇപ്പോൾ അദ്ദേഹം കേരളത്തിൽ ഇല്ല യുഎഇയിൽ ആണ്, ഇവിടെ എന്നെ കാണാൻ വന്നതാണ്. അദ്ദേഹത്തോട് അവരെ ചർച്ചകൾക്കായി ക്ഷണിച്ചുകൊണ്ടുവരാൻ ഞാൻ അഭ്യർത്ഥിച്ചു. ഒരു കാര്യം ഞാൻ പ്രത്യേകം പറയാം അദ്ദേഹത്തിനും ഈ വിഷയത്തിൽ മറ്റൊരു അഭിപ്രായം ആണുള്ളത്. അദ്ദേഹം എന്നോട് യോജിക്കുന്നില്ല. എന്നാൽ അദ്ദേഹം എന്റെ സുഹൃത്താണ്, എന്നെ കാണാൻ വന്നു. അദ്ദേഹം പ്രതിഷേധക്കാരുടെ അടുത്ത് പോയി ചിരിച്ചു കൊണ്ട് തിരികെ വന്നു. അദ്ദേഹത്തോട് അവർ പറഞ്ഞത് ഞങ്ങൾ പ്രതിഷേധിക്കാൻ വന്നതാണ് ചർച്ച ചെയ്യാൻ അല്ല എന്നായിരുന്നു. ചർച്ചകൾക്കുള്ള വാതിലുകൾ നിങ്ങൾ അടയ്ക്കുമ്പോൾ അക്രമത്തിന്റേയും വെറുപ്പിന്റേയും അന്തരീക്ഷം മാത്രമാണ് നിങ്ങൾ ഉണ്ടാക്കുന്നതെന്ന് ഞാൻ പറഞ്ഞു. മഹാത്മഗാന്ധി മൂന്നു വ്യത്യസ്ഥ അവസരങ്ങളിൽ തന്റെ എതിരാളികളെ ചർച്ചകൾക്കായി ക്ഷണിച്ചു, പക്ഷെ അവർ ആ ക്ഷണം നിരസിച്ചു. എന്തു സംഭവിച്ചു എന്ന് നിങ്ങൾക്ക് അറിയാമോ? ഇതാണ് ഞാൻ അവിടെ പറഞ്ഞത്.

ചോദ്യകർത്താവ്: ഞാൻ ഒന്ന് ഇടപെട്ടുകൊള്ളട്ടെ. താങ്കൾക്ക് നേരെയുണ്ടായ പ്രതിഷേധങ്ങളെ കുറിച്ച് താങ്കൾ ഇപ്പോൽ പരാമർശിച്ചു. കണ്ണൂരിൽ ഇന്ത്യൻ ചരിത്ര കോൺഗ്രസ്സിന്റെ ഉദ്ഘാടന സമ്മേളനത്തിൽ എന്താണ് യഥാർത്ഥത്തിൽ സംഭവിച്ചത്? അതെപ്പറ്റി പ്രേക്ഷകർക്ക് താങ്കളിൽ നിന്നുതന്നെ അറിയാൻ ആഗ്രഹമുണ്ടാകും. 

ഗവർണ്ണർ: ആദ്യം പ്രോട്ടോകോൾ എന്താണെന്ന് പറയാം. ഗവർണ്ണർ പങ്കെടുക്കുന്ന ഒരു ചടങ്ങ് ഒരു മണിക്കൂറിൽ അധികം നീണ്ടുപോകാൻ പാടില്ല. ഒരു ചടങ്ങിന്റെ സമയക്രമം നിർബന്ധമായും ഒരു മണിക്കൂറിനുള്ളിൽ ആവണം. അത് ദേശീയഗാന ആലാപനത്തിൽ തുടങ്ങി ദേശീയഗാന ആലാപനത്തിൽ അവസാനിക്കണം. ഗവർണ്ണർ അവസാനം ആണ് സംസാരിക്കുക. അവർ എന്നെ അവിടെ ഇരുത്തി കേന്ദ്രസർക്കാരിനെ നിശിതമായി വിമർശിക്കുന്ന കശ്മീർ വിഷയത്തിലും, സി എ എ വിഷയത്തിലും അതിനിശിതമായി വിമർശിക്കുന്ന, അമാന്യമായ വിമർശനപ്രസംഗങ്ങൾ മുഴുവൻ കേൾപ്പിച്ചു. ഒന്നരമണിക്കൂർ ഞാൻ കേട്ടിരുന്നു.

ചോദ്യകർത്താവ്: ആ പ്രാസംഗീകരിൽ ഒരാൾ താങ്കൾക്ക് നൽകിയ പട്ടികയിൽ പേരില്ലാത്ത വ്യക്തിയായിരുന്നു. ശരിയല്ലെ.

ഗവർണ്ണർ: അത് (പ്രോട്ടോക്കോളിന്റെ) നഗ്നമായ ലംഘനം ആയിരുന്നു. രാജ്ഭവനും സംഘാടകരും പരസ്പരം സമ്മതിച്ച പരിപാടിയുടെ പട്ടിക നിങ്ങൾക്ക് പരിശോധിക്കാം. മിസ്റ്റർ ഇർഫാൻ ഹബീബ് പുതിയ പ്രസിഡന്റിനു അധികാരം കൈമാറുന്ന ചടങ്ങ് ഒരു മിനിറ്റാണെന്ന് അതിൽ വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ഇർഫാൻ ഹബീബ് മൈക്ക് എടുത്ത് സംസാരിക്കാൻ തുടങ്ങി. അദ്ദേഹം പറഞ്ഞ് പറഞ്ഞ് പിന്നീട് എന്നെ മാത്രം നോക്കിക്കൊണ്ടായി പ്രസംഗം. എന്നിട്ട് സി എ എ യെ കുറിച്ചായി സംസാരം. ആദ്യം കാശ്മീർ വിഷയത്തെ കുറിച്ചായിരുന്നു. പിന്നെ അത് സി എ എയിൽ എത്തി. എന്നിട്ട് എന്റെ മുഖത്ത് നോക്കി പറഞ്ഞു നോക്കു ഇതാണ് പോലീസ് ഇപ്പോൾ നിങ്ങളുടെ തന്നെ പൂർവ്വവിദ്യാലയത്തിൽ ചെയ്യുന്നത്. അദ്ദേഹം പറയുന്നത് കോഴിക്കോട് സർവ്വകലാശാലയിലെ പ്രതിഷേധക്കാർ ചെയ്തതു പോലെ പത്രത്തിൽ അച്ചടിച്ചു വരുന്നതിനു വേണ്ടിയാണോ അതോ എന്നിൽ നിന്നും മറുപടി പ്രതീക്ഷിക്കുന്നതുകൊണ്ടാണോ? 

ചോദ്യകർത്താവ്: താങ്കളുടെ പ്രസംഗത്തെ തടസ്സപ്പെടുക മാത്രമല്ല, അദ്ദേഹം താങ്കൾക്ക് നേരെ വരുന്നതായും വീഡിയോയിൽ കാണാം.

ഗവർണ്ണർ: എന്റെ നേരെ വരുകമാത്രമല്ല. ഞാൻ എപ്പോഴാണ് പ്രസംഗിക്കുന്നത് ഒന്നര മണിക്കൂർ കഴിഞ്ഞ്. ഒരു മണിക്കൂർ അഞ്ച് മിനിറ്റ് അല്ലെങ്കിൽ പത്ത് മിനിറ്റിൽ എന്റെ പ്രസംഗം ഉൾപ്പടെ ആ പരിപാടി സമാപിക്കേണ്ടതായിരുന്നു. എന്നെ പ്രസംഗിക്കാൻ ക്ഷണിച്ചതു തന്നെ ഒരു മണിക്കൂർ മുപ്പത് മിനിറ്റ് കഴിഞ്ഞതിനു ശേഷമാണ്. ആരൊക്കെ ആണ് അവിടെ പ്രസംഗിച്ചത്. അവിടെ നടന്നത് പ്രോട്ടോക്കേളിന്റെ നഗ്നമായ ലംഘനം ആണ്. സെക്യൂരിറ്റിയുടെ നഗ്നമായ ലംഘനം ആണ്. അവിടെ പ്രസംഗിക്കാൻ അനുള്ളവരുടെ അംഗീകരിച്ച പട്ടികയിൽ പേരില്ലാത്തവർ പോലും അവിടെ പ്രസംഗിച്ചു. അവരെ അവിടെ പ്രസംഗിക്കാൻ ക്ഷണിക്കുകയായിരുന്നു. അവർ പറഞ്ഞതെല്ലാം ക്ഷമയോടെ ശ്രദ്ധാപൂർവ്വം ഞാൻ കേട്ടിരുന്നു. എന്റെ അഭിപ്രായത്തിൽ അവർ പറഞ്ഞതെല്ലാം അടിസ്ഥാനമില്ലാത്തതായിരുന്നു, അവാസ്തവമായിരുന്നു. ഞാൻ ഒന്നും എതിർക്കാതെ കേട്ടിരുന്നു. ഇത് പ്രോട്ടോക്കോളിന്റെ ലംഘനമാണെന്ന പരാതിപോലും ഞാൻ സംഘാടകരോട് പറഞ്ഞില്ല. 

ചോദ്യകർത്താവ്: അവിടെ നടന്നതെല്ലാം മുൻകൂട്ടി തയ്യാറാക്കിയ ഒരു നാടകം ആയിരുന്നു എന്ന അഭിപ്രായം താങ്കൾക്കുണ്ടോ? കാരണം പ്രതിഷേധക്കാർ പ്ലക്കാർഡുകൾ തയ്യാറാക്കിയാണ് വന്നത്.

ഗവർണ്ണർ. തീർച്ചയായും. അവർ പ്ലക്കാർഡുകൾ തയ്യാറാക്കിയാണ് വന്നത്. അതിലെല്ലാം ഉപരിയായി ആരെങ്കിലും പറയുന്നതും ചെയ്യുന്നതും എല്ലാം ചിത്രീകരിക്കപ്പെടുന്ന കാലഘട്ടത്തിൽ ആണ് നമ്മൾ ജീവിക്കുന്നതെന്നതു പോലും മറന്നു പോയ അവസ്ഥയിൽ ആയിരുന്നു അവർ. എന്നാൽ ഇതിന്റെ സംഘാടകർ ഇതിനെയെല്ലാം വെള്ളപൂശാൻ നടത്തിയ ശ്രമം അവിടെ നടന്നത് തികച്ചും ആസൂത്രിതമായിരുന്നു എന്ന തോന്നൽ ആണ് എനിക്കുണ്ടാക്കുന്നത്. 

ചോദ്യകർത്താവ്: അങ്ങനെ എങ്കിൽ അവിടെ ഇന്റെലിജൻസ് സംവിധാനം പരാജപ്പെട്ടു എന്ന് താങ്കൾ കരുതുന്നുണ്ടോ? സാധാരണ നിലയിൽ അത്തരം സംഭവങ്ങൾ പോലീസ് മുൻകൂട്ടി അറിയേണ്ടതാണ്.

ഗവർണ്ണർ: ഇല്ല. ഞാൻ പോലീസുകാരെ കുറ്റപ്പെടുത്തില്ല. എന്തുകൊണ്ടാണെന്ന് ഞാൻ പറയാം. ഒരു സർവ്വകലാശാലയിൽ ഇത്തരത്തിലുള്ള പെരുമാറ്റം ഒരിക്കലും പ്രതീക്ഷിക്കുന്നില്ല. സുരക്ഷാ ഉദ്യോഗസ്ഥർ അവരുടെ ജോലി കൃത്യമായി ചെയ്യുന്നുണ്ടായിരുന്നു. അവർ സമ്മേളനവേദിയിൽ ഡെലിഗേറ്റ് അല്ലാത്ത ആരേയും കയറാൻ അനുവദിക്കുന്നുണ്ടായിരുന്നില്ല. മുംബൈയിൽ നിന്നുള്ള ഒരു മുതർന്ന മാദ്ധ്യമപ്രവർത്തകൻ അവിടെ വന്നിരുന്നു. അദ്ദേഹം എന്നെ കാണാൻ ഗസ്റ്റ് ഹൗസിൽ എത്തിയപ്പോൾ സമ്മേളന സ്ഥലത്ത് കണ്ടില്ലല്ലൊ എന്ന് ഞാൻ അദ്ദേഹത്തോട് ചോദിച്ചു. പോലീസ് തന്നെ കടത്തി വിട്ടില്ല എന്നാണ് അദ്ദേഹം മറുപടി പറഞ്ഞത്. പോലീസ് വിദ്യാർത്ഥികളെ പിടിച്ചുകൊണ്ടുപോയതായുള്ള വാർത്തകൾ കണ്ടു. അവിടെ വിദ്യാർത്ഥികൾക്ക് പ്രവേശനം ഉണ്ടായിരുന്നില്ല. അവിടെ ഉണ്ടായിരുന്നത് ഡെലിഗേറ്റുകൾ ആണ്. അവർ ജെ എൻ യു വിൽ നിന്നുള്ളവരാണെന്ന് വ്യക്തമായി അറിയാം. എല്ലാവരും ജെ എൻ യുവിൽ നിന്നാണെന്നല്ല. അല്ലെങ്കിൽ അലിഗഡ് അല്ലെങ്കിൽ ജാമിയ മിലിയ അല്ലെങ്കിൽ ഡൽഹി സർവ്വകലാശാല. എല്ലാവരും അല്ല. അവർ പ്രശ്നങ്ങൾ ഉണ്ടാക്കാൻ തുടങ്ങിയത് ഇർഫാൻ ഹബീബ് സാബ് എന്റെ നേരെ നീങ്ങാൻ തുടങ്ങിയതിനു ശേഷം ആണ്. അദ്ദേഹം എ ഡി സിയുമായി തർക്കത്തിൽ ഏർപ്പെടുകയും ചെയ്തു. എ ഡി സിയുടെ (ഗവർണ്ണറുടെ സുരക്ഷ ഉദ്യോഗസ്ഥൻ) ഷർട്ടിൽ അദ്ദേഹം വലിച്ചു. ഷോൾഡറിലെ ബട്ടൺസ് പൊട്ടി ഷർട്ടിലെ ചരട് താഴെ വീണു. എന്റെ അടുത്ത് എത്തുന്നതിൽ നിന്നും അദ്ദേഹത്തെ തടയുന്നതിൽ എ ഡി സി വിജയിച്ചപ്പോൾ അദ്ദേഹം സോഫയുടെ പുറകുവശത്തുകൂടെ എന്റെ ഇടതുവശത്ത് എത്താൻ ശ്രമിച്ചു. അപ്പോൾ സെക്യൂരിറ്റി ഉദ്യോഗസ്ഥനായ മിസ്റ്റർ റഷീദ് അദ്ദേഹത്തെ തടഞ്ഞു. ആ സമയത്ത് വൈസ് ചാൻസിലറും എഴുന്നേറ്റു. വൈസ് ചാൻസിലർ ഇർഫാൻ ഹബീബിനെ വട്ടം പിടിച്ചിരിക്കുന്നത് നിങ്ങൾക്ക് ചിത്രങ്ങളിൽ കാണാം. വൈസ് ചാൻസിലർ ഒരുവശത്ത് ഇർഫാൻ ഹബീബിനെ തടഞ്ഞുപിടിച്ചിട്ട് പറയുന്നത് സുരക്ഷാവീഴ്ച ഉണ്ടായിട്ടില്ല എന്നാണ്. എന്തിനാണ് ഇർഫാൻ ഹബീബ് എന്റെ അടുത്ത് വരുന്നത്? അയാൾ പറയുന്നത് അയാൾ പ്രതിഷേധിക്കുകയായിരുന്നു എന്നാണല്ലൊ. അയാൾ പ്രതിഷേധിക്കുകയായിരുന്നു എങ്കിൽ അയാൾക്ക് ഇറങ്ങിപ്പോകാമായിരുന്നു. എന്തിനു എന്റെ അടുത്ത് വരണം? എന്തായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം?

ചോദ്യകർത്താവ്: അദ്ദേഹത്തിന്റെ ലക്ഷ്യം താങ്കളെ ആക്രമിക്കുക എന്നത് മാത്രമായിരുന്നു എന്ന് നമുക്ക് പറയാൻ സാധിക്കുമോ? ശാരീരികമായി ആക്രമിക്കാൻ

ഗവർണ്ണർ: അത് അങ്ങനെ ആണെന്ന് ഞാൻ പറയുന്നില്ല. പക്ഷെ അദ്ദേഹത്തിന്റെ ലക്ഷ്യം എന്തായിരുന്നു എന്ന് അവിടെയുള്ള മറ്റുള്ളവർ പറയട്ടെ. ഇർഫാൻ ഹബീബ് എന്റെ എ ഡി സിയുമായി ഒരു പിടിവലി ഉണ്ടാക്കി, സെക്യൂരിട്ടി ഓഫീസറുമായി വിടിപലി ഉണ്ടാകി, ഒടുവിൽ വൈസ് ചാൻസിലർ അയാളെ രണ്ട് കൈകൊണ്ടു വട്ടംപിടിച്ചു തടഞ്ഞു നിറുത്തി. ഇർഫാൻ ഹബീബ് എന്നെ എന്തുചെയ്യും എന്ന് കരുതിയാണ് വൈസ് ചാൻസിലർ അയാളെ വട്ടംകയറിപിടിച്ചത്? 

ചോദ്യകർത്താവ്: സംസ്ഥനത്തിന്റെ തലവൻ ആയ ഗവർണ്ണർക്ക് സംസ്ഥാനത്ത് സുരക്ഷയില്ല എങ്കിൽ അത് ഭരണഘടന തത്വങ്ങൾ പാലിക്കുന്നതിലുള്ള വീഴച ആയി കാണാമോ? ബന്ധപ്പെട്ട വകുപ്പുകളിൽ നിന്നും താങ്കൾ എന്തെങ്കിലും വിശദീകരണം ആവശ്യപ്പെടുകയോ താങ്കൾക്ക് അത് ലഭിക്കുകയോ ചെയ്തിട്ടുണ്ടോ? 

ഗവർണ്ണർ: ബന്ധപ്പെട്ടവർ എന്നെ വന്നുകാണുന്നുണ്ട്, സംസാരിക്കുന്നുണ്ട്. ആരെങ്കിലും കുറ്റപ്പെടുത്തുന്നതിനു പകരം ഞാൻ എന്നെത്തന്നെ ആണ് കുറ്റപ്പെടുത്തുന്നത്. യൂണിവേഴ്സികളെക്കുറിച്ച് പൊതുജനത്തിനും… പൊതുജനത്തിനു മാത്രമല്ല ഒദ്യോഗസ്ഥർക്കും ചില തെറ്റിദ്ധാരണകൾ ഉണ്ട്. ഭരണഘടനയും നിയമവും പറയുന്നത് തിരഞ്ഞെടുക്കപ്പെടുന്ന സർക്കാരുകൾ സർവ്വകലാശാലകളുടെ ഭരണത്തിൽ ഇടപെടരുതെന്നാണ്. അതുകൊണ്ടാണ് നിയവും ഭരണഘടനയും സർവ്വകലാശാലകളുടെ വൈസ്ചാൻസിലർമാർ മറുപടി പറയേണ്ടത് സർക്കാരിനോടല്ല ഗവർണ്ണറോട് ആണെന്ന് പറഞ്ഞിരിക്കുന്നത്. പക്ഷെ കഴിഞ്ഞ കുറെ നാളുകളായി എന്താണ് നടക്കുന്നത്. സർവ്വകലാശാലകൾക്ക് നിർദ്ദേശങ്ങൾ നൽകാൻ ഒരു അധികാരവും ഇല്ലാത്ത സർക്കാരുകൾ (നിർദ്ദേശം നൽകുന്നു). ചാൻസിലർമാർ എന്താണ് ചെയ്യുന്നത്. ഇതുവരെ ചാൻസിലർമാർ, ഇപ്പോൾ ഞാൻ അതേക്കുറിച്ച് പുനഃരാലോചിക്കുകയാണ്. ഞാൻ മാത്രമല്ല മിക്കവാറും ഗവർണ്ണർമാർ ചാൻസിലർ എന്ന നിലയിലുള്ള അവരുടെ ചുമതലകളെ കുറിച്ച് കൃത്യമായും മനസ്സിലാക്കാത്തവർ ആണ്. ഒരു ചാൻസിലർ എന്നതിനേക്കാൾ അവിടെയും അവർ ഗവർണ്ണറെ പോലെ ആണ് പെരുമാറുന്നത്. ചാൻസിലറുടെ ചുമതലകൾ ഒരു ഗവർണ്ണറുടേതിൽ നിന്നും തികച്ചും വ്യത്യസ്തമാണ്. ഗവർണ്ണർ എന്ന നിലയിലുള്ള എന്റെ കർത്തവ്യങ്ങൾ നിർവ്വഹിക്കുന്നതിനു, എനിക്ക് ചില വിവേചനാധികാരങ്ങൾ ഉണ്ടെങ്കിൽ പോലും എനിക്ക് മന്ത്രി സഭയുടെ ശുപാർശ ആവശ്യമാണ്. ഞാൻ ഒരിക്കൽ കൂടി വ്യക്തമാക്കുന്നു ഗവർണ്ണർ എന്ന നിലയിൽ തീരുമാനങ്ങൾ എടുക്കുന്നതിനു ഭരണഘടന എനിക്ക് ചില വിവേചനാധികാരങ്ങൾ നൽകുന്നുണ്ട്. എന്നാൽ ഒരു ചാൻസിലർ എന്ന നിലയിലുള്ള എന്റെ ചുമതലകൾ നിർവഹിക്കുന്നതിനു എനിക്ക് ആരുടേയും അനുമതി തേടേണ്ടതില്ല. ഈ സംഭവങ്ങൾ ഉണ്ടായതിനു ശേഷം നിയമവും ഭരണഘടനയും ഒക്കെ പരിശോധിച്ച് ഞാൻ മനസ്സിലാക്കുന്നത് ചാൻസിലർ എന്ന നിലയിലുള്ള എന്റെ അധികാരങ്ങൾ നേരിട്ടുള്ളതാണ്. വിദ്യാഭ്യാസ രംഗത്ത് കേരളത്തിനു വളരെ ആദരണീയമായ ഒരു സ്ഥാനം ഉണ്ട്. കഴിഞ്ഞ ഏതാനും മാസങ്ങൾ ആയി ഇവിടത്തെ ചില സർവ്വകലാശാലകൾ എന്താണ് ചെയ്യുന്നത്? കേരളത്തിന്റെ സല്പേരിനു കളങ്കം ചാർത്തിയിരിക്കുന്നു. അഴിമതികൾ, മാർക്ക് ദാനവിവാദം, വൈസ് ചാൻസിലർമാർ ചില സമിതികളുടെ സമ്മർദ്ദത്തിനു വഴങ്ങുന്നു, കഴിഞ്ഞ ഏതാനും നാളുകളായുള്ള റിപ്പോർട്ടുകൾ നിങ്ങൾ കണ്ടിട്ടുണ്ടെങ്കിൽ മനസ്സിലാക്കിയിരിക്കും, ഞാൻ വൈസ്ചാൻസിലർമാരോട് പറഞ്ഞത് നിങ്ങളുടെ ജോലി സർവ്വകലാശാലകൾ നിയമാനുസൃതം നടത്തിക്കൊണ്ട് പോവുക എന്നതാണ്. നിങ്ങൾക്ക് മുകളിൽ ഏതെങ്കിലും തരത്തിലുള്ള സമ്മർദ്ദം ഉണ്ടാവുകയാണെങ്കിൽ നിങ്ങൾ നിയമം അനുസരിച്ച് മുന്നോട്ട് പോവുക. നിങ്ങൾക്ക് ആ സമ്മർദ്ദം താങ്ങാനാവാതെ വന്നാൽ അവരോട് പറയുക, നിയമം പറയുന്നത് ഇങ്ങനെ ആണ് നിങ്ങൾ എന്നോട് ആവശ്യപ്പെടുന്നത് നിയമവിരുദ്ധമായ ഒരു കാര്യം ചെയ്യാനാണ്, ഇതുരണ്ടും തമ്മിൽ ഒരു വൈരുദ്ധ്യം ഉള്ളതിനാൽ ഈ വിഷയം ഞാൻ ചാൻസിലറുടെ പരിഗണനയ്ക്ക് വിടുന്നു. നിങ്ങൾക്ക് അവരുടെ അപ്രീതി സമ്പാദിക്കാൻ ആഗ്രഹമില്ലെങ്കിൽ വിഷയം എനിക്ക് വിടൂ ഞാൻ തീരുമാനം എടുത്തുകൊള്ളാം. കാരണം വിദ്യാഭ്യാസരംഗത്ത് നേതൃസ്ഥാനമുള്ള കേരളത്തിന്റെ പേര് മോശമാകുന്നതിൽ എനിക്ക് ആശങ്കയുണ്ട്. കേരളത്തിന്റെ സല്പേര് കളങ്കപ്പെട്ടുകൊണ്ടിരിക്കുന്നു. ഇത് ഞാൻ പറയുന്നതല്ല. ഈ വിഷയത്തിൽ മാദ്ധ്യമങ്ങളിൽ വരുന്ന വാർത്തകൾ എന്നെ അത്രമാത്രം വേദനിപ്പിക്കുന്നു. 

ചോദ്യകർത്താവ്: സർവ്വകലാശാലകളുമായി ബന്ധപ്പെട്ട വിഷയങ്ങൾ ഉണ്ടാവുമ്പോൾ എല്ലാം താങ്കൾ അതിൽ ഇടപെട്ടിട്ടുണ്ട്.

ഗവർണ്ണർ: അതെ ഞാൻ വൈസ് ചാൻസിലർമാരുടെ സമ്മേളനം വിളിച്ചിട്ടുണ്ട്. ചർച്ചകൾ നടത്തിയിട്ടുണ്ട്.

ചോദ്യകർത്താവ്: ഒരു ചാൻസിലർ എന്ന നിലയിൽ ഉള്ള താങ്കളുട് അധികാരം താങ്കൾ ഉപയോഗിക്കുന്നു എന്നത് ഞാൻ സമ്മതിക്കുന്നു.

ഗവർണ്ണർ: ഇല്ല. കണ്ണൂർ സംഭവം ഉണ്ടാകുന്നതു വരെ, അല്ല ഈ കഴിഞ്ഞ സമയം വരെ എന്റെ സമീപനം ഇതുവരെ നടന്നുവന്ന നിലയിൽ തന്നെ തുടരാം എന്നതായിരുന്നു. പല ശുപാർശുകളും മറ്റും പരിഗണിച്ച് ഇതുവരെ നടന്നു വന്നിരുന്നതു പോലെ. പക്ഷെ ഇപ്പോൾ ഞാൻ തീരുമാനിച്ചിരിക്കുന്നത് അങ്ങനെ അല്ല. ചാൻസിലർ എന്ന നിലയിൽ സർവ്വകലാശാലകൾ എന്റെ ഉത്തരവാദിത്വം തന്നെ ആണ്. 

ചോദ്യകർത്താവ്: വൈസ്ചാൻസിലർമാർക്ക് സർവ്വകലാശാലകളുടെ ഭരണം നടത്തുന്നതിലുള്ള പരിമിതികൾ ഞാൻ മനസ്സിലാക്കുന്നു. എന്നാൽ എന്റെ ചോദ്യം കണ്ണൂർ സഭവത്തെ കുറിച്ചാണ്. അവിടെ പ്രതിഷേധം ഉണ്ടാകുമെന്ന് പോലീസ് മുൻകൂട്ടി അറിയേണ്ടതാണ്. അറിഞ്ഞിട്ടുമുണ്ടാകും. അവർ ആവശ്യമായ മുൻകരുതലുകൾ എടുക്കേണ്ടതാണ്. എന്നിട്ടും ഗവർണ്ണർക്ക് മതിയായ സുരക്ഷ നൽകുന്നതിൽ അവർ പരാജയപ്പെട്ടു എന്ന് താങ്കൾ കരുതുന്നുണ്ടോ? 

ഗവർണ്ണർ: യഥാർത്ഥത്തിൽ ഗവർണ്ണർക്ക് ആവശ്യമായ സുരക്ഷ ഒരുക്കുന്നതിൽ പോലീസിനു വീഴ്ചപറ്റിയിട്ടില്ല. എന്നാൽ വേലിതന്നെ വിളവു തിന്നാൽ തുടങ്ങിയാൽ പിന്നെ ആരാണ് സംരക്ഷിക്കുക. ഇവിടെ നടന്ന സംഭവങ്ങൾ പരിശോധിച്ചാൽ ഒരു കാര്യം വ്യക്തമാണ്. ഇതിന്റെ സംഘാടകർ തന്നെ ആണ് ഇതിൽ ഉൾപ്പെട്ടിട്ടുള്ളത്. അത് പോലീസ് എങ്ങനെ അറിയാനാണ്. പോലീസ് അത് അറിയുക എന്നത് അസംഭവ്യമാണ്. ഏതെങ്കിലും വ്യക്തികൾ ആണ് ഗൂഢാലോചന നടത്തി ഇത് ചെയ്തത് എങ്കിൽ പോലീസ് അറിയുമായിരുന്നു. എന്നാൽ ഇത് സംഘാടകരുടെ പങ്കാളിത്തത്തോടെ നടപ്പാക്കുമ്പോൾ പോലീസ് എങ്ങനെ അറിയാനാണ്. സംഘാടകരാണ് രാജ്ഭവനുമായി ആലോചിച്ച് പരിപാടികൾ തീരുമാനിച്ചത്. അതിൽ നിന്നും വ്യത്യസ്തമായി ആരെയെങ്കിലും വിളിച്ച് സംസാരിക്കാൻ അവർ പറഞ്ഞാൽ പരിപാടിയിൽ ഇത് ഇല്ലാത്തതാണെന്ന് പറഞ്ഞ് പോലീസ് അത് തടയും എന്ന് നിങ്ങൾ കരുതുന്നുണ്ടോ? ആ സമയത്ത് അങ്ങനെ ചെയ്യാൻ പോലീസിനു സാധിക്കുമായിരുന്നില്ല. അതുകൊണ്ട് പോലീസിനെ കുറ്റപ്പെടുത്തേണ്ടതില്ല. അന്വേഷിക്കേണ്ടത് സംഘാടകരുടെ പങ്കിനെ കുറിച്ചാണ്. ഈ ചടങ്ങിൽ നടന്ന പ്രോട്ടോക്കോൾ ലഘനങ്ങൾ അപ്പോൾ മാത്രം സംഭവിച്ചതാണോ അതോ പരിപാടികൾ തുടങ്ങുന്നതിനു മുൻപേ ഇവർ ചേർന്ന് ആസൂത്രണം ചെയ്തതാണോ? അതാണ് അന്വേഷിക്കേണ്ടത്. ഒരുകാര്യത്തിൽ സംശയമില്ല. ഇതിൽ സംഘാടകർക്ക് വ്യക്തമായ പങ്കുണ്ട്.

ചോദ്യകർത്താവ്: താങ്കൾ പറഞ്ഞുവരുന്നത് കേരള പോലീസിനെ ഈ കാര്യത്തിൽ കുറ്റവിമുക്തരാക്കാം എന്നാണോ?

ഗവർണ്ണർ: അങ്ങനെ ആണ് ഞാൻ മനസ്സിലാക്കുന്നത്. രണ്ട് സ്ത്രീകൾ എഴുന്നേറ്റ് നിന്ന് പ്ലക്കാർഡുകൾ കാണിച്ച് പ്രതിഷേധിച്ചപ്പോൾ തന്നെ പോലീസ് അവരുടെ അടുത്തേയ്ക്ക് ചെന്നു. അവർ എന്തെങ്കിലും തടസ്സം പരിപാടിക്ക് ഉണ്ടാക്കാത്തിടത്തോളം എനിക്കെതിരെ എത്ര പ്ലക്കാർഡുകൾ ഉയർത്തിയാലും എത്ര കരിങ്കൊടികൾ വീശിയാലും എനിക്ക് കുഴപ്പമില്ല അവരെ ഒന്നും ചെയ്യരുതെന്ന് ഞാൻ പോലീസ്നോട് പറഞ്ഞു. അപ്പോൾ എങ്ങനെ ആണ് എനിക്ക് പോലീസിനെ കുറ്റപ്പെടുത്താൻ സാധിക്കുക. അവർ തടയാൻ ശ്രമിക്കുന്നത് എനിക്ക് കാണാം. എന്നാൽ അതേ പ്രതിഷേധം സ്റ്റേജിൽ അവർ ചെയ്യരുതായിരുന്നു. അതിന്റെ ഉത്തരവാദികൾ സംഘാടകർ ആണ്. സ്റ്റേജിലെ പ്രതിഷേധങ്ങളെ പറ്റി അവർക്ക് മുൻകൂട്ടി അറിവുണ്ടായിരുന്നോ എന്നത് അന്വേഷിക്കണം. 

ചോദ്യകർത്താവ്: കേരള ഗവർണ്ണർ മാത്രമല്ല കേരളത്തിൽ എത്തിയ മറ്റു ഗവർണ്ണർമാർക്കും മറ്റുള്ളവർക്കും നേരെ പ്രതിഷേധം ഉണ്ടായി. ലക്ഷദ്വീപിലേയ്ക്കുള്ള യാത്രയിൽ ആയിരുന്ന മണിപ്പൂർ ഗവർണ്ണർ നജ്മഹെപ്തുള്ളയുടെ വാഹനം ആലുവയിൽ തടഞ്ഞു, കരിങ്കൊടികാണിച്ചു, അവരുടെ കാറിന്റെ നേരെ വടികൾ വലിച്ചെറിഞ്ഞു. സ്വകാര്യ സന്ദർശനത്തിനെത്തിയ കർണ്ണാടക മുഖ്യമന്ത്രി യദിയൂരപ്പയുടെ നേർക്കും പ്രതിഷേധം ഉണ്ടാായി. അദ്ദേഹം തീർത്ഥാടനത്തിനു വനാതായിരുന്നു. പദ്മനാഭസ്വാമിക്ഷേത്രത്തിലും കണ്ണൂരും. അദ്ദേഹത്തിന്റെ വാഹനം തടഞ്ഞു. കരിങ്കൊടികാട്ടി. വടികൊണ്ട് കാറിൽ അടിച്ചു. ഇതെല്ലാം എന്തു സന്ദേശം ആണ് നൽകുന്നത്?

ഗവർണ്ണർ: ഇത് തികച്ചും ദൗർഭാഗ്യകരമാണ്. എനിക്ക് പറയാനുള്ളത് ഞാൻ ഇതെല്ലാം നിരീക്ഷിച്ചു കൊണ്ടിരിക്കുകയാണ്. ഞാൻ മാത്രമല്ല, എല്ലാ ഗവർണ്ണർമാരും. ഗവർണ്ണറുടെ ഉത്തരവാദിത്വം ഇവിടെ തിരഞ്ഞെടുക്കപ്പെട്ട ഒരു സർക്കാർ ഉണ്ട്. ആ സർക്കാർ നിയമവും ഭരണഘടനയും അനുസരിച്ച് ഭരണനിർവ്വഹണം നടത്തുന്നു എന്നത് ഉറപ്പുവരുത്തുകയാണ്. ഇതിലും ശക്തമായി ഈ സംഭവങ്ങളെ അപലപിക്കാൻ ആവില്ല. രാഷ്ട്രീയമായ അഭിപ്രായവ്യത്യാസങ്ങളുടെ പേരിൽ ചില ആളുകൾ നിയമം കൈയ്യിലെടുക്കുകയാണ്. ഇതെല്ലാം സംഭവിച്ചിട്ടും ഡൽഹിയിൽ ഞാൻ ഈ ആരോപണങ്ങളെ നിഷേധിച്ചു. എനിക്ക് രണ്ട് ചുമതലകൾ ഉണ്ട്. ഭരണഘടനയേയും നിയമത്തേയും പരിരക്ഷിക്കുഅ, പരിപാലിക്കുക, ഇവയ്ക്ക് നേരെയുള്ള ആക്രമണങ്ങളെ പ്രതിരോധിക്കുക. രണ്ടാമത് എന്റെ ജീവിതം കേരളത്തിലെ ജനങ്ങളുടെ സേവനത്തിനും ക്ഷേമത്തിനു വേണ്ടി ഉഴിഞ്ഞുവയ്ക്കുക. മഗലാപുരത്ത് നടന്ന അക്രമങ്ങൾ മലയാളികൾ ആണ് ചെയ്തതെന്ന് ഡൽഹിയിൽ വച്ച് എന്നോട് ചോദിച്ചപ്പോൾ ഞാൻ പറഞ്ഞത് മലയാളികൾ സമാധാനകാംഷികളാണ്, അവർ അക്രമങ്ങൾ നടത്തില്ല്, പരമാവധി കരിങ്കൊടി കാണിക്കും അല്ലെങ്കിൽ പ്ലക്കാർഡുകൾ കാണിക്കും എന്നാണ്. കേരളത്തിനു വെളിയിൽ ഇവിടത്തെ ജനങ്ങളെ ന്യായീകരിക്കാൻ ഞാൻ പരമാവധി ശ്രമിക്കും. കാരണം ഇനിയും അവരെ കുറ്റപ്പെടുത്തുന്ന സാഹചര്യം ഉണ്ടായാൽ അവർക്കു പകരം ആ കുറ്റം ഞാൻ ഏൽക്കും. പക്ഷെ ഇതെല്ലാം ക്രമസമാധാനപാലന ചുമതലയുള്ള ആളുകളുടെ ശ്രദ്ധയിൽ പെടുത്തേണ്ട ഉത്തരവാദിത്വം ഉണ്ട്. അവർ അത് പാലിക്കുന്നു എന്നതിനു അല്പസമയം കാത്തിരിക്കേണ്ടതുണ്ട്. ഒരു കാര്യം ഞാൻ നിങ്ങൾക്ക് ഉറപ്പുതരാം. ഈ നിയമലംഘനങ്ങളെ ക്കുറിച്ച് എനിക്ക് നല്ല ബോധ്യമുണ്ട്. എന്നെ സംബ്നധിച്ചിടത്തോളം ഇവ വളരെ ഗുരുതരമായ നിയമലംഘനങ്ങൾ ആണ്. 

ചോദ്യകർത്താവ്: കണ്ണൂരിൽ നടന്ന സംഭവങ്ങളെ കുറിച്ച് എന്നോടും പ്രേക്ഷകരോടും വെളിപ്പെടുത്താവുന്ന എന്തെങ്കിലും അന്വേഷണം നടക്കുന്നുണ്ടോ? എന്തെങ്കിലും നടപടികൾ ഉണ്ടാകുമോ? 

ഗവർണ്ണർ: ഞാൻ നിങ്ങളോട് വ്യക്തമാക്കി കഴിഞ്ഞു, സർക്കാരുകൾക്ക് സർവ്വകലാശാലകളുടെ കാര്യത്തിൽ ഒരു പരിധിയ്ക്ക് അപ്പുറം ഒന്നും ചെയ്യാൻ ആവില്ല എന്ന്. ചാൻസിലർമാരാണെങ്കിൽ ഇതുവരേയ്ക്കും ചാൻസിലർ എന്നതിനേക്കാൾ ഗവർണ്ണർ എന്ന നിലയിൽ ആണ് പ്രവർത്തിച്ചുവരുന്നത്. നിങ്ങൾക്ക് നേരിട്ട് ഉത്തരവാദിത്വമുള്ള മേഖലയിൽ ആ നിലയിൽ അല്ല പ്രവർത്തിക്കുന്നത്. അന്വേഷണം തീർച്ചയായും നടക്കുന്നുണ്ട്. പക്ഷെ അത് പല തട്ടുകളിലായി നടത്തേണ്ടതുണ്ട്. ചിലകാര്യങ്ങൾ പോലീസ് വകുപ്പാണ് ചെയ്യേണ്ടത്. മറ്റു ചില കാര്യങ്ങളെ സംബന്ധിച്ച് ഞാൻ വ്യക്തമാക്കി കഴിഞ്ഞു. ചാൻസിലർ എന്ന നിലയിൽ ഞാൻ കൈക്കൊള്ളേണ്ടതായ ചില നടപടികൾ ഉണ്ട്. അത് ഞാൻ ആരംഭിച്ചു കഴിഞ്ഞു. 

ചോദ്യകർത്താവ്: നമ്മൾ ഈ അഭിമുഖം അല്ലെങ്കിൽ സംഭാഷണം നടത്തിക്കൊണ്ടിരിക്കുന്ന ഈ സമയത്ത് കേരള നിയമസഭയുടെ പ്രത്യേക സമ്മേളനം നടക്കുകയാണ്. സാങ്കേതികമായി പട്ടികജാതി പട്ടികവർഗ്ഗവിഭാഗങ്ങൾക്കുള്ള സംവരണം ദീർഘിപ്പിക്കുന്നതിനുള്ള ഭേദഗതി അംഗീകരിക്കാനാണെങ്കിലും അവിടെ മറ്റൊരു ഇനമായി സി എ എ യ്ക്ക് എതിരായ ഒരു പ്രമേയം പാസാക്കപ്പെടും എന്ന് വിശ്വസിക്കപ്പെടുന്നു. താങ്കൾ ഭരണഘടനയേയും നിയമത്തേയും സംരക്ഷിക്കാൻ ബാധ്യതപ്പെട്ട ആളാണെന്ന് വ്യക്തമാക്കിയ സ്ഥിതിയ്ക്ക് ഈ സമ്മേളനം താങ്കളെ അലോസരപ്പെടുത്തുന്നുണ്ടോ? 

ഗവർണ്ണർ: ഇല്ല. ഈ പ്രമേയം എന്ന അലോസരപ്പെടുത്തുന്നില്ല. കാരണം നമുക്ക് ഭരണഘടനപരമായ ചില സംവിധാനങ്ങൾ ഉണ്ട്. ചില വിഷയങ്ങളിൽ കേന്ദ്രസർക്കാർ നിയമനിർമ്മാണം നടത്തുമ്പോൾ സംസ്ഥാനങ്ങൾക്ക് അതിൽ ഒരു തിരഞ്ഞെടുപ്പിനും അവകാശമില്ല. പിന്നെ ഉള്ളത് കൺകറന്റ് ലിസ്റ്റാണ്. അതിൽ സംസ്ഥാനങ്ങൾക്ക് അവകാശമുണ്ട്. പിന്നെ ഉള്ളത് സ്റ്റേറ്റ് ലിസ്റ്റാണ്. അതിൽ സംസ്ഥാനനിയമസഭ പാസാക്കുന്ന ഏത് നിയമവും സംസ്ഥാനത്തിനു ബാധകമാണ്. ഞാൻ ആഗ്രഹിക്കുന്നത് ഞാൻ പ്രതീക്ഷിക്കുന്നത് രാഷ്ട്രീയപക്വത ഉണ്ടാകും എന്നാണ്. കേരളം ഇന്ത്യയുടെ ഭാഗമാണെന്ന് സുപ്രീംകോടതിയും ഓർമ്മപ്പെടുത്തിയിട്ടുണ്ട്. നിങ്ങൾക്ക് അത് അറിയില്ലെ, അടുത്തയിടെ നടന്നതല്ലെ? കേരളീയരുടെ എത്രമാത്രം ദേശസ്നേഹം ഉള്ളതാണെന്ന് കഴിഞ്ഞ നാലുമാസമായി ഞാൻ കാണുന്നുണ്ട്. അതുകൊണ്ട് രാജ്യത്തിന്റെ മുഖ്യധാരയിൽ നിന്നും വേർപെട്ടുനിൽക്കുന്ന ഒന്നാണ് കേരളം എന്നത് കേരളത്തിനു നല്ലതാണെന്ന് ഞാൻ കരുതുന്നില്ല. അത്രമാത്രമേ ഈ വിഷയത്തിൽ എനിക്ക് ആശങ്കയുള്ളു. നിങ്ങൾക്ക് പ്രതികരിക്കാനുള്ള എല്ലാ അവകാശവും ഉണ്ട്, നിങ്ങൾക്ക് പ്രതിഷേധിക്കാനുള്ള എല്ലാ അവകാശവും ഉണ്ട്, നിങ്ങൾക്ക് സമരം ചെയ്യാനുള്ള എല്ലാ അവകാശവും ഉണ്ട്. എന്നാൽ ഭരണഘടന സംവിധാനങ്ങളെ അതിനായി ഉപയോഗിക്കുന്നത് അത്ര ശരിയല്ല. അത് ശരിയല്ല എന്ന് പറഞ്ഞതു തെറ്റായ ഒരു സന്ദേശം നൽകും എന്നതുകൊണ്ടാണ്, ഒരു സംസ്ഥാനം രാജ്യത്തിന്റെ മുഖ്യധാരയിൽ നിന്നും മാറിനിൽക്കുന്ന ഒന്നാണെന്ന് തരത്തിൽ മാത്രം. അത് ഉണ്ടാവരുത്. എന്നാൽ നമ്മൾ ഒരോ വ്യക്തിയുടെയും, പാർടിയുടേയും, സ്ഥാപനങ്ങളുടേയും അവരുടേതായ അഭിപ്രായങ്ങൾ പറയാനുള്ള അവകാശങ്ങളെ നമ്മൾ മാനിക്കണം അത് പാർലമെന്റ് പാസാക്കിയ നിയമം ആണെങ്കിലും. നിങ്ങളുടെ അധികാരം അക്രമത്തിലൂടെ മറ്റൊരാളിൽ സ്ഥാപിക്കാൻ ശ്രമിക്കുന്നത് ശരിയല്ല. ഭീകരവാദത്തിന്റെ നിർവ്വചനം തന്നെ നിങ്ങൾ അക്രമത്തിലൂടെ നിങ്ങളുടെ അധികാരം മറ്റൊരാളിൽ സ്ഥാപിക്കാൻ ശ്രമിക്കുന്നതാണെന്നാണ്. എനിക്ക് എതിരായ അഭിപ്രായങ്ങൾ ഉള്ളവരെയും ഞാൻ മാനിക്കുന്നു. കണ്ണൂരിൽ ഞാൻ എന്റെ പ്രസംഗം തുടങ്ങിയതു തന്നെ എന്റെ നിലപാട് ശരിയാണെന്ന വിശ്വാസം എനിക്കുണ്ട് അതോടൊപ്പം തന്നെ ഞാൻ തെറ്റായിരിക്കാനുള്ള സാധ്യതയും ഞാൻ മനസ്സിലാക്കുന്നുണ്ട് എന്ന് പറഞ്ഞുകൊണ്ടാണെന്ന് ഞാൻ താങ്കളോട് പറഞ്ഞല്ലൊ. 

ചോദ്യകർത്താവ്: ഇനി സി എ എ യിലേയ്ക്ക് വന്നാൽ അതിനെപ്പറ്റി അടിസ്ഥാനരഹിതമായ ചില ആശങ്കകൾ ന്യൂനപക്ഷങ്ങൾക്കിടയിൽ ചിലർക്കുണ്ട് ഉണ്ട്. കേന്ദ്രസർക്കാരിന്റെ എതിരാളികളിൽ തങ്ങളുടെ ആസൂത്രിതമായ പ്രചാരണങ്ങളിലൂടേയും തെറ്റായ വിവരങ്ങൾ പരത്തുന്നതിലൂടേയും ഈ ആശങ്ക വർദ്ധിപ്പിക്കുന്നതിൽ വിജയിച്ചിട്ടുണ്ട്. 

ഗവർണ്ണർ: ഇവിടെ പ്രശ്നം എന്താണെന്ന് ഞാൻ നിങ്ങളോട് പറഞ്ഞു കഴിഞ്ഞു. പ്രശ്നം പ്രതിഷേധക്കാർ ചർച്ചകൾക്ക് തയ്യാറല്ല എന്നതാണ്. എന്തുകൊണ്ടാണ് അവർ ചർച്ചകൾക്ക് തയ്യാറല്ലാത്തത്? സി എ എ പാസാക്കിയതിലൂടെ മഹാത്മ ഗാന്ധി നൽകിയ ഒരു വാഗ്ദാനത്തിനു നിയമപരമായ പരിരക്ഷ നൽകുക മാത്രമാണ് സർക്കാർ ചെയ്തത്. 

ചോദ്യകർത്താവ്: മഹാത്മഗാന്ധി, പണ്ഡിറ്റ് ജവഹർലാൽ നെഹ്രു, ഇന്ദിരഗാന്ധി അങ്ങനെ മൻമോഹൻ സിങ് വരെ യുള്ളവർ..

ഗവർണ്ണർ: 1947 നവംബർ 9നു പാകിസ്താനിലെ എല്ലാ അമുസ്ലീങ്ങൾ എപ്പോൾ വേണമെങ്കിലും ഇന്ത്യയിലേയ്ക്ക് വരാം എന്നും നമ്മൾ അവരെ സ്വാഗതം ചെയ്യുന്നു എന്നും പ്രമേയം പാസാക്കിയത് എഐസിസി ആണ്. 1970 വരെ വന്നവർക്ക് ഇന്ദിരഗാന്ധി പൗരത്വം നൽകി. മൻമോഹൻ സിങ് വരെ, പിന്നേയും നമ്മുടെ മുൻ രാഷ്ട്രപതി പ്രണവ്ജി വിദേശകാര്യമന്ത്രി ആയിരുന്നപ്പോൾ, അശോക് ഗെഹ്‌ലോട്ട് തന്റെ കഴിഞ്ഞ മുഖ്യമന്ത്രി പദവിയിൽ ഇരുന്നപ്പോൾ പാകിസ്താനിൽ നിന്നും വന്ന ഹിന്ദുക്കളും സുഖുകാരും ക്യാമ്പുകളിൽ കടുത്ത ദാരിദ്ര്യത്തിൽ ആണ് കഴിയുന്നതെന്നും അവർക്ക് പൗരത്വം നൽകുന്നതിനുള്ള എന്തെങ്കിലും സംവിധാനം നമ്മൾ ഒരുക്കണമെന്നും അതിനുപരിയായി എന്തെല്ലാം സഹായങ്ങൾക്ക് അവർക്ക് നൽകാനാകുമോ അതെല്ലാം എത്രയും വേഗത്തിൽ ലഭ്യമാക്കണമെന്നും കേന്ദ്രസർക്കാരിനു കത്തെഴുതി. എന്തുകൊണ്ടാണ് അവർ അതെപ്പറ്റി ചർച്ചചെയ്യാൻ ആഗ്രഹിക്കാത്തത്? കാരണം അവർക്ക് അവരുടെ തന്നെ ഈ കത്തുകളെ അഭിമുഖീകരിക്കാൻ ആവില്ല. ഇതെല്ലാം കൃത്യമായി രേഖപ്പെടുത്തിയ വിവരങ്ങൾ ആണ്. അപ്പോൾ എന്തു സംഭവിക്കും. മറ്റുള്ളവർക്ക് ഈ വിഷയത്തിൽ കാര്യമായ അറിവില്ലാത്തതും വിദ്യാഭ്യാസപരമായ പിന്നോക്കാവസ്ഥയും പ്രയോജനപ്പെടുത്തി അവർ ജനങ്ങളിൽ ആശങ്ക വളർത്തുകയാണ്. ഞാൻ നിങ്ങളെ അല്പം കൂടി പുറകോട്ട് കൊണ്ടുപോകാം. 1986ലും സമാനമായ ഭീതിയാണ് ഇവർ ഉണ്ടാക്കിയത്. മുത്തലാഖ് കോടതി ഇടപെട്ടപ്പോൾ ഷാ ബാനു കേസിൽ പിന്നീട് 2017-ൽ എന്തു സംഭവിച്ചു. ഇതേ മുസ്ലീം വ്യക്തിനിയമ ബോർഡ് കോടതി മുൻപാകെ സമർപ്പിച്ച സത്യവാങ്മൂലത്തിൽ അവർക്കുണ്ടായിരുന്ന ഏക അപേക്ഷ കോടതി മുത്തലാഖ് നിയമവിരുദ്ധമായി പ്രഖ്യാപിക്കരുത്, തങ്ങൾ തന്നെ ജനങ്ങളെ ബോധവൽക്കരിച്ച് ഇത് നിറുത്തലാക്കിക്കൊള്ളാം എന്നതായിരുന്നു. ഇതേകാര്യം അവർ 1986-ൽ അംഗീകരിച്ചിരുന്നു എങ്കിൽ രാജ്യം ഒരുപാട് കുഴപ്പങ്ങളിൽ നിന്നും രക്ഷനേടുമായിരുന്നു. സ്വതന്ത്ര ജനാധിപത്യ ഭാരതം മുസ്ലീം സംസ്കാരത്തിന്റേയും ഇസ്ലാമിന്റെ അസ്തിത്വത്തിന്റേയും അന്ത്യമാവുമെന്ന് 1947 വരെ ഇവർ വാദിച്ചു. അതുകൊണ്ട് വിഭജനം വേണം എന്ന് ആവശ്യപ്പെട്ടു. ഈ പ്രചാരണത്തിൽ വീണൂപോയ ഇതേ ആളുകൾ 1971നു ശേഷം എന്താണ് പറഞ്ഞത്? പാകിസ്താൻ രണ്ടായി വിഭജിക്കപ്പെട്ട ശേഷം. ഞങ്ങൾ വഞ്ചിക്കപ്പെട്ടു. അതുകൊണ്ട് ആളുകളുടെ മനസ്സിൽ ചില സംശയങ്ങൾ ഉണ്ടാക്കി എന്നതുകൊണ്ട് ഈ വിഷയത്തിൽ അവർക്ക് കാര്യമായ അറിവില്ലാത്തതും വിദ്യാഭ്യാസപരമായ പിന്നോക്കാവസ്ഥയും പ്രയോജനപ്പെടുത്തി അവരെ തെരുവിൽ ഇറക്കാനും കലാപങ്ങൾ നടത്തിക്കാനും നിങ്ങൾക്ക് സാധിക്കുന്നു എന്നതിനർത്ഥം നിങ്ങൾ ഉന്നയിക്കുന്നത് നിലനിൽക്കുന്ന വസ്തുതകൾ ആണെന്നല്ല. അല്പം കാത്തിരിക്കൂ വസ്തുതകൾ ബോധ്യമാകുമ്പോൾ, 1947-ലെ വിഭജനത്തിനു ശേഷം സത്യാവസ്ഥ 1971-ൽ സത്യാവസ്ഥ എന്തെന്ന് ബോധ്യമായി, വിഭജനം തെറ്റായിരുന്നു. സുപ്രീംകോടതിയുടെ ഉത്തരവിനെ മറികടക്കാൻ പാർലമെന്റിൽ നിയമം പാസിക്കിയതിനു ശേഷം 2017-ൽ ഷാ ബാനുകേസിൽ സുപ്രീംകോടതി വിധി മറികടക്കാൻ നടത്തിയ സമരങ്ങൾ തെറ്റായിരുന്നു എന്ന സത്യാവസ്ഥ ബോധ്യമായി, സി എ എ എന്നത് ഒരു സമുദായത്തിനും എതിരല്ല, ആരുടേയും അവകാശങ്ങൾ ഇല്ലാതാക്കാനല്ല, ആരുടെയും പൗരത്വം കവർന്നെടുക്കാനല്ല മറിച്ച് തങ്ങളുടെ ജീവനും ആത്മാഭിമാനവും സംരക്ഷിക്കാൻ വേണ്ടി വീടും നാടും ഉപേക്ഷിച്ച് ഓടിപ്പോന്നവർക്ക് പൗരത്വം നൽകാനാണെന്ന് ഇവർ മനസ്സിലാക്കും എന്ന് എനിക്ക് നൂറുശതമാനം ഉറപ്പുണ്ട്. ഇത് ഇവർക്ക് എതിരല്ല. ഈ നിയമം പീഡനം അനുഭവിച്ച് ഓടിപ്പോന്ന, ഇതേ കാറ്റഗറിയിൽ പെടുന്ന മറ്റേതെങ്കിലും വിഭാത്തിന്റെ പൗരത്വത്തിനുള്ള അപേക്ഷ പരിഗണിക്കുന്നതിൽ നിന്നും ഭാരതസർക്കാരിനെ തടയുന്നില്ല എന്നതും അവർ മനസ്സിലാക്കും എന്ന് എനിക്ക് ഉറപ്പുണ്ട്. അതിനു അധികം സമയം എടുക്കില്ല. 

ചോദ്യകർത്താവ്: ഈ അഭിമുഖം അവസാനിപ്പിക്കുന്നതിനു മുൻപ് ഒരുകാര്യം അറിയാൻ ആഗ്രഹമുള്ളത് താങ്കളുടെ Text and Context എന്ന പുസ്തകത്തിനു ഇപ്പോൽ കാലീകപ്രാധാന്യം കൂടുതലായുണ്ട് എന്ന് ഞാൻ കരുതുന്നു. ആ പുസ്തകത്തിന്റെ (Text and Context: Quran and Contemporary Challenges) മലയാള പരിഭാഷ എപ്പോഴാണ് ഞങ്ങൾക്ക് പ്രതീക്ഷിക്കാൻ സാധിക്കുക? 

ഗവർണ്ണർ: ചിലർ അതിനുള്ള ശ്രമം തുടങ്ങിക്കഴിഞ്ഞു. അത് മലയാളത്തിലേയ്ക്ക് തർജ്ജമ ചെയ്യുന്നതിനുള്ള ജോലികൾ നടക്കുന്നുണ്ട്. അതിനു എനിക്ക് നിങ്ങളുടെ സഹായം വേണം. ഒരാളുമായി സംഭാഷനത്തിൽ ഏർപ്പെടുമ്പോഴാണ് ഭാഷ എളുപ്പത്തിൽ പഠിക്കാൻ സാധിക്കുക. അതിനു നിങ്ങൾ ഇടയ്ക്കൊക്കെ വരണം. എന്റെ പരമാവധി ഞാൻ ശ്രമിക്കുന്നുണ്ടെന്ന് നിങ്ങൾക്ക് ഉറപ്പുതരുന്നു.

ചോദ്യകർത്താവ്: ഈ അഭിമുഖത്തിനു വളരെ നന്ദി. താങ്കളുടെ നിലപാടുകൾ വളരെ വ്യക്തമാണ്. പ്രത്യേകിച്ചും സി എ എയുടെ കാര്യത്തിലും കണ്ണൂർ സർവ്വകലാശാലയിലും മറ്റു സ്ഥലങ്ങളിലും നടന്ന സംഭവങ്ങളുടെ കാര്യത്തിലും. 2019 താങ്കൾക്ക് വളരെ സംഭവബഹുലമായ ഒരു വർഷം ആയിരുന്നു. താങ്കളുടെ ജീവിതം മുഴുവൻ സംഭവബഹുലം ആയിരുന്നു. എന്നാൽ ഏറ്റവും സംഭവബഹുലമായത് 2019 ആണ്. 2020 കൂടുതൽ സംഭവബഹുലമാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു. താങ്കൾക്ക് പുതുവത്സരാശംസകൾ. 

ഗവർണ്ണർ : നന്ദി നന്ദി.

(ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാൻ ദൂരദർശനു നൽകിയ അഭിമുഖത്തിന്റെ വീഡിയോ ചുവടെ ചേർക്കുന്നു)


അമിത് ഷാ ജോധ്പൂർ സമ്മേളനം 03/01/2020

രാജസ്ഥാനിലെ ജോധ്പൂരിൽ 03/01/2020-ൽ പൗരത്വ ഭേദഗതി നിയമത്തിനു പിന്തുണ നൽകുന്ന ജനജാഗരൺ സമ്മേളനത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി ശ്രീ അമിത് ഷാ നടത്തിയ പ്രസംഗം മലയാളത്തിൽ ആക്കാനുള്ള ശ്രമം.

മേവാറിന്റെ ധീരന്മാരേയും രജപുത്ര വനിതകളുടെ ത്യാഗങ്ങളെയും പൊഖ്റാനിൽ ആണവപരീക്ഷണങ്ങൾക്ക് ശേഷം അടൽജി പറഞ്ഞ വാക്കുകളേയും സ്മരിച്ചുകൊണ്ട് അമിത് ജി തന്റെ പ്രസംഗം ആരംഭിച്ചു.

ഞാൻ ഇന്ന് ഇവിടെ വന്നത് ഈ രാഷ്ട്രീയവിശദീകരണ യോഗത്തിൽ പങ്കെടുക്കാൻ ആണ്. ഭാരതീയ ജനത പാർട്ടി രാജ്യം മുഴുവൻ പൗരത്വ ഭേദഗതി നിയമത്തിനു അനുകൂലമായി രാഷ്ട്രീയ വിശദീകരണ യോഗങ്ങൾ സംഘടിപ്പിക്കുകയാണ്. അതിന്റെ ഭാഗമായാണ് ഞാൻ ധീരന്മാരുടെ ഈ നാട്ടിൽ ഇന്ന് എത്തിയിരിക്കുന്നത്. എന്തുകൊണ്ട് ഇത്തരം സമ്മേളനങ്ങൾ സംഘടിപ്പിക്കേണ്ടി വന്നു? എന്ത് തെറ്റാണ് നമ്മൾ ചെയ്ത്? എന്തുകൊണ്ടാണ് ആളുകൾ ഇതിനെ (പൗരത്വ ഭേദഗതി നിയമത്തെ) എതിർക്കുന്നത്? വോട്ട് ബാങ്ക് രാഷ്ടീയം കളിക്കുന്നത് ശീലമാക്കിയ കോൺഗ്ഗ്രസ്സ് പാർട്ടി ദേശീയ പൗരത്വ നിയമത്തിനെതിരായി പ്രചാരണം നടത്തുകയാണ്. ഈ ദുഷ്പ്രചരണത്തിൽ രാജ്യത്തിലെ പല യുവാക്കളും വീണുപോയിട്ടുണ്ട്. അവർ നിയമത്തിനെതിരായി പ്രതിഷേധങ്ങൾ നടത്തുന്നുണ്ട്. അപ്പോൾ ഞങ്ങൾ തീരുമാനിച്ചു, ജനാധിപത്യമാണ്, ഏതെങ്കിലും നാലാളുകൾ അഭയാർത്ഥികളായി എത്തിയ ഭാരതമാതാവിന്റെ സൽപുത്രന്മാർക്കെതിരായ പ്രചാരണവുമായി ഇറങ്ങിയാൽ ഞങ്ങളും ജനങ്ങളുടെ അടുത്തേയ്ക്ക് തന്നെ ചെല്ലും. ജനങ്ങളെ പറഞ്ഞുമനസ്സിലാക്കും. ദേശീയ പൗരത്വ നിയമത്തെക്കുറിച്ച് ഞങ്ങൾക്ക് പറയാനുള്ളത് പറയാൻ ഞങ്ങൾ ഈ നാട്ടിലെ ജനങ്ങളുടെ അടുത്തേയ്ക്ക് ചെല്ലും. 

സുഹൃത്തുക്കളേ ഇന്ന് കോൺഗ്രസ്സ്, മമത ദീദി, എസ് പി, ബി എസ് പി, കേജ്‌രിവാൾ & കമ്പനി, കമ്മ്യൂണിസ്റ്റ് ഇവരെല്ലാം ഇതിനെ എതിർക്കുകയാണ്. ഞാൻ ഇന്ന് ഈ മുഴുവൻ പാർടികളേയും വെല്ലുവിളിക്കാനാണ് എത്തിയിരിക്കുന്നത്. നിങ്ങൾ പറയുന്നത് ഈ നിയമം മൂലം നമ്മുടെ രാജ്യത്തെ ന്യൂനപക്ഷങ്ങളുടെ പൗരത്വം ഇല്ലാതാകും എന്നല്ലെ? രാഹുൽ ബാബ നിയമം പഠിച്ചിട്ട് എവിടെയെങ്കിലും ചർച്ചയ്ക്ക് വരൂ. അതല്ല വായിച്ചിട്ടില്ല എങ്കിൽ ഞാൻ അത് ഇറ്റാലിയൻ ഭാഷയിലേയ്ക്ക് തർജ്ജമചെയ്തു തരാം. അത് വായിക്കൂ. രാജ്യത്തെ മുഴുവൻ ജനങ്ങളോടും ഞാൻ പറയാൻ ആഗ്രഹിക്കുന്നത് ഈ നിയമത്തിൽ; പൗരത്വ ഭേദഗതി നിയമത്തിൽ ഒരിടത്തും ആരുടേയും പൗരത്വം എടുത്തുകളയുന്നതിനുള്ള ഒരു വ്യവസ്ഥയും ഇല്ല എന്നാണ്. ഇതിലുള്ളത് പൗരത്വം നൽകാനുള്ള വ്യവസ്ഥകൾ മാത്രമാണ്. നിങ്ങൾ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ്. സുഹൃത്തുക്കളെ എന്താണ് സി എ എ? പൗരത്വ ഭേദഗതി നിയമം എന്താണ്? ഈ വിശാലമായ ജനസാഗരത്തെ സാക്ഷിയാക്കി രാജസ്ഥാനിലെ മുഴുവൻ ജനങ്ങളോടും ഞാൻ പറയുന്നു ഈ നിയമം പാകിസ്താൻ, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിൽ നിന്നും പീഡനം സഹിക്കവയാതെ ഓടിപ്പോന്ന ഹിന്ദു, സിഖ്, ബുദ്ധ, പാർസി, ക്രിസ്ത്യൻ എന്നീ വിഭാഗങ്ങളിൽ പെടുന്ന സഹോദരന്മാർക്ക് പൗരത്വം നൽകുന്നതിനുള്ളതാണ്. പ്ലക്കാർഡുകൾ ഉയർത്തി നിങ്ങൾക്ക് പൗരത്വം ലഭിക്കാൻ പോകുന്നു എന്ന് പറയുന്ന എന്റെ മുന്നിലുള്ള നിങ്ങൾ ഓരോരുത്തർക്കും ഞാൻ ഉറപ്പുനൽകുന്നു, പ്രതിപക്ഷ പാർട്ടികൾ എല്ലാവരും ഒരുമിച്ച് വന്നാലും ഭാരതീയ ജനത പാർടി പൗരത്വ ഭേദഗതി നിയമത്തിൽ ഒരിഞ്ച് പോലും പുറകോട്ട് പോകില്ല. നിങ്ങൾക്ക് ലഭിക്കാൻ പോകുന്ന പൗരത്വം ആർക്കും ഇല്ലാതാക്കാൻ ആകില്ല. എത്രമാത്രം തെറ്റിദ്ധാരണ പടർത്താൻ സാധിക്കുമോ പടർത്തിക്കോളു. എത്രമാത്രം നുണ പടർത്തണോ പടർത്തിക്കോളൂ. ഞങ്ങളും പരിശ്രമം തുടർന്നുകൊണ്ടേയിരിക്കും. ഞങ്ങളും ജനങ്ങളുടെ അടുത്ത് പോകും, ന്യൂനപക്ഷങ്ങളുടെ അടുത്ത് പോകും അവരെ പറഞ്ഞ് മനസ്സിലാക്കും. ഇതിൽ അവരുടെ പൗരത്വവുമായി ബന്ധപ്പെട്ടതൊന്നും ഇല്ല. ഇത് അഭയാർത്ഥികളായി വന്നിട്ടുള്ള നമ്മുടെ സഹോദരങ്ങൾക്ക് പൗരത്വം നൽകുന്നതിനുള്ള നിയമമാണ്.

സുഹൃത്തുക്കളേ, രാജ്യത്തെ ജനങ്ങളോട് എനിക്ക് പറയാനുള്ളത് മതത്തിന്റെ അടിസ്ഥാനത്തിൽ രാജ്യത്തിന്റെ വിഭജനം നടക്കാൻ പാടില്ലായിരുന്നു. ഭാരതമാതാവിനെ വെട്ടിമുറിയ്ക്കാൻ പാടില്ലായിരുന്നു. ആരാണ് ഇത് ചെയ്തത്? കോൺഗ്രസ്സ് പാർടിയാണ് മറുപടി പറയേണ്ടത്. രാജ്യത്തെ മതത്തിന്റെ അടിസ്ഥാനത്തിൽ വിഭജിക്കണം എന്ന ഈ തീരുമാനം കോൺഗ്രസ്സ് പാർട്ടിയാണ് എടുത്തത്. അതിനുശേഷം പാകിസ്താൻ ഉണ്ടായപ്പോൾ കിഴക്കും പടിഞ്ഞാറും പാകിസ്താനിലായി മുപ്പതു ശതമാനത്തിൽ അധികം ഹിന്ദു, കൃസ്ത്യൻ, ബുദ്ധർ, ജൈനർ, പാർസി വിഭാഗത്തിൽ പെട്ടവരായി ഇവിടെ എത്തിച്ചേരാൻ സാധിക്കാതെ പോയ ആളുകൾ ഉണ്ടായിരുന്നു. ഒരു പക്ഷെ അവർ വരണമെന്ന് ആഗ്രഹിച്ചില്ലായിരിക്കാം. തങ്ങൾക്ക് ആദരവ് ലഭിക്കുമെന്നും, തങ്ങളുടെ മതവിശ്വാസം അനുസരിച്ച് ജീവിക്കാനുള്ള അവസരം അവിടെ ഉണ്ടാകുമെന്നും അവർ വിശ്വസിച്ചു. തങ്ങളുടെ പെണ്മക്കൾക്കും സഹോദരിമാർക്കും സുരക്ഷിതത്വം ഉണ്ടാകും എന്നവർ കരുതി. എന്നാൽ അതൊന്നും ഉണ്ടായില്ല. മുൻപ് പാകിസ്താനിൽ 20% ന്യൂനപക്ഷങ്ങൾ ഉണ്ടായിരുന്നു. ഇന്ന് അത് കുറഞ്ഞ് 3% ആയി. ബംഗ്ലാദേശിൽ 30% ആയിരുന്ന ന്യൂനപക്ഷം ഇന്ന് 7% ആയി ചുരുങ്ങി. രാഹുൽ ബാബയോടും മമതദീദിയോടും ഞാൻ ചോദിക്കുന്നത് ഈ ആളുകൾ എവിടെ പോയി എന്നാണ്? എവിടെ പോയി? ഒന്നുകിൽ കൊന്നുകളഞ്ഞു, അല്ലെങ്കിൽ നിർബന്ധപൂർവ്വം മതംമാറ്റത്തിനു വിധേയരാക്കി, അല്ലെങ്കിൽ അവർ ഓടി ഭാരതത്തിൽ അഭയം തേടി. ഇവർക്ക് നേരിടേണ്ടിവന്നതിലും വലിയ മനുഷ്യാവകാശധ്വംസനം വേറെ ആർക്കും നേരിടേണ്ടിവന്നിട്ടുണ്ടാവില്ല. മനുഷ്യാവകാശത്തിന്റെ പ്രയോക്താക്കളോട് എനിക്ക് പറയാനുള്ളത് എന്റെ മുന്നിലുള്ള ഈ അഭയാർത്ഥികളായ സഹോദരങ്ങളിൽ പലരും ഇന്നലെകളിൽ അവിടെ കോടിപതികൾ ആയിരുന്നു. ഇന്ന് അവർക്ക് കിടക്കാൻ സ്ഥലമില്ല. നൂറുകണക്കിനു ഏക്കറിൽ കൃഷി ചെയ്തിരുന്നവർ ഇന്ന് കൂലിപ്പണി എടുക്കുന്നു. അവരിൽ പലരുടേയും അമ്മമാർ, പെങ്ങന്മാർ, പെണ്മക്കൾ ഒക്കെ മാനഭംഗം ചെയ്യപ്പെട്ടു. പലരേയും നിർബന്ധിച്ച് വിവാഹം ചെയ്യിച്ചു. പലരേയും അവിടന്ന് ആട്ടിപ്പായിച്ചു. ഇങ്ങനെ പല വിധത്തിലുള്ള പീഡനങ്ങൾ സഹിച്ചവർ കഴിഞ്ഞ എഴുപതുവർഷമായി നമ്മുടെ രാജ്യത്ത് എത്തുന്നു. എന്നാൽ നമ്മുടെ രാജ്യത്തെ ഒരു സർക്കാരും പീഡനങ്ങൾക്ക് ഇരയായ, മനുഷ്യാവകാശങ്ങൾ ധ്വംസിക്കപ്പെട്ട ഹിന്ദു, കൃസ്ത്യൻ, ബുദ്ധ, ജൈനർ, പാർസി വിഭഗങ്ങളിൽ പെടുന്ന ഈ അഭയാർത്ഥികളെ പരിഗണിച്ചതേയില്ല. ഇത്തവണ 2019-ൽ നരേന്ദ്രമോദി വീണ്ടും ഇന്ത്യയുടെ പ്രധാനമന്ത്രി ആയപ്പോൾ ആണ് ഈ വിഷയം പരിഗണിക്കപ്പെട്ടത്. അതുവരെ ആർക്കും ധൈര്യമില്ലായിരുന്നു. നമ്മൾ ഇവരെ പിന്തുണയ്ക്കും എന്ന് തീരുമാനിച്ചു. 

ഞാൻ നിങ്ങളോട് ചോദിക്കട്ടെ, മഹാത്മഗാന്ധി വാക്ക് പറഞ്ഞിരുന്നു. എന്താ ഗാന്ധിജി വർഗ്ഗീയവാദി ആയിരുന്നോ? രാജ്യത്തിന്റെ പാർലമെന്റിൽ ജവഹർലാൽ നെഹ്രു പറഞ്ഞു. “ഇവിടെ എത്തിന്ന ഹിന്ദുക്കൾക്കും സിഖുകാർക്കും നമ്മൾ പൗരത്വം കൊടുക്കും” അവരെ ഇവിടെ താമസിപ്പിക്കും. എന്താ അദ്ദേഹവും വർഗ്ഗീയവാദി ആയിരുന്നോ? സർദാർ പട്ടേൽ, മൗലാന ആസാദ്, രാജേന്ദ്രബാബു എല്ലാവരും ഇത് പറഞ്ഞിരുന്നു. എന്നാൽ വോട്ട് ബാങ്ക് നഷ്ടപ്പെടുമെന്ന ഭയത്തിൽ കോൺഗ്രസ്സ് പാർട്ടി ഒന്നും ചെയ്തില്ല, അതിനു അൻപത്താറിഞ്ച് നെഞ്ചളവുള്ള നരേന്ദ്രമോദി വേണ്ടിവന്നു. അദ്ദേഹം പറഞ്ഞു കോടിക്കണക്കിലുള്ള ഈ അഭയാർത്ഥികളുടെ മനുഷ്യാവകാശങ്ങൾ ഞാൻ സംരക്ഷിക്കും. ആരും ഭയക്കേണ്ടതില്ല. അദ്ദേഹം പൗരത്വ ഭേദഗതി ബിൽ ക്യാബിനറ്റിൽ കൊണ്ടുവന്നു. പാർലമെന്റിന്റെ രണ്ട് സഭകളിലും അത് പാസാക്കി. ഇന്ന് എന്റെ മുന്നിലുള്ള അഭയാർത്ഥികളായി എത്തിയിരിക്കുന്ന സഹോദരങ്ങളോട് ഞാൻ പറയുന്നു, ഇപ്പോൾ നിങ്ങളുടെ നല്ല സമയം എത്തിയിരിക്കുന്നു, നിങ്ങൾ ഈ രാജ്യത്തെ പൗരന്മാരാകാൻ പോകുന്നു. അതിക്രമങ്ങളെ ശക്തമായി നേരിട്ട, സ്വന്തം പെങ്ങന്മാരേയും അമ്മമാരേയും സംരക്ഷിക്കാൻ കഴിയാതെ നട്ടംതിരിഞ്ഞ, വസ്തുവകകൾ തട്ടിയെടുക്കപ്പെട്ട, തൊഴിൽ ഇല്ലാതായ, ഭൂമി നഷ്ടപ്പെട്ട, കുടുംബാംഗങ്ങളെ നഷ്ടപ്പെട്ട, കൊച്ചുകുട്ടികളെ ഉപേക്ഷിച്ച് ഓടിപ്പോരേണ്ടിവന്ന അനേകം ആളുകളെ നിങ്ങളിടെ ഇടയിൽ ഞാൻ കണ്ടിട്ടുണ്ട്. ഇവർക്കാർക്കും പൗരത്വം കൊടുക്കരുതെന്നാണോ പ്രതിപക്ഷ കഷികൾ പറയുന്നത്? ഞാൻ ഉറപ്പിച്ച് പറയുന്നു അവിടെ നിന്നും വന്ന ഈ അഭയാർത്ഥികൾ ഭാരതീയരാണ്, ഭാരതം അവരുടേതുമാണ്, ഭാരതത്തിൽ എനിക്കുള്ള അത്രയും തന്നെ അവകാശം അവർക്കുമുണ്ട്. ഇവിടെ ഭരിക്കുന്നത് നരേന്ദ്ര മോദിയാണ്. ആർക്കും ആശങ്ക ഉണ്ടാകേണ്ട കാര്യമില്ല. പീഡനങ്ങൾ സഹിച്ചാണ് നിങ്ങൾ ഇവിടെ എത്തിയത്. മോദിജിയുടെ സർക്കാർ നിങ്ങൾക്ക് ഭാരത്തിന്റെ പൗരത്വം നൽകി ഭാരതീയർ ആണെന്ന അഭിമാനം നൽകാൻ പോവുകയാണ്. 

ഇതിനെ എതിർക്കുന്നവരോട് എനിക്ക് ചോദിക്കാനുള്ളത് നിങ്ങൾ മഹാത്മാഗാന്ധി പറഞ്ഞത് അംഗീകരിക്കുമോ ഇല്ലയോ എന്നാണ്. ജവഹർലാൽജി പറഞ്ഞത് അംഗീകരിക്കുമോ ഇല്ലയോ എന്നാണ്. സർദാർ പട്ടേൽ, മൗലാന ആസാദ്, രാജേന്ദ്രബാബു ഇവരൊക്കെ പറഞ്ഞത് അംഗീകരിക്കുമോ ഇല്ലയോ എന്നാണ്. നിങ്ങളുടെ നേതാവ് മൻമോഹൻ സിങ്ജി 2003-ൽ ഇവർക്ക് പൗരത്വം നൽകണം എന്ന് പറഞ്ഞു. ഇവർക്ക് പൗരത്വം നൽകണമെന്ന് ആവശ്യപ്പെട്ട് ഗെഹ്‌ലോട്ട് സാഹബ് (ഇപ്പോഴത്തെ രാജസ്ഥാൻ മുഖ്യമന്ത്രി) മൂന്നു കത്തുകൾ മുൻപ് എഴുതിയിട്ടുണ്ട്. പക്ഷെ പൗരത്വം നൽകുന്ന കാര്യത്തിൽ മാത്രം ഇവർക്ക് ധൈര്യമില്ല. എന്തുകൊണ്ടെന്നാൽ അവരുടെ വോട്ട് ബാങ്ക് നഷ്ടപ്പെടും എന്ന് അവർ ഭയക്കുന്നു. സുഹൃത്തുക്കളേ ഞാൻ ഈ രാജ്യത്തെ മുഴുവൻ ജനങ്ങളോടും പറയുന്നു ഈ അഭയാർത്ഥികൾ ആയി വന്നവർ ദുഃഖിതരാണ്, ദുരിതങ്ങൾ സഹിച്ചവരാണ്, പീഡനങ്ങൾ ഏറ്റുവാങ്ങിയവരാണ്. അവർക്ക് പൗരത്വം നൽകുന്നത് അവരുടെ മനുഷ്യാവകാശങ്ങൾ സംരക്ഷിക്കുന്നതിനാണ്. നരേന്ദ്ര മോദി സർക്കാർ ഇതിൽ നിന്നും പിന്നോട്ട് പോകില്ല, കാരണം നമ്മൾ വോട്ട്ബാങ്ക് രാഷ്ട്രീയത്തെ ഭയക്കുന്നില്ല. 

നെഹ്രു - ലിയാക്കത്ത് ഉടമ്പടി ഉണ്ടായി. അതിൽ രണ്ട് ദേശത്തേയും ന്യൂനപക്ഷങ്ങൾക്ക് ഉറപ്പുകൾ നൽകി. നമ്മുടെ രാജ്യത്തെ ന്യൂനപക്ഷക്കാരായ സഹോദരങ്ങൾക്ക് നമ്മൾ ആദരവും സുരക്ഷയും നൽകി. അവരുടെ ജനസംഖ്യയും വർദ്ധിച്ചു. എന്നാൽ പാകിസ്താനിൽ (ന്യൂനപക്ഷങ്ങൾ) 30% നിന്നും 3% എത്തി. ബംഗ്ലാദേശിൽ 30% നിന്നും 7% ആയി. അഫ്ഗാനിസ്ഥാനിൽ ഒരു ലക്ഷത്തോളം (നപക്ഷവിഭാഗക്കാർ ഉണ്ടായിരുന്നതിൽ ഇപ്പോൾ കേവലം അഞ്ഞൂറ് ആളുകൾ മാത്രമാണ് അവശേഷിക്കുന്നത്. നമ്മൾ ഇവർക്കെല്ലാം ആദരവ് നൽകാനാഗ്രഹിക്കുന്നു. നെഹ്രു - ലിയാക്കത്ത് ഉടമ്പടി കോൺഗ്രസ് പാർടി പാലിച്ചില്ല, എന്നാൽ നമ്മൾ അത് പാലിക്കും. കോൺഗ്രസ്സ് പാർടിയുടെ നേതാക്കൾ നൽകിയ വാഗ്ദാനങ്ങൾ കോൺഗ്രസ്സ് പാർടി പാലിച്ചില്ല എന്നാൽ നരേന്ദ്ര മോദിജി അത് ചെയ്യും. 

പൗരത്വ നിയമ ഭേദഗതിയെ എതിർക്കുന്നവരിൽ സഹോദരി മായാവതി ഉണ്ട്, എസ് പി ഉണ്ട്, കോൺഗ്രസ്സ് ഉണ്ട്, ബി എപസ് പി ഉണ്ട്. എനിക്ക് അവരോട് പറയാനുള്ളത് ഗുജറാത്തിൽ രാജസ്ഥാനിൽ പഞ്ചാബിൽ അതുപോലെ ബംഗാളിലും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും എല്ലാം പീഡനങ്ങൾ സഹിക്കാനാകാതെ എത്തിച്ചേർന്ന ഈ അഭയാർത്ഥികളിൽ എഴുപത് ശതമാനത്തിൽ അധികം പേരും പിന്നോക്ക ദളിത് വിഭാഗങ്ങളിൽ പെടുന്ന സഹോദരി സഹോദരന്മാരാണ്. നിങ്ങൾ ഒന്ന് ഓർത്തുകൊള്ളു ഈ രാജ്യത്തെ ദളിതുകൾ, ഈ രാജ്യത്തെ ആദിവാസികൾ ഇതെല്ലാം കണ്ണുതുറന്നു കാണുന്നുണ്ട്. പാകിസ്താനിൽ നിന്നും അഫ്ഗാനിസ്ഥാനിൽ നിന്നും ബംഗ്ലാദേശിൽ നിന്നും വന്ന അഭയാർത്ഥികളായ ദളിത് വിഭാഗക്കാർക്കും സിഖുകാർക്കും പൗരത്വം നൽകുന്നതിനെ എതിർക്കുമ്പോൾ നിങ്ങൾ എതിർക്കുന്നത് ദളിതു വിഭാഗങ്ങളെ തന്നെ ആണെന്നത് നിങ്ങൾ ഓർമ്മവയ്ക്കണം. ഈ കാര്യം ഈ രാജ്യത്തെ ജനങ്ങൾക്ക് മുൻപാകെ ഞാൻ വയ്ക്കുകയാണ്. എവിടെ പോകും ഈ പിന്നോക്കക്കാരായ അഭയാർത്ഥികൾ? ഞാൻ മമതദീദിയോട് ചോദിക്കുന്നു ബംഗാളി പാർസി അഭയാർത്ഥികൾ നിങ്ങൾക്ക് എന്ത് ദ്രോഹമാണ് ചെയ്തത്? ഈ പിന്നോക്ക വിഭാഗങ്ങൾ നിങ്ങളോട് എന്ത് ദ്രോഹമാണ് ചെയ്തത്? ബംഗാളി ദളിതുകൾ നിങ്ങൾക്ക് എന്തു ദ്രോഹമാണ് ചെയ്തത്? ബംഗാളികളായ ബാക്കി ഹിന്ദുക്കൾ നിങ്ങൾക്ക് എന്ത് ദ്രോഹമാണ് ചെയ്തത്? ഇവർക്ക് പൗരത്വം നൽകുന്നതിനെ എതിർക്കുന്നത് എന്തിനാണ്? മമത ദീദി നിങ്ങൾ പറയുന്നത് ഇവർ നീണ്ട ക്യുവിൽ നിൽക്കേണ്ടി വരും, ആളുകളിൽ നിന്നും വിവിധതരം തെളിവുകൾ ചോദിക്കും എന്നൊക്കെയല്ലെ? ബംഗാളിലെ മുഴുവൻ അഭയാർത്ഥികൾക്കും ഞാൻ ഉറപ്പ് നൽകുന്നു, നിങ്ങൾ പീഡനങ്ങൾ സഹിച്ചാണ് ഇവിടെ എത്തിയത്. ഇവിടെ നിങ്ങൾക്ക് പീഡനങ്ങൾ ഏറ്റുവാങ്ങേണ്ടിവരില്ല. ഇവിടെ നിങ്ങൾക്ക് ആദരപൂർവ്വം തന്നെ പൗരത്വം നൽകും. മമതദീദി പറയുന്നത് കേട്ട് ഭയപ്പെടേണ്ടതില്ല. മമത ദീദി നിങ്ങളുടെ നേട്ടം അല്ല ആഗ്രഹിക്കുന്നത്. മമതദീദി അവരുടെ വോട്ട് ബാങ്ക് സംരക്ഷിക്കാനാണ് ശ്രമിക്കുന്നത്.

സുഹൃത്തുക്കളേ, ഞാൻ ഇത്രമാത്രം പറയാൻ ആഗ്രഹിക്കുന്നു. മോദിജി പൗരത്വ ഭേദഗതി നിയമം കൊണ്ടുവന്നു, അത് പാസാക്കി. അപ്പോൾ ചിലർ രാജ്യത്ത് കലാപങ്ങൾ ഉണ്ടാക്കുന്നു. രാജ്യത്തെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു. അവർക്ക് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് മോദിജിയ്ക്ക് എതിരാക്കണം എന്ന അജണ്ടയാണുള്ളത്. എനിക്ക് കോൺഗ്രസ്സ്, എസ് പി, ബി എസ് പി, തൃണമൂൽ കോൺഗ്രസ്സ്, കമ്മ്യൂണിസ്റ്റ്, കേജ്‌രിവാൾ എന്നീ പാർടികളോട് പറയാനുള്ളത് ജനാധിപത്യത്തിൽ അത്ര എളുപ്പത്തിൽ നിങ്ങൾക്ക് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ സാധിക്കില്ല എന്നാണ്. ഭാരതീയ ജനത പാർട്ടി കോടിക്കണക്കിനു ആളുകളൂടെ വീടുകളിൽ പോയി പൗരത്വ ഭേദഗതി നിയമത്തെ കുറിച്ചുള്ള വാസ്തവം പ്രചരിപ്പിക്കാൻ പോവുകയാണ്. അഞ്ചാം തീയതി മുഴുവൻ രാജ്യത്തെ മൂന്നുകോടീയിലധികം വീടുകളിൽ പോയി പൗരത്വ ഭേദഗതി നിയമത്തെ കുറിച്ചുള്ള വസ്തുതകൾ പ്രചരിപ്പിക്കുന്നതിനുള്ള പരിശ്രമം ആരംഭിക്കുകയാണ്. അഞ്ഞൂറിൽ അധികം സമ്മേളനങ്ങൾ സംഘടിപ്പിച്ച് ഞങ്ങൾ ആളുകളെ ഈ സംരഭത്തിന്റെ ഭാഗമാക്കുകയാണ്. ആയിരത്തഞ്ഞൂറിൽ അധികം പത്രസമ്മേളനങ്ങൾ നടത്തി നിങ്ങൾ പരത്തുന്ന തെറ്റിദ്ധാരണകൾ ഇല്ലാതക്കാൻ ഞങ്ങൾ ശ്രമിക്കും. ആളുകൾ മുഴുവൻ വാസ്തവം മനസ്സിലാക്കി കഴിയുമ്പോൾ നിങ്ങൾക്ക് മനസ്സിലാകും നിങ്ങൾ എത്രമാത്രം തെറ്റായ പ്രവർത്തിയാണ് ചെയ്തതെന്ന്. 

സുഹൃത്തുക്കളേ മോദിജി അനേകം ആളുകൾക്ക് പലവിധ സൗകര്യങ്ങൾ ലഭ്യമാക്കിയിട്ടുണ്ട്. മാർവാടിലെ ജനങ്ങളോട് ഞാൻ ചോദിക്കുന്നു നിങ്ങളിൽ എത്ര ആളുകൾക്ക് മൊബൈൽ ഫോൺ ഉണ്ട്, ഒന്ന് കൈപൊക്കൂ. എല്ലാവർക്കും ഉണ്ടല്ലൊ അല്ലെ. സ്വന്തം മൊബൈൽ എടുക്കൂ, അമ്മമാരും പെങ്ങന്മാരും ഒക്കെ മൊബൈൽ എടുക്കൂ. ഞാൻ ഒരു നമ്പർ പറയും. ആദ്യം ഹിന്ദിയിലും പിന്നെ ഇംഗ്ലീഷിലും. ആ നമ്പറിലേയ്ക്ക് നിങ്ങൾ ഒരു മിസ് കാൾ വിളിക്കണം. നിങ്ങൾക്ക് പണം ഒന്നും നഷ്ടമാകില്ല. പക്ഷെ പൗരത്വ ഭേദഗതിനിയമത്തിൽ നിങ്ങളുടെ പിന്തുണ നരേന്ദ്രമോദിയുടെ അടുത്തെത്തും. നിങ്ങൾ പിന്തുണയ്ക്കില്ലെ? പുറകിലുള്ളവരും പറയൂ, പിന്തുണയ്ക്കുമോ? ഉറക്കെ പറയൂ പിന്തുണയ്ക്കുമോ? എങ്കിൽ ഞാൻ ഇപ്പോൾ ആ നമ്പർ പറയാം. നിങ്ങൾ ഡയൽ ചെയ്യൂ. 88662 ഒരു തവണകൂടി 88662. ഇനി ഞാൻ നമ്പർ മുഴുവൻ ഒരു തവണകൂടി പറയാം 88662 88662 അങ്ങനെ പത്ത് അക്കങ്ങൾ 88662 വീതം രണ്ട് പ്രാവശ്യം. ഞാൻ ഒരിക്കൽക്കൂടി പറയാം 88662 88662. നിങ്ങൾ ഒരോരുത്തരോടും എന്റെ അഭ്യർത്ഥനയാന് രാഹുൽബാബ മമത തുടങ്ങി തെറ്റിദ്ധരിപ്പിക്കാൻ ഇറങ്ങിയവർക്ക് മറുപടി നൽകാൻ രാജ്യത്തെ ജനങ്ങൾ 88662 88662 ഡയൽ ചെയ്ത് മോദിജിയെ തങ്ങളുടെ പിന്തുണ അറിയിക്കണം. എത്ര ആളുകൾ ഡയൽ ചെയ്തു, എല്ലാവരും ചെയ്തോ? എങ്കിൽ നിങ്ങളുടെ പിന്തുണ മോദിജിയുടെ അടുത്ത് എത്തിയിട്ടുണ്ട്. 

സുഹൃത്തുക്കളേ, ഈ നാട്ടിലെ യുവാക്കളെ കോൺഗ്രസ് പാർട്ടി തെറ്റിദ്ധരിപ്പിക്കുകയാണ്. അവർ പറയുന്നത് ഈ നിയമം മതങ്ങൾക്കിടയിൽ സ്പർദ്ധ വളർത്തും എന്നാണ്. ഇത് ഒരു മതത്തേയും ദോഷകരമായി ബാധിക്കില്ല. ഇത് മൂന്ന് രാജ്യങ്ങളിൽ ഉള്ള ന്യൂനപക്ഷങ്ങൾ ആയ ഹിന്ദു, സിഖ്, ക്രിസ്ത്യൻ, പാർസി, ജയിൻ, ബുദ്ധ വിഭാഗങ്ങളിൽ പെടുന്ന എല്ലാവർക്കും വേണ്ടിയാണ്. എല്ലാവർക്കും പൗരത്വം നൽകുന്നുണ്ട്. എന്നാൽ അവർ തെറ്റിദ്ധരിപ്പിക്കുന്നത് ഇത് കൊണ്ട് ഭാരതത്തിൽ ഉള്ള മുസ്ലീങ്ങളുടെ പൗരത്വം നഷ്ടപ്പെടും എന്നാണ്. ഞാൻ ഇന്ന് നിങ്ങൾക്കെല്ലാവർക്കും ഉറപ്പ് നൽകുന്നു, ഈ നിയമം പൗരത്വം നൽകാനുള്ള നിയമം ആണ് പൗരത്വം എടുത്തുകളയാനുള്ളതല്ല. ആരും ആശങ്കപ്പെടേണ്ടകാര്യം ഇല്ല. 

സുഹൃത്തുക്കളെ കോൺഗ്രസ്സ് പാർട്ടിയുടെ ശീലം തന്നെ ഇതാണ്, രാജ്യത്തെ ഓരോ വിഷയത്തിലും തങ്ങളുടെ വോട്ട് ബാങ്ക് ഉപയോഗിച്ച് എതിർപ്പ് ഉണ്ടാക്കുക. ഇവിടെ ആയിരക്കണക്കിനു ആളുകൾ ഒത്തുചേർന്നിട്ടുണ്ടല്ലൊ. ഞാൻ ചോദിക്കട്ടെ ആർട്ടിക്കിൾ 370 എടുത്തുകളഞ്ഞ മോദിയുടെ നടപടി നല്ലതാണോ ചീത്തയാണോ? ഉറക്കെ പറയൂ എടുത്തുകളയണമായിരുന്നോ വേണ്ടായിരുന്നോ? രാഹുൽ ബാബ ചോദിക്കുന്നു എന്തിനാണ് 370 എടുത്ത് കളഞ്ഞത്? ഞാൻ വീണ്ടും ചോദിക്കുന്നു എടുത്തുകളയണമായിരുന്നോ വേണ്ടായിരുന്നോ? രാം ജന്മഭൂമിയിൽ പവിത്രമായ ക്ഷേത്രം പണിയണമോ വേണ്ടയോ? സുപ്രീംകോടതി വിധിപറഞ്ഞു, കോൺഗ്രസ്സ് സുപ്രീംകോടതിയേയും വിമർശിക്കുന്നു. സുഹൃത്തുക്കളെ ഞാൻ വീണ്ടും ചോദിക്കുന്നു രാം ജന്മഭൂമിയിൽ പവിത്രമായ ക്ഷേത്രം ഉണ്ടാകണമോ വേണ്ടയോ? പകിസ്താൻ തീവ്രവാദം നടത്തുമ്പോൾ വ്യോമാക്രമണം നടത്തണോ വേണ്ടയോ? ഉറക്കെ പറയൂ നടത്തണോ വേണ്ടയോ? മോദിജി വ്യോമാക്രമണം നടത്തുന്നു രാഹുൽ ബാബ അതിനേയും എതിർക്കുന്നു. ഉറിയിൽ ആക്രമണമുണ്ടായപ്പോൾ മോദിജി സർജിക്കൽ സ്ട്രൈക്ക് നടത്തണമായിരുന്നോ വേണ്ടായിരുന്നോ? ഉറക്കെ പറയൂ വേണമോ വേണ്ടായിരുന്നോ? അതിലും രാഹുൽ ബാബ എതിരാണ്. സുഹൃത്തുക്കളേ മുത്തലാഖ് ഇല്ലാതാക്കണോ വേണ്ടയോ? ഉറക്കെ പറയൂ ഇല്ലാതാക്കണോ വേണ്ടയോ? രാഹുൽ ബാബ അതിനേയും എതിർക്കുന്നു. വീര സവർക്കറെ പോലെ ധീരനായ വിപ്ലവകാരിയായ ഈ രാഷ്ട്രത്തിന്റെ മഹാനായ പുത്രനെപ്പോലും കോൺഗ്രസ്സ് വോട്ട് ബാങ്ക് രാഷ്ട്രീയത്തിന്റെ പേരിൽ തള്ളിപ്പറയുന്നു. കോൺഗ്രസ്സുകാരെ ലജ്ജിക്കൂ ലജ്ജിക്കൂ. വോട്ട് ബാങ്ക് രാഷ്ട്രീയത്തിനും ഒരു പരിധിയുണ്ട്. എന്നാൽ വോട്ട് ബാങ്ക് രാഷ്ട്രീയത്തിനു വേണ്ടി കോൺഗ്രസ്സ് പാർട്ടി വീർ സവർക്കർ പോലുള്ള മഹദ്‌വ്യക്തികളെയും അപമാനിക്കുന്ന നിലയിൽ എത്തിയിരിക്കുന്നു. രാജ്യത്തെ ജനങ്ങൾ കോൺഗ്രസ്സ് പാർടിയെ തിരിച്ചറിയും. കോൺഗ്രസ്സിന്റെ നേതാവ് രാഹുൽ ഗാന്ധി ജെ എൻ യുവിൽ “ഭാരത് തേരെ ടുക്ടെ ഹൊ ഇൻസ അള്ള ഇൻഷ അള്ള” മുദ്രാവാക്യം വിളിക്കുന്നവരേയും പിന്തുണയ്ക്കുന്നു. നിങ്ങൾ പറയൂ രാജ്യത്തെ വെട്ടിമുറിയ്ക്കും എന്ന് പറയുന്നവരെ ജയിലിൽ ഇടണോ വേണ്ടയോ? ഉറക്കെ പറയൂ ജയിലിൽ ഇടണോ വേണ്ടയോ? ഈ ടുക്ടെ ടുക്ടെ ഗ്യാങ് രാജ്യത്തിനകത്ത് വോട്ട് ബാങ്ക് രാഷ്ട്രീയം വീണ്ടും തുടങ്ങാനുള്ള ശ്രമം നടത്തുകയാണ്. അതുകൊണ്ട് ഞാൻ നിങ്ങളോട് അഭ്യർത്ഥിക്കുന്നു, അതോടൊപ്പം കോടിക്കണക്കിനു വരുന്ന ഭാരതീയ ജനത പാർട്ടിയുടെ പ്രവർത്തകരോട് ആവശ്യപ്പെടുന്നു നിങ്ങൾ നരേന്ദ്ര മോദിയ്ക്ക് പിന്തുണ അറിയിച്ചുകൊണ്ട് ഇന്ന് നടക്കുന്ന ഈ ജനജാഗരൺ പ്രചാരണത്തിനൊപ്പം ചേരണം. നേരത്തെ പറഞ്ഞ നമ്പറിൽ മിസ്കോൾ ചെയ്ത് പിന്തുണ അറിയിക്കൂ. രാജ്യത്തെ ഓരോ വീട്ടിലും പോയി രാജ്യവിരുദ്ധശക്തികൾക്കൊപ്പം ചേർന്നു നടക്കുന്ന നേതാക്കളെ തുറന്നുകാണിക്കണം. 

സുഹൃത്തുക്കളെ എനിക്ക് നിങ്ങളോടെല്ലാം ഒരു കാര്യം കൂടി പറയാനുണ്ട്. ഇന്ന് ഇവിടെ വലിയ അളവിൽ അഭയാർത്ഥികൾ എത്തിയിട്ടുണ്ട്. ഈ രാജ്യത്തെ ഓരോരുത്തരും ആ നിങ്ങൾ നേരിട്ട പീഡനങ്ങൾ അറിയുന്നുണ്ട്. അവർ നിങ്ങളെ ഹൃദയപൂർവ്വം സ്വാഗതം ചെയ്യുന്നു. ബംഗാളിലെ ദളിത് സഹോദരന്മാരായാലും, ബംഗാളിലെ പാർസി സഹോദരന്മാരായാലും, പഞ്ചാബിലെ സിഖ് സഹോദരന്മാരായാലും രാജ്സ്ഥാനിലെ രജപുത്രന്മാരായാലും സിന്ധി സഹോദരന്മാരായാലും ഗുജരാത്തിൽ എത്തിച്ചേർന്ന ദളിത് സഹോദരന്മാരായാലും അവരെല്ലാവർക്കും ഈ രാജ്യത്ത് അംഗീകാരം നൽകുന്നതിനുള്ള നടപടികൾ നരേന്ദ്ര മോദി ചെയ്തിട്ടുണ്ട്. ഇന്ന് ഈ റാലിയിൽ ഞാൻ രാജ്യത്തെ ജനങ്ങളോട് പറയുന്നു കുറെ ആയി ഈ വോട്ട് ബാങ്ക് രാഷ്ട്രീയം മോദിജി വികസനത്തിന്റെ പാതയിൽ മുന്നോട്ട് പോകാനാണ് ആഗ്രഹിക്കുന്നത്. ഗെഹ്‌ലോട്ട് സാഹബ് ഞങ്ങൾ പുതുതായി ഒന്നും ചെയ്തില്ല. താങ്കളുടെ പ്രകടന പത്രികയിലെ ഒരു കാര്യം നടപ്പിൽ വരുത്തുക മാത്രമാണ് ചെയ്തത്. അതിനെ എന്തിനാണ് എതിർക്കുന്നത്? അതെല്ലാം പിന്നീട് ചെയ്യാം. ആദ്യം കോട്ടയിൽ ഓരോ ദിവസവും മരിച്ചു വീഴുന്ന കുട്ടികളെ കുറിച്ച് ആലോചിക്കൂ. ആ അമ്മമാരുടെ ശാപം കിട്ടിക്കൊണ്ടിരിക്കുകയാണ്. ദീദിയുടെ മുന്നിൽ ഇത്രയും കുനിയല്ലെ. ജോദ്പൂർ താങ്കളുടെ ജില്ലയാണ്. ഇവിടെയുള്ള ആയിരക്കണക്കിനു അഭയാർത്ഥികൾ താങ്കളോട് ചോദിക്കുന്നത് എന്തിനാണ് ഞങ്ങളോട് വിരോധം വച്ചു പുലർത്തുന്നത് ഗെഹ്‌ലോട്ട് ജി എന്നാണ്.

സുഹൃത്തുക്കളെ കോൺഗ്രസ്, എസ് പി, ബി എസ് പി, ആം ആദ്മി പാർടി, കമ്മ്യൂണിസ്റ്റ് എല്ലാവരും ഒരിക്കൽക്കൂടി ഒരുമിച്ച് രാജ്യത്തെ തെറ്റായ വഴിയിൽ കൊണ്ടുപോകാൻ ആണ് ആഗ്രഹിക്കുന്നത്. ഞാൻ നിങ്ങളോടെല്ലാം ആവശ്യപ്പെടുന്നത്, ഈ ജനജാഗരൺ സമ്മേളനത്തിലൂടെ രാജ്യത്തിലെ മുഴുവൻ ജനങ്ങളോടും ആവശ്യപ്പെടുന്നത് കഴിഞ്ഞ എഴുപത് വർഷമായി ഇവിടെ ഉള്ള പ്രശ്നമാണ് അഭയാർത്ഥികളുടേത്. ആർക്കും പരിഹരിക്കാനുള്ള ധൈര്യം ഇല്ലായിരുന്നു. മോദിജി ഏതാനും മാസങ്ങൾക്കുള്ളിൽ അതനുള്ള പരിഹാരം നടപ്പിലാക്കിക്കൊണ്ട് രാജ്യത്തിനു മുന്നോട്ട് പോകാനുള്ള വഴി തെളിയിച്ചു. ആർട്ടിക്കിൾ 370 എടുത്തുമാറ്റാൻ ആകും എന്ന് ആരും കരുതിയില്ല. മോദിജി അത് എടുത്ത് മാറ്റി. മുത്തലാഖ് ഇല്ലാതാക്കാൻ കഴിയും എന്ന് ആരും കരുതിയതല്ല. മോദി അതും എടുത്തുമാറ്റി. ഈ അഭയാർത്ഥികൾക്ക് പൗരത്വം ലഭിക്കും എന്ന് ആരും കരുതിയതല്ല. അതും മോദിജി നടപ്പിലാക്കി. അയോദ്ധ്യയിൽ രാംലല്ലയുടെ പവിത്രമായ മന്ദിരം ഉണ്ടാകും എന്ന് ആരും കരുതിയതല്ല, അതിനുള്ള മാർഗ്ഗവും ഇപ്പോൾ തെളിഞ്ഞുവന്നു. സൈന്യത്തിനു ഒരു സി ഡി എസ് (ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ്) ഉണ്ടാകും എന്ന് ആരും കരുതിയതല്ല. പാകിസ്താൻ ചെയ്യുന്ന ഓരോ ആക്രമണങ്ങൾക്കും തക്കതായ മറുപടികൊടുക്കുന്ന കാര്യവും മോദിജി ചെയ്തു കാണിച്ചു തന്നു. മോദിജിയുടെ നേതൃത്വത്തിൽ രാജ്യം പുരോഗതിയിലേയ്ക്ക് മുന്നേറിക്കൊണ്ടിരിക്കുന്ന അവസരത്തിൽ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ പ്രതിപക്ഷം നടത്തുന്ന ഈ ശ്രമത്തിനെതിരായി ഭാരതാംബയുടെ സുപുത്രന്മാർ എല്ലാവരും ഒന്നിച്ച് പൗരത്വ ഭേദഗതി നിയമത്തിനു പിന്തുണ പ്രഖ്യാപിക്കുന്ന ഈ ജൻജാഗരൺ സമ്മേളനങ്ങൾക്കൊപ്പം ചേർന്ന് മിസ്കാൾ പിന്തുണ അറിയിക്കുന്നതിനൊപ്പം വോട്ട് ബാങ്ക് പൊളിറ്റിക്സിനെതിരായി നമ്മുടെ ശക്തികാണിച്ചുകൊടുക്കണം എന്നും പറയുന്നു. അതാണ് വീരന്മാരുടെ ഈ ഭൂമിയിൽ എന്റെ വാക്കുകൾ ഉപസംഹരിക്കുമ്പോൾ എനിക്ക് പറയാനുള്ളത്.രണ്ട് കൈകളും ഉയർത്തി മുഷ്ടിചുരുട്ടി അതിർത്തിയുടെ അപ്പുറത്ത് ഇപ്പൊഴും പീഡനങ്ങൾ ഏറ്റുവാങ്ങിക്കഴിയുന്ന ആളുകളുടെ അടുത്ത് എത്തുന്ന അത്രയും ഉറക്കെയുള്ള ശബ്ദത്തിൽ അവരുടെ ഉത്സാഹം വർദ്ധിപ്പിക്കുന്ന വിധത്തിൽ ഭാരത് മാത കി ജയ് എന്ന മുദ്രാവാക്യം എനിക്കൊപ്പം വിളിച്ചാലും. ഭാരത് മാത കി ജയ്… ഭാരത് മാത കി ജയ് ……. ഭാരത് മാതാ കി ജയ് വന്ദേ മാതരം വന്ദേ മാതരം വന്ദേ മാതരം